ADVERTISEMENT

അച്ഛനും മക്കളും ചേർന്നു കെട്ടിയുയർത്തിയ സ്വർഗലോകമാണിത്. ഈ വീടിന്റെ ഓരോ കോണിലും ഈ അച്ഛന്റെയും മക്കളുടെയും വിയർപ്പുണ്ട്, അധ്വാനമുണ്ട്, അവരുടെ സന്തോഷവും സംതൃപ്തിയുമൊക്കെയുണ്ട്. വയനാട് പേരിയ ആലാറ്റിൽ എന്ന സ്ഥലത്താണ് മഠത്തിൽ വീട് എന്ന സ്വർഗലോകം. സുരേഷ് മഠത്തിൽ എന്ന അച്ഛൻ ഈ വീടിന്റെ ഉടയോനായപ്പോൾ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നതു മക്കൾ ഹർഷയും ശ്രീഹാസുമാണ്. 1100 സ്ക്വയർഫീറ്റുള്ള വീടാണ് ഈ അച്ഛനും മക്കളും ചേർന്നു നിർമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇവർ പുതിയ വീട്ടിൽ താമസമാരംഭിച്ചു.

 

famiy-effort-home

വീടാണ്, വിയർപ്പാണ്...

8 വർഷം മുൻപാണു സുരേഷ് മുൻപുണ്ടായിരുന്ന വീടിനു സമീപത്തായി പുതിയ വീടുനിർമാണം ആരംഭിക്കുന്നത്. ആദ്യകാലത്തു ചില സഹായികളെ ഒപ്പം ചേർത്തത് ഒഴിച്ചാൽ ടൈൽ പതിപ്പിക്കലും പെയ്ന്റിങ്ങിനും ഗാർഡനിങ്ങുമൊക്കെ സുരേഷും മക്കളും ചേർന്നാണു ചെയ്തത്. ‘വീടു കെട്ടുന്ന ജോലികൾ സ്വയം ചെയ്യണമെന്ന ആഗ്രഹം മുൻപേയുണ്ടായിരുന്നു. കുറച്ചു ജോലിക്കാരെ സഹായത്തിനായി കൂട്ടിയാണു വീടുനിർമാണം തുടങ്ങിയത്. ഭിത്തി കെട്ടി, വാർപ്പ് ജോലികൾ വരെ അങ്ങനെ ചെയ്തു. പിന്നീടു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. അതോടെ വീടുനിർമാണം താൽകാലികമായി നിർത്തുകയായിരുന്നു,’ സുരേഷ് പറയുന്നു. ആ സമയത്ത് ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു സുരേഷ്. മുടങ്ങിപ്പോയ വീടുനിര്‍മാണം സ്വയം ഏറ്റെടുക്കുകയായിരുന്നു സുരേഷ്. ടെക്സ്റ്റൈൽസിലെ ജോലി ഉപേക്ഷിച്ചിറങ്ങി. വീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ ബസ് ഡ്രൈവറായുള്ള ജോലിയിൽ പ്രവേശിച്ചു. പകൽ ജോലിയുടെ ഇടവേളയിൽ വീടു നിർമാണത്തിന്റെ ജോലികൾ ചെയ്തു തുടങ്ങി. രാവിലെയും വൈകിട്ടും ബസ് ഡ്രൈവർ ജോലിയും പകൽ സമയത്തു വീടു നിർമാണവും.

ലോക്ഡൗണിനെത്തുടർന്നു സ്കൂൾ അടച്ചപ്പോൾ വീടു നിർമാണത്തിനു മക്കളും ഒപ്പം ചേർന്നു. വീട്ടിൽ കൃഷിയും പശുവളർത്തലുമൊക്കെയുള്ളതിനാൽ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുമെന്നു സുരേഷ്. 8 മണിക്കു ശേഷം വീടു നിർമാണ പ്രവൃത്തികൾ ആരംഭിക്കും. മക്കള്‍ ആ സമയത്ത് എല്ലാ ജോലികള്‍ക്കും ഒപ്പം കൂടി. വീടിനു ടൈൽ പാകുന്ന ദിവസങ്ങളില്‍ ജോലി രാത്രി ഒരു മണി വരെ നീണ്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. ‘ടൈൽ പാകുന്നതു പോലുള്ള കാര്യങ്ങള്‍ മുൻപു ചെയ്ത പരിചയം ഉണ്ടായിരുന്നില്ല. പല കാര്യങ്ങളും അറിയാവുന്നവരോടു ചോദിച്ചും യൂട്യൂബിന്റെ സഹായത്തോടെയാണു ചെയ്തത്,’ സുരേഷ് പറയുന്നു. ഒരു വർഷം അച്ഛനും മക്കളും ഒത്തു പിടിച്ചപ്പോൾ വീടു നിർമാണം വേഗത്തിൽ. മുറ്റത്തു പൂന്തോട്ടം നിർമിക്കുന്നതും ഉള്‍പ്പെടെ പൂർത്തീകരിച്ചു. 

 

കൗതുകങ്ങൾ നിറഞ്ഞ വീട്

ഒട്ടേറെ പരീക്ഷണങ്ങളും കൗതുകങ്ങളും നിറഞ്ഞ വീടാണു സുരേഷിന്റേത്. ട്രോളി പോലെ എവിടേയ്ക്കു പോലും മാറ്റാൻ സാധിക്കുന്ന തുളസിത്തറയാണു പ്രധാന ആകർഷണങ്ങളിലൊന്ന്. വീടിനു മുറ്റത്തായി ഒരു ഏറുമാടമുണ്ട്. എന്നാൽ ഇതു മരത്തിലല്ല, കോൺക്രീറ്റു കൊണ്ടു സ്വയം നിർമിച്ചതാണ്. ഇത് എന്തിനെന്നു ചോദിച്ചാൽ മറുപടിയിങ്ങനെ: ‘ഇവിടെ ഫോണിനു റേഞ്ച് കുറവാണ്. ഈ ഏറുമാടത്തിനു മുകളിൽ കയറിയാൽ 4 ജി നെറ്റ്‌വർക്ക് കിട്ടും.  മുറ്റത്തെ താമരക്കുളം നിർമിച്ചതാകട്ടെ, ആവശ്യമില്ലാതെ കിടന്ന ജെസിബി ടയർ കൊണ്ടും. എവിടേക്കു വേണമെങ്കിലും മാറ്റാവുന്ന വിധത്തിൽ. ഗ്ലാസ് സ്റ്റോൺ പതിപ്പിച്ച സ്റ്റെപ്പുകൾ ഇങ്ങനെ നീളുന്നു കൗതുകങ്ങൾ. കൗതുകങ്ങൾ നിറച്ച വീടിനെക്കുറിച്ച് സുരേഷ്‍ പറയുന്നതിങ്ങനെ, ‘കയറി വരുമ്പോൾ ഒരു ആകർഷണം, ഇറങ്ങി പോകുമ്പോൾ ഒരു സന്തോഷം’, അങ്ങനെയൊരു വീട് വേണമെന്നാണ് ആഗ്രഹിച്ചത്.

English Summary- House Members Self Constructed House; Best Kerala Model Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com