എത്ര സുന്ദരം; മിക്ക മലയാളികളും ഇപ്പോൾ കൊതിക്കുന്നുണ്ട് ഇങ്ങനെ ഒരു ജീവിതം!
Mail This Article
കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന അധ്യാപകദമ്പതികൾ. കാർഷികജീവിതത്തിന് യോജിക്കുന്ന ചെലവ് കുറഞ്ഞ വീട് എന്നതായിരുന്നു ഇരുവരുടെയും ആവശ്യം. ഇവിടെ എത്തിയാൽ തന്നെ മനസിലാകും ഇവിടെ കൃഷിക്കാണ് പ്രഥമപരിഗണന എന്ന്. വീടിനു ചുറ്റിലും പന്തലുകൾ. അവിടെ പടർന്നു കിടക്കുന്ന പച്ചക്കറിച്ചെടികൾ. വശത്തായി തൊഴുത്ത്. അവിടെ നാടൻ, വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങി പശുക്കൾ. മീൻകുളം... അതിനിടയിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് മനോഹരമായ ഒരു വീട്. നിരവധി പ്രകൃതിസൗഹൃദവീടുകൾ നിർമിച്ചിട്ടുള്ള ഡിസൈനർ ശാന്തിലാലാണ് ഈ വീടിന്റെ ശിൽപി.
ഉയരവ്യത്യാസമുള്ള മേൽക്കൂരയാണ് വീടിന്. ജിഐ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. പഴയ കാലത്ത് പ്രശസ്തമായിരുന്നു ബാസൈൽ മിഷൻ ഓടുകൾ. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ ഓടുകളാണ് വീടിന്റെ മേൽക്കൂര അലങ്കരിക്കുന്നത്. പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് കൊണ്ടാണ് വീട് പടുത്തുയർത്തിയത്.
കിടപ്പുമുറികളുടെ മേൽക്കൂര ഫില്ലർ സ്ളാബ് ശൈലിയിൽ ഓട് വച്ചു വാർത്തു. പ്ലോട്ടിലുള്ള മണ്ണു കൊണ്ടാണ് അകത്തും പുറത്തും പ്ലാസ്റ്ററിങ് ചെയ്തത്. കിച്ചൻ ചുവരുകൾ മാത്രമാണ് വീട്ടിൽ പെയിന്റ് അടിച്ചത്. ബാക്കി ഇടങ്ങളിൽ സിമന്റും പെയിന്റും ലാഭിച്ചു. ഒപ്പം പ്രകൃതിദത്തമായ തണുപ്പും അകത്തളത്തിൽ നിറയുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നടുമുറ്റം, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഒരുക്കിയത്. പോർച്ച് പ്രധാന സ്ട്രക്ചറിൽ നിന്നും മാറ്റി നൽകി. വീടിന്റെ മിനിയേച്ചർ രൂപത്തിലുള്ള പോർച്ചിനു സമീപം കാണുന്നത് പഴയ പത്തായമാണ്.
തുറസായ നയത്തിൽ ഹാളും ഓരോ ഇടങ്ങളും വിന്യസിച്ചതിനാൽ നല്ല വിശാലത അനുഭവപ്പെടുന്നു. പുനരുപയോഗമാണ് ഇവിടെ ഏറ്റവും ശ്രദ്ധിച്ച ഘടകം. ഓട് മാത്രമല്ല, പഴയ തറവാടുകൾ പൊളിച്ചിടത്തു നിന്ന് ശേഖരിച്ച മച്ചും, ഫർണീച്ചറുകളുമാണ് പുനരുപയോഗിച്ചത്. പലരും ഉപേക്ഷിച്ച സ്ക്രാപ് ഫർണിച്ചർ വരെ കലാപരമായി പോളിഷ് ചെയ്ത് വൃത്തിയാക്കി ഇവിടെ പുനരുപയോഗിച്ചു. ചെട്ടിനാടൻ വീടുകളിലെ നിലങ്ങളോട് ദമ്പതികൾക്ക് വലിയ ഇഷ്ടമുണ്ടായിരുന്നു. അങ്ങനെ ആത്താംകുടി ടൈലുകൾ വരുത്തി, അവയാണ് നിലത്തുവിരിച്ചത്.
നടുമുറ്റമാണ് വീടിന്റെ ആത്മാവ്. ഇതിനു ചുറ്റുമായി ഇടങ്ങൾ വേർതിരിച്ചു. അധികസുരക്ഷയ്ക്കായി മുകളിൽ ഗ്രിൽ നൽകി. കാറ്റും വെയിലും മഴയുമെല്ലാം അകത്തേക്ക് വിരുന്നെത്തുന്നു. കോൺക്രീറ്റ് തൂണിൽ കരിമ്പന കൊണ്ടാണ് പാനലിങ് നൽകിയത്. ഒറ്റനോട്ടത്തിൽ വിലയേറിയ വുഡ് പാനലിങ് പോലെതോന്നും. കോർട്യാർഡിന് സമീപം ആട്ടുകട്ടിൽ നൽകി.
ഊണുമുറിയെ തടി കൊണ്ടുള്ള പാർടീഷൻ കൊണ്ട് വേർതിരിച്ചു. ഇതിൽ സ്ലൈഡിങ് സ്‌ക്രീൻ നൽകി ഹോംതിയറ്ററായി മാറ്റിയത് കൗതുകകരമാണ്.
കിടപ്പുമുറികൾ ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി. ഫെറോസിമന്റ സ്ലാബിൽ പലകയും ഗ്ലാസും നൽകിയാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്.
ഇരുവരും ജോലിക്കാരാണെങ്കിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ മിക്കതും പറമ്പിൽ തന്നെ ഉൽപാദിപ്പിക്കാൻ സമയം കണ്ടെത്തുന്നു. പ്രകൃതിയോട് ചേർന്നുള്ള ജീവിതം നൽകുന്ന സന്തോഷവും സംതൃപ്തിയും അനുഭവിച്ചു തന്നെ അറിയണം എന്ന് ഇവർ പറയുന്നു.
Project facts
Location- Kunnamkulam, Thrissur
Area- 2800 SFT
Plot- 35 cent
Owner- Binu
Designer- Santhilal
Costford, Thriprayar
Mob- 9747538500
English Summary- Traditional House with Ecofriendly Living