ADVERTISEMENT

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീടിന്റെ വിഡിയോ, മനോരമവീടിലൂടെ വൈറലായിരുന്നു. ഇനി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഭവനസമുച്ചയത്തിന്റെ വിശേഷങ്ങൾ കാണാം. ഭക്ഷ്യസംസ്കരണ ബ്രാൻഡായ അജ്മി, കോട്ടയം ഈരാറ്റുപേട്ടയിൽ, 50,000 സ്ക്വയർഫീറ്റിൽ നിർമിച്ച മൂന്ന് കൊട്ടാരങ്ങളുടെ വിശേഷങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല. 

swapnaveedu-kottayam-art

അജ്മി ഗ്രൂപ്പ് സ്ഥാപകനായ അബ്ദുൾ ഖാദറിന്റെയും മൂന്ന് മക്കളുടെയും ബിസിനസ് വിജയത്തിന്റെ പ്രതീകമാണ് ഈ മൂന്ന് വമ്പൻ വീടുകൾ. മൂത്ത മകൻ ഫൈസൽ, രണ്ടാമത്തെ മകൻ അഫ്സൽ, ഇളയ മകൻ റാഷിദ് എന്നിവരുടെ ആഗ്രഹപ്രകാരമാണ് ഒരു കോമ്പൗണ്ടിനുള്ളിൽ ഈ മൂന്നു വീടുകളും നിർമിച്ചിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ ഒരു എളിയ പലചരക്കുകടയിൽ ആരംഭിച്ച്, 30 വർഷങ്ങൾക്കു മുൻപ് പുട്ടുപൊടി ബിസിനസിലേക്കുമാറി, കോട്ടയവും കേരളവും ഇന്ത്യയും കടന്ന് ഗൾഫ് രാജ്യങ്ങളിൽ വരെ എത്തിനിൽക്കുന്ന വമ്പൻ ബിസിനസ് സാമ്രാജ്യമാണ് ഇന്ന്  അജ്മി.

ഉള്ളിൽ നിറയെ സർപ്രൈസുകൾ...

ajmi-house-view

പൊതുവെ മധ്യകേരളത്തിൽ അധികം കണ്ടിട്ടില്ലാത്ത റോയൽ അറേബ്യൻ ഡിസൈനിലാണ് 15,000 സ്ക്വയർഫീറ്റ് വീതമുള്ള മൂന്ന് വീടുകളും നിർമിച്ചത്. പുറംകാഴ്ചയിൽ 'കാർബൺ കോപ്പി' പോലെ തോന്നുമെങ്കിലും മൂന്നു വീടുകളിലെയും ഇന്റീരിയർ വ്യത്യസ്തമായി ചിട്ടപ്പെടുത്തി. 

ajmi-house-f-living

വമ്പൻ ഗെയ്റ്റ് കടന്നുപ്രവേശിക്കുന്നത് അതിവിശാലമായ ലാൻഡ്സ്കേപ്പിലേക്കാണ്. ആഡംബരഹോട്ടലുകളുടെ ലാൻഡ്സ്കേപ്പിനെ അനുസ്മരിപ്പിക്കുംവിധം നെടുനീളത്തിൽ വാട്ടർബോഡിയും ഫൗണ്ടനും നൽകിയിരിക്കുന്നു. പ്രധാന ഡ്രൈവ് വേ, മൂന്ന് വീടുകളിലേക്കും വഴിപിരിയുന്നു. 30 മീറ്റർ നീളവും 8 മീറ്റർ വീതിയുമുള്ള വമ്പൻ പൂളാണ് പൊതുവിടങ്ങളിലെ മറ്റൊരു താരം.

ajmi-house-pool

മൂന്ന് വീടുകളിലും വ്യത്യസ്ത ഹൈലൈറ്റുകളുണ്ട്. 750 സ്ക്വയർഫീറ്റുള്ള മാസ്റ്റർ ബെഡ്റൂമാണ് റാഷിദിന്റെ വീട്ടിലെ ഹൈലൈറ്റ്. അതായത് ഒരു ചെറിയ വീടിന്റെ വലുപ്പമുള്ള കിടപ്പുമുറി! ഗ്ലാസ് പാലമാണ് അഫ്സലിന്റെ വീട്ടിലെ ശ്രദ്ധാകേന്ദ്രം. പ്രധാനവാതിലിനരികെ സ്ഥാപിച്ച ഗോൾഡൻ ലിഫ്റ്റും കിച്ചനിലെ വലിയ ഗ്ലാസ് ഭിത്തിയുമാണ് ഫൈസലിന്റെ വീട്ടിലെ ആകർഷണം.

ajmi-house-big-bed

വീട് 1- റാഷിദ് മാൻഷൻ  

വമ്പൻ കാർപോർച്ച് കടന്ന് പ്രവേശിക്കുന്നത് കമനീയമായി ചിട്ടപ്പെടുത്തിയ വിശാലമായ അകത്തളത്തിലേക്കാണ്. മൂന്ന് വീടുകളിൽ ഏറ്റവും ഡബിൾഹൈറ്റ് ഇടങ്ങളുള്ളത് ഇവിടെയാണ്. ഓട്ടമേഷൻ സാങ്കേതികവിദ്യ അവലംബിച്ചിട്ടുണ്ട്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്തുവിരിയുന്നത്. മുന്തിയ ബ്രാൻഡഡ് ഫർണിച്ചറുകളാണ് ഉപയോഗിച്ചത്.

