ADVERTISEMENT

പഞ്ചാബിലെ കപൂർത്തല സ്വദേശിയായ കമൽജിത് സിങ് വാഹിദ് വർഷങ്ങളായി മനസ്സിൽ ഒരു ആഗ്രഹം സൂക്ഷിച്ചിരുന്നു. സ്വന്തമായി ഒരു പ്രൈവറ്റ് വിമാനം വേണം. എന്നാൽ അതത്ര എളുപ്പത്തിൽ നടക്കുന്ന ആഗ്രഹമല്ലാത്തതിനാൽ ഒടുവിൽ സ്വന്തം വീട് തന്നെ ഒരു 'വിമാനമാക്കി' മാറ്റിയിരിക്കുകയാണ് അദ്ദേഹം. രണ്ടുവർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് 71 അടി നീളമുള്ള ഈ വിമാന വീട് കമൽജിത് നിർമ്മിച്ചെടുത്തത്.

plane-house
©Jampress

വർഷങ്ങളുടെ അധ്വാനം മാത്രമല്ല 40 കോടി രൂപയ്ക്ക് മുകളിൽ ഇതിനായി അദ്ദേഹം ചെലവിടുകയും ചെയ്തു. എന്നാൽ വെറുതെ വിമാനത്തിന്റെ മാതൃകയിൽ വീടുണ്ടാക്കിയാൽ പറക്കുന്ന സുഖം കിട്ടില്ലല്ലോ. അതിനൊരു പോംവഴി എന്നോണം തറയിൽ നിന്നും 40 അടി ഉയരത്തിൽ തൂണുകളിൽ താങ്ങിനിൽക്കുന്ന രൂപത്തിലാണ് വിമാന വീട് നിർമ്മിച്ചിരിക്കുന്നത്. അതായത് വീടിനുള്ളിൽ ഇരുന്നു പുറത്തേക്ക് നോക്കിയാൽ താൻ ശരിക്കും ഒരു വിമാനത്തിനുള്ളിലാണെന്ന തോന്നലാണ് കമൽജിത്തിന് ലഭിക്കുന്നത്.

plane-house-elevation
©Jampress

തൂണുകളിൽ ഉയർത്തി നിർത്തിയിരിക്കുന്നതിനാൽ ലിഫ്റ്റ് സംവിധാനം