ADVERTISEMENT

പുറംകാഴ്ചയിലെ ഭംഗിയേക്കാൾ മനോഹരവും വൈകാരികവുമാണ് പാലക്കാട് ചിറ്റൂരിലുള്ള ഈ വീടിന്റെ പിന്നിലുള്ള കഥ. ‘ന്റെ അച്ഛന്റെ ഹൃദയം’ എന്ന വീട്ടുപേരിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്. വീട്ടുകാരനായ ദേവരാജൻ ആ ജീവിതകഥ പറയുന്നു.

അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു സാധാരണ കുടുംബം. അച്ഛന് കുടുംബസ്വത്തായി ലഭിച്ച 60 കൊല്ലം പഴക്കമുള്ള, ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലായിരുന്നു ഞങ്ങൾ ഏറെക്കാലം താമസിച്ചത്. 'സ്വന്തമായി ഒരു വീട്' അച്ഛന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. 

deva-old-house
പഴയ കുടുംബവീട്

2016 ൽ എനിക്ക് നാട്ടിൽത്തന്നെ ജോലി ലഭിച്ചു. അങ്ങനെ 'വീട് എന്ന സ്വപ്നം' ഞങ്ങൾ പൊടിതട്ടിയെടുത്തു. പഴയ വീടുപൊളിച്ച് പുതിയ വീട് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആ സമയത്താണ് വൃക്കരോഗം അച്ഛന്റെ ജീവിതത്തിൽ വില്ലനായെത്തുന്നത്. അതോടെ വീടുപണി തല്‍ക്കാലം നിർത്തിവച്ചു. 'എങ്ങനെയെങ്കിലും അച്ഛനെ രക്ഷപ്പെടുത്തുക' എന്നതുമാത്രമായി ചിന്ത. ഡയാലിസിസും പലവിധ ചികിത്സകളുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഓടിയ മൂന്നുവർഷം. 

ഈ കാലയളവിൽ അച്ഛന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. 'അവർക്കത് ബുദ്ധിമുട്ടായിരിക്കും' എന്ന ചിന്തയിൽ അച്ഛന് അവിടെ തുടരാൻ വിഷമമായി. അങ്ങനെ നാട്ടിലെ കുറച്ച് നല്ല മനുഷ്യർ ചേർന്ന്, പഴയ വീടുപൊളിച്ച സ്ഥലത്ത്, അച്ഛന്റെ സമാധാനത്തിനായി ഒരു താൽകാലിക ഷെഡ് നിർമിച്ചുതന്നു. അപ്പോഴേക്കും അച്ഛന് രോഗംകൂടി വീണ്ടും ഹോസ്പിറ്റലിലായി. പ്രതീക്ഷകൾ അസ്തമിച്ചു. അച്ഛൻ പോയി...ആ ഷെഡിലേക്കാണ് അവസാനമായി അച്ഛന്റെ ചേതനയറ്റ ശരീരം കൊണ്ടുവരുന്നത്.

deva-shed
നാട്ടുകാർ പണിതുനൽകിയ താൽകാലിക ഷെഡ്

അച്ഛൻ പോയതോടെ ഞാനും അമ്മയും സാമ്പത്തികമായും മാനസികമായി തകർന്നു. അച്ഛന്റെ ചികിത്സയ്ക്കും മറ്റും ഒരുപാട് പണം ചെലവായിരുന്നു. അതിന്റെ കടം വീട്ടണമായിരുന്നു. എന്റെ കൂട്ടുകാരും ബന്ധുക്കളും തന്ന ധൈര്യത്തിൽ ഞങ്ങൾ പതുക്കെ ജീവിതത്തിലേക്ക് മടങ്ങി വന്നു. മൂന്നുവർഷത്തെ അധ്വാനംകൊണ്ട് കടങ്ങൾ വീട്ടി. അങ്ങനെ അച്ഛന്റെ വലിയ സ്വപ്നമായിരുന്ന വീട്, എങ്ങനെ പണിയാം എന്നുള്ള ചിന്ത വീണ്ടും മനസ്സിലേക്ക് വന്നു. 

chittur-home-story-side

ആശുപത്രി ചെലവുകൾ വരുത്തിയ കടങ്ങളുടെ അനുഭവമുള്ളതുകൊണ്ട്, വീട് സാമ്പത്തിക ബാധ്യത വരുത്തരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ 15-17 ലക്ഷം രൂപ ബജറ്റിൽ വീട് പ്ലാൻ ചെയ്തു.

chittur-home-story-dine

ഞങ്ങളുടെ അവസ്ഥ അറിയാവുന്ന നല്ലൊരു എൻജിനീയറെ ലഭിച്ചു. അങ്ങനെ 2023 മാർച്ചില്‍ പ്ലാൻ ഉറപ്പിച്ച് തറക്കല്ലിട്ടു, വീടുപണി തുടങ്ങി. സൺഷേഡിന്റെ പണി എത്തുമ്പോഴേക്കും, ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ യുഎഇ ബ്രാഞ്ചിലേക്കൊരു ഓഫർ വന്നു. അത് വഴിത്തിരിവായി. 

കഴിഞ്ഞ മേയിലാണ് അബുദാബിയിലേക്ക് പോയത്. അമ്മയാണ് പിന്നീടുള്ള പണികൾ മേൽനോട്ടം നിർവഹിച്ചത്. 6 സെന്റിൽ 1050 സ്ക്വയർഫീറ്റിലാണ് വീടൊരുക്കിയത്.

chittur-home-story-bed

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണുള്ളത്. സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം 16 ലക്ഷം രൂപയിൽ വീട് പൂർത്തിയാക്കാൻ സാധിച്ചു.

chittur-home-story-night

പത്തുമാസങ്ങൾക്കിപ്പുറം 'സ്വന്തമായൊരു വീട്' എന്ന സ്വപ്നം പൂർത്തിയാക്കി, തിരിച്ചു വീട്ടിലേക്ക് മടങ്ങിയെത്തിയ എന്നെ സ്വീകരിച്ച അമ്മയുടെ നിറഞ്ഞ പുഞ്ചിരിയിലും കണ്ണുനീരിലും ഞാൻ കണ്ടത് എന്റെ അച്ഛന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു. ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ അല്ല അച്ഛൻ ഉള്ളത്, അച്ഛന്റെ ഹൃദയത്തിലാണ് ഞങ്ങൾ ഉള്ളത്...അതെ, ഞങ്ങളുടെ സ്വപ്നഭവനം- 'ന്റെ അച്ഛന്റെ ഹൃദയം'...

English Summary:

16 Lakh Dream Home and Emotional Journey- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com