വീടാണ് വിയർപ്പാണ്! ഹൃദയം കീഴടക്കും ഈ വീടും അതിന്റെ കഥയും; പ്ലാൻ
Mail This Article
മലപ്പുറം ചെമ്പ്രശേരിയിലാണ് ഛായാഗ്രാഹകനായ സുരാജ് കൃഷ്ണയുടെ വീട്. ലസാഗു എന്ന സിനിമയ്ക്കും നിരവധി ഷോർട് ഫിലിമുകൾക്കും ക്യമറ ചലിപ്പിച്ചയാളാണ് സുരാജ്. കഷ്ടപ്പാടിന്റെ പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന് ഒടുവിൽ സ്വന്തമാക്കിയ ഈ വീടിനു പിന്നിൽ ഒരുപാട് പേരുടെ അധ്വാനവും പ്രാർഥനയുമുണ്ട് എന്ന് സുരാജ് പറയുന്നു.
മണ്ണിനോട് മണ്ണിനോടും മഴയോടും പ്രകൃതിയോടും ചേർന്നുനിൽക്കുന്ന, ചെലവ് കുറഞ്ഞ ഒരു കൂട് വേണം എന്നതായിരുന്നു വീട്ടുകാരുടെ സ്വപ്നം. അതിന്റെ സാഫല്യമാണ് ഇവിടെ കാണാനാവുക.
ഒരു 20 വയസ്സുകാരനാണ് ഈ വീട് രൂപകൽപന ചെയ്തത് എന്നതാണ് മറ്റൊരു കൗതുകം. ഡിസൈൻ ഡിഗ്രി വിദ്യാർഥി ആയിരിക്കുമ്പോഴാണ് ജിതിൻ കൃഷ്ണയെ സുരാജ് പ്ലാൻ വരയ്ക്കാൻ ഏൽപ്പിക്കുന്നത്. പിന്നീട് ഒരു വർഷത്തെ വരയ്ക്കലും തിരുത്തലുകളും കൊണ്ടാണ്, സുരാജിന് തൃപ്തികരമായ വീടിന്റെ പ്ലാനും ഡിസൈനും പൂർത്തിയായത്.
കേരളത്തിന്റെ പഴയ കാലത്തേക്ക് യാത്ര പോയ പ്രതീതിയാണ് ഇവിടെ എത്തുമ്പോൾ ലഭിക്കുക.വെട്ടുകല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിലും പടിപ്പുരയും. അതിനുള്ളിൽ കേരളത്തനിമയോടെ നിലകൊള്ളുന്ന വീട്. വെട്ടുകല്ല് കൊണ്ട് പടുത്ത ചുവരുകൾ. അതിൽ മണ്ണിന്റെ സ്വാഭാവിക കോട്ടിങ് കൊടുത്തു. മുൻഭാഗത്ത് മേൽക്കൂര ട്രസ് വർക്ക് ചെയ്ത ഓടുവിരിച്ചു.
റോഡ് സൈഡിലുള്ള നിരപ്പ് വ്യത്യാസമുള്ള 35 സെന്റ് പ്ലോട്ടിലാണ് വീട് പണിതത്. പൂമുഖം, സ്വീകരണമുറി, ഊണുമുറി, കോർട്യാർഡ്, അടുക്കള, അഞ്ചു കിടപ്പുമുറികൾ, സ്റ്റുഡിയോ എന്നിവയാണ് 2100 ചതുരശ്രയടിയിൽ ഒരുക്കിയത്.
മണ്ണടിച്ച് ഭൂമിയുടെ സ്വാഭാവികതയ്ക്ക് മാറ്റം വരുത്തിയില്ല. അതുകൊണ്ടു ഗുണവുമുണ്ടായി. ഒരു ബേസ്മെന്റ് നിലയും ഇവിടെ ഒരുക്കാനായി. ഇവിടെ സുരാജിന്റെ സ്റ്റുഡിയോ സജ്ജീകരിച്ചു. സന്ദർശകർക്ക് പുറത്തുനിന്നും പ്രവേശിക്കാൻ പ്രത്യേകം വാതിലും കൊടുത്തു.
അകത്തളങ്ങൾക്ക് കാലോചിതമായ കെട്ടും മട്ടും കൊടുത്തിട്ടുണ്ട്. ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു. വാതിൽ തുറന്നാൽ ആദ്യം സ്വീകരണമുറി. ഇവിടെ നിന്നും നീളൻ ഇടനാഴിയുടെ വശങ്ങളിലായി ഊണിടം ക്രമീകരിച്ചു. പഴയ തറവാടുകളിൽ ഉണ്ടായിരുന്ന വില്ലഴികൾ ഇവിടെ നൽകിയിട്ടുണ്ട്. ഇത് കാറ്റും വെളിച്ചവും ഉള്ളിലെത്തിക്കുന്നു. മഴയും വെയിലുമെല്ലാം ഉള്ളിലെത്തുന്ന കോർട്യാർഡാണ് മറ്റൊരു ആകർഷണം. സുരക്ഷയ്ക്കായി ചുറ്റും ഗ്രില്ലിട്ടിട്ടുണ്ട്. ഇതിനുചുറ്റും ഇരിക്കാൻ ചാരുപടികളും കൊടുത്തു.
വാസ്തു പ്രമാണങ്ങൾ പാലിച്ചാണ് അകത്തളക്രമീകരണം എന്നതിനാൽ പകൽസമയത്ത് നല്ല കാറ്റും വെളിച്ചവും വീടിനുള്ളിലുണ്ട്. സാധാരണ രാവിലെ ലൈറ്റും ഫാനും ഇടേണ്ട കാര്യമില്ല. ഇതുവഴി കറണ്ട് ബില്ലിലും ലാഭമുണ്ട് .
ചെലവ് കുറച്ച ഘടകങ്ങൾ
- പഴയ വീട് പൊളിച്ചിടത്തു നിന്നും വാങ്ങിയ തടിയാണ് ഫർണിച്ചർ മറ്റു തടിപ്പണികൾ എന്നിവയ്ക്ക് ഉപയോഗിച്ചത്. പഴയ ഓടും ഇതുവഴി പുനരുപയോഗിക്കാനായി.
- പുറംഭിത്തികൾ തേക്കാതെ എക്സ്പോസ്ഡ് ശൈലിയിൽ നിലനിർത്തി. മഡ് പ്ലാസ്റ്ററിങ് ഉപയോഗിച്ചു.
- ജനൽ ഫ്രയിമുകൾക്ക് തടി ഒഴിവാക്കി. ജിഐ+ ഗ്ലാസ് ഫിനിഷിൽ ജനൽ നിർമിച്ചു.
വീടിനെക്കുറിച്ച് സുരാജ് എഴുതിയ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം...
Project facts
Location- Chembrasseri, Malappuram
Plot- 35 cent
Area- 2100 SFT
Owner- Suraj Krishna
Mob- 9447627266
Designer- Jithin Krishnan
Edge Designs Wandoor
Mob- 9656668589
Y.C- 2019
English Summary- Traditional House Kerala; Home Tour Malayalam