പ്രളയം, കൊറോണ; അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് ഈ വീട്; കഥ ഇങ്ങനെ
Mail This Article
സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ, കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് ഇടക്കുന്നം സ്വദേശിയായ വിനീത് തോമസും ഭാര്യ പ്രിയയും വീട് വയ്ക്കാൻ കണ്ടെത്തിയത് കുടുംബവീടിനോട് ചേർന്നുള്ള റോഡിൽനിന്നും അൽപം ഉയർന്നുനിൽക്കുന്ന സ്ഥലമായിരുന്നു. അവിടെനിന്നും കിഴക്കോട്ട് നോക്കിയാൽ വീട്ടുകാർ പോകുന്ന പള്ളിയും വടക്കേമലയുടെ മനോഹരകാഴ്ച്ചകളും കാണാം എന്നതാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം.
വീട്ടുകാർ തമ്മിലുള്ള ബന്ധത്തിന്റെ കെട്ടുറപ്പിന് ഒരുനില വീടാണ് നല്ലതെന്ന തിരിച്ചറിവിലാണ് ഇവർ ഡിസൈനർ ശ്രീകാന്ത് പങ്ങപ്പാടിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് വീടുപണിയും തുടങ്ങി.
പണി തുടങ്ങി ഏതാനും മാസം കഴിഞ്ഞപ്പോൾ ആദ്യ പ്രതിബന്ധമായി 2019 ലെ പ്രളയവും പ്രകൃതിദുരന്തവും സംഭവിച്ചു. ക്വാറികളും അനുബന്ധമേഖലകളും പൂട്ടിയതോടെ നിർമാണം നിലച്ചു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം പണി പുനരാരംഭിച്ചപ്പോഴാണ് കൊറോണയുടെ വരവ്. പണിക്കാർ താമസിക്കുന്ന സ്ഥലം ക്വാറന്റീൻ സോണായതോടെ വീണ്ടും പണി മുടങ്ങി. കാത്തിരിപ്പിനു ശേഷം അതിജീവനത്തിന്റെ പാതയിൽ കുടുംബം ഒന്നായി നിന്ന് പതിയെ പണികൾ തീർത്തു..
കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ട്രസ് ഏരിയ അടക്കം 1700 ചതുരശ്രയടിയാണ് വിസ്തീർണം. ട്രഡീഷണൽ, സമകാലിക ശൈലിയുടെ മിശ്രണമാണ് വീടിന്റെ തീം. അകത്തളങ്ങളിലും ഇത് തുടരുന്നു. പൂമുഖമുള്ള സിറ്റൗട്ടിലിരുന്നാൽ വടക്കേമലയുടെ പ്രകൃതിഭംഗിയും കാറ്റും ഒരുമിച്ചാസ്വദിക്കാം.
ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളും മറികടന്നു വീടുപണി പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പാലുകാച്ചലും നടന്നു. വിശാലമായ സിറ്റൗട്ടിൽ വടക്കേമലയുടെ മനോമാഹരദൃശ്യവും കാറ്റുമേറ്റ് ഇരിക്കുമ്പോൾ വിനീതിന്റേയും കുടുംബത്തിന്റെയും മുഖത്ത് വിരിയുന്നത് അതിജീവനത്തിന്റെ മാധുര്യമേറിയ ചിരിയാണ്.
Project facts
Location- Parathodu, Kanjirappally
Area- 1700 SFT
Owner- Vineeth Thomas
Design- Sreekanth Pangappadu
PG Group of Designs, kanjirappally
Mob- 9447114080
Y.C- 2020
English Summary- Traditional House Survived Difficult Times