ADVERTISEMENT

പാരമ്പര്യങ്ങളെല്ലാം കാത്തുസൂക്ഷിച്ചുകൊണ്ട്, പ്രകൃതിയും, സർപ്പക്കാവും പുഴയും പക്ഷിമൃഗാദികളും ജന്തുജാലങ്ങളും ഇടകലർന്ന ആവാസഭൂമിയിൽ ഒരു ചെറിയ വീട്. തീർത്തും പ്രകൃതിദത്തമായ, കൊടുംവേനലിലും കുളിർമയേകുന്ന, 1,500 സ്ക്വയർ ഫീറ്റിലെ വീട് നിഭയുടെ സ്വപ്നമായിരുന്നു. എല്ലാ താൽപര്യങ്ങൾക്കും പിന്തുണയുമായി ഭർത്താവ് സുരേഷ് നമ്പൂതിരി മുന്നിട്ടിറങ്ങുകകൂടി ചെയ്തപ്പോൾ ആ സ്വപ്നം സഫലീകരിക്കുകതന്നെ ചെയ്തു.

പാലക്കാടു ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്ത് കാറൽമണ്ണയുടെ ഉൾപ്രദേശത്ത് തൂതപ്പുഴയുടെ തീരത്തായി സ്ഥലമെടുത്തപ്പോൾത്തന്നെ വീടിനെക്കുറിച്ചൊരു ധാരണ ഇവർക്കുണ്ടായിരുന്നു. കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടാണ് പ്ലാൻ തയാറാക്കിയത്. കാടും കരിയുമായി ഇഴുകിച്ചേർന്ന നിഭാ നമ്പൂതിരി ബിബിസി അടക്കുള്ള മാധ്യമങ്ങളിലെ ചർച്ചാവിഷയമായിരുന്നു. നിഭയുടെ താൽപര്യപ്രകാരമാണ് പ്ലാനടക്കം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിച്ചതെന്ന് എൻജിനീയർ എം. ജവഹർലാൽ പറയുന്നു.

18-lakh-cool-home-palakkad-sitout

ഓരോ സ്റ്റേജിലും ഇവർക്കു സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. പ്രകൃതിദത്ത നിർമാണ സാമഗ്രികൾ പരമാവധി ഉപയോഗിക്കണമെന്നും നടുമുറ്റമടക്കം ഒരുനിലയിൽ ഒതുങ്ങുന്നതാവണം വീടെന്നും, തൂതപ്പുഴയുടെ അപ്രോച്ച് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇവർ നിശ്ചയിച്ചിരുന്നു. കരാറായല്ല പണികൾ ചെയ്തത്,’ എൻജിനീയറോടൊപ്പം കോൺട്രാക്ടർ വിജയനും പറയുന്നു.

18-lakh-cool-home-palakkad-veranda

നൂറു ശതമാനവും കേരളത്തിന്റെ പരമ്പരാഗത മാതൃകയിൽത്തന്നെയാണ് തൂതപ്പുഴയോരത്തെ പാതിരിക്കുന്നത്ത് മന. മേത്തരം വെട്ടുകല്ലു കണ്ടെത്തിയത് വളാഞ്ചേരിയിൽനിന്നാണ്. വില 60 രൂപയായിരുന്നു. പരിചയസമ്പന്നനായ ചെത്തുകാരനെ കൊണ്ടുവന്ന്, കല്ലുകളിലെ മികച്ചവ വീണ്ടും തിരഞ്ഞുമാറ്റി മിനുക്കിയെടുത്ത് തയാറാക്കാൻ 30 രൂപ കൂടി. ഒരു ചെങ്കല്ലിന് ആകെ 90 രൂപ കൂടി. സിമറ്റിക്കൽ ഷേപ്പിലായിരുന്നു (cematical shape) പടവ്. പതിവിലും കൂടുതൽ ഉയരം ഭിത്തിക്കു കൊടുത്ത്, മൂന്നു മീറ്ററിൽനിന്നു കഴുക്കോൽ ഇറക്കംകൂട്ടി പുറംചാട്ടം കൂടി ചെയ്തപ്പോൾ വേനലിൽ നിന്നും പേമാരിയിൽനിന്നും  ചുവരുകളും ജനൽവാതിലുകളും പൂർണസുരക്ഷിതമായി.

18-lakh-cool-home-palakkad-inside

ടെറാക്കോട്ടയാണ് നിലം. ഇരട്ടപ്പട്ടികയും മുന്തിയ ഇനം ഓടും പൂവോടു പതിച്ച തട്ടും പ്രത്യേകതകളാണ്. മൂലകളും ചെങ്കല്ലു തന്നെ. പുഴയുടെയും, ഭൂമിയുടെയും കിടപ്പിന്റെയും അടിസ്ഥാനത്തിൽ കരിങ്കൽത്തറ അൽപം ഉയർത്തിയിട്ടുണ്ട്. പ്ലോട്ടിന്റെ വടക്കു കിഴക്കേ മൂലയിൽ, പടിഞ്ഞാറു മുഖമായുള്ള വീട് നൂറു ശതമാനവും വാസ്തുശാസ്ത്രം  അനുസരിച്ചാണു പണിതിട്ടുള്ളത്.

18-lakh-cool-home-palakkad-court

ഉമ്മറപ്പടിയിലെ സോപാനം കെട്ടിടത്തിനു മോടി കൂട്ടുന്നു. നടുമുറ്റം കരിങ്കല്ലാണ്. കൊണ്ടുവന്ന കല്ലുകളിൽ നിന്ന് ഒരേ നിറത്തിലുള്ളവ തിരഞ്ഞെടുത്ത് ചെയ്തതാണു നടുമുറ്റം. ഇന്നും മഴവെള്ളം വീഴുന്ന ചുരുക്കം പുതിയ നടുമുറ്റങ്ങളിൽ ഒന്നാണിത്. (പലരും ഒന്നോ രണ്ടോ വർഷത്തിനകം മഴവെള്ളം അകത്തു വീഴാതാക്കുന്ന  രീതിയുണ്ട്). നടുമുറ്റത്തോടു ചേർന്ന് പഴയ നമ്പൂതിരി ഇല്ലങ്ങളിൽ കണ്ടുവരുന്ന, നിലത്തിരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഊൺതളം മറ്റൊരു പ്രത്യേകതയാണ്. പക്ഷികളും മറ്റും അകത്തു കയറാതിരിക്കാൻ നടുമുറ്റത്തിന്റെ മുകൾവശത്ത് നെറ്റ് ഇട്ടിട്ടുണ്ട്.

18-lakh-cool-home-palakkad-living

മൂന്നു ബെഡ്റൂമുകൾ. ഒറ്റ നിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് എങ്ങനെ പണിയാമെന്നും, പ്രകൃതിജീവനം സാധ്യമാക്കാമെന്നും ഇവർ കാണിച്ചുതരുന്നു. ഒരു വർഷമേ ഇതു പണിയാനെടുത്തിട്ടുള്ളൂ. 18 ലക്ഷം രൂപ ചെലവ്. ഉൾഗ്രാമമായതിനാൽ സാധനസാമഗ്രികൾ എത്തിക്കുന്നതിനു ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.

18-lakh-cool-home-palakkad-kitchen

അകത്തു കയറിയാലുള്ള കുളിർമ ഈ വീട് പുറത്തു നിന്നു വീക്ഷിക്കുമ്പോൾ കണ്ണുകൾക്കു കിട്ടുന്നുണ്ട്. നാലോ അഞ്ചോ സെന്റിൽ ഈ പ്ലാൻ ചെയ്യാനാവില്ല. ചുരുങ്ങിയത് 15 സെന്റെങ്കിലും  വേണം. കൃത്യമായി പരിപാലിച്ചാൽ  ഇത്തരം  വീടുകൾ ഏറെക്കാലം നിലനിൽക്കും. വെട്ടുകല്ല് ചീളുകളാക്കി ടൈൽസിന്റെ രീതിയിൽ ഇഷ്ടികയോ സിമന്റ്കട്ടയോ കൊണ്ടു നിർമിച്ച ചുമരുകളിൽ പതിക്കുന്ന രീതിയുമുണ്ട്.  പുറംഭംഗിയും ഉള്ളിൽ ചൂടു കുറവുമാണു പ്രയോജനം. 

Project facts

സ്ഥലം-കാറൽമണ്ണ, പാലക്കാട്

വിസ്തീർണം-1500 സ്ക്വയർ ഫീറ്റ്

ഉടമ-നിഭ നമ്പൂതിരി, സുരേഷ് നമ്പൂതിരി 

ചെലവ് 18 ലക്ഷം

ചിത്രങ്ങൾ-ക്രിഷ് ഫോട്ടോഗ്രഫി

English Summary- Budget Traditional House Palakkad Plan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com