ajmi-house-court

വീടിന്റെ മധ്യത്തിലായി സ്ഥാപിച്ച സ്പൈറൽ സ്റ്റെയർ മറ്റൊരാകർഷണമാണ്. പത്തു പേർക്ക് ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഡൈനിങ് ഏരിയ ഒരുക്കി. കിച്ചനുസമീപം വിശാലമായ പാൻട്രിയുണ്ട്. ഇതാണ് വീട്ടിലെ 'അനൗദ്യോഗിക' ഡൈനിങ് സ്‌പേസ്. സുതാര്യമായ കിച്ചൻ ക്യാബിനറ്റുകൾ, സിലിണ്ടർ ആകൃതിയിലുള്ള ഹോബ് അടക്കം പുതുമകളേറെയുണ്ട് ഇവിടെ. തുറന്ന മേൽക്കൂരയുള്ള കോർട്യാർഡിലെ സിറ്റിങ് ഏരിയയാണ് മുകളിലെ ആകർഷണം

വീട് 2- അഫ്സൽ മാൻഷൻ

മധ്യത്തിലാണ് ഈ വീട്. കമനീയമായി ചിട്ടപ്പെടുത്തിയ അകത്തളങ്ങൾ, വിശാലമായ മുറികൾ എന്നിവ ഇവിടെയുമുണ്ട്. ലിവിങ് ഏരിയ ഡബിൾഹൈറ്റിൽ ചിട്ടപ്പെടുത്തി. ഇവിടെ സ്‌റ്റെയർ വ്യത്യസ്തമാണ്. കുറച്ചുഭാഗം മെറ്റലും ബാക്കി കോൺക്രീറ്റിലുമാണ് സ്‌റ്റെയർ ഒരുക്കിയത്. പൊതുവെ പുതിയകാല വീടുകളിൽ ഡൈനിങ്- കിച്ചൻ ഏരിയകൾ ഓപ്പണായി ചിട്ടപ്പെടുത്താറുണ്ട്. എന്നാലിവിടെ ഫാമിലി ലിവിങ്- ഡൈനിങ് ഏരിയ അനുബന്ധമായി ഒരുക്കിയത് കൗതുകകരമാണ്.

ajmi-house-kitchen

വീട് - ഫൈസൽ മാൻഷൻ

കോമ്പൗണ്ടിൽ ആദ്യമുള്ളത് മൂത്ത സഹോദരന്റെ വീടാണ്. ആഡംബരം നിറയുന്ന അകത്തളങ്ങൾ ഇവിടെയും തുടരുന്നു. മറ്റു രണ്ടു വീടുകളില്‍നിന്ന് വ്യത്യസ്തമായി താരതമ്യേന ഡബിൾഹൈറ്റ് കുറവാണ് ഇവിടെ. സ്വകാര്യതയ്ക്കാണ് മുൻ‌തൂക്കം. ഇവിടെ ഡൈനിങ് ഏരിയ വീടിന്റെ ഫോക്കൽ പോയിന്റാക്കിമാറ്റി.

ajmi-house-dine

വീടുപണി എന്ന ടീംവർക്ക്...

സാധാരണ വീട് പണിയുമ്പോൾ ഓരോ നിർമാണഘട്ടവും തമ്മിൽ ഇടവേളകൾ ഉണ്ടാകാറുണ്ട്. തന്മൂലം തൊഴിലാളികൾക്ക് തുടർച്ചയായി പണിയുണ്ടാകില്ല. എന്നാലിവിടെ ഒരേസമയം മൂന്ന് വീടുകളുടെ നിർമാണം പുരോഗമിച്ചതിനാൽ, രണ്ടരവർഷത്തോളം തുടർച്ചയായി 250 ലധികം ആളുകൾക്ക് വിവിധ മേഖലയിൽ (കൺസ്ട്രക്‌ഷൻ, ഫർണിഷിങ്, ഫ്ളോറിങ്, പെയിന്റിങ്, ലാൻഡ്സ്കേപ്പിങ്...) നേരിട്ട് തൊഴിൽ ലഭിച്ചു. 15000 ലേറെ ആളുകൾ പങ്കെടുത്ത ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗൃഹപ്രവേശന ചടങ്ങായിരുന്നു ഇവിടെ അരങ്ങേറിയത്. നിർമാണ സാമഗ്രികളുടെ വിപണനം, സ്റ്റേജ്, കേറ്ററിങ് അടക്കമുള്ള മേഖലകളിൽ ആയിരങ്ങൾക്ക് പരോക്ഷമായി ബിസിനസ് ലഭിച്ചു എന്നതും കാണാതെപോകരുത്.

ajmi-house-courtyard

പൈസ നമ്മുടെ കയ്യിൽ ഇരുന്നിട്ട് കഥയില്ലല്ലോ. വീടിനായി ഞങ്ങൾ ചെലവഴിച്ച കോടികൾ, നിർമാണമേഖലയിലെ അനേകം ആളുകളിലേക്ക് എത്തുകയും അവരുടെ കുടുംബങ്ങളിൽ വരുമാനത്തിന്റെ സന്തോഷമുണ്ടാവുകയും ചെയ്തു. മാത്രമല്ല, നിർധനരായ 5 കുടുംബങ്ങൾക്ക് വീട്  പണിതുനൽകി, അവർ താമസമായതിനുശേഷമാണ് ഞങ്ങൾ ഈ വീടുകളുടെ ഗൃഹപ്രവേശനം നടത്തിയത്. മൂത്ത സഹോദരൻ ഫൈസൽ പറയുന്നു.

ajmi-house-aerial

എത്ര എഴുതിയാലും തീരാത്ത വിശേഷങ്ങളാണ് ഇവിടെയുള്ളത്. അത് പൂർണമായി ആസ്വദിക്കാൻ, തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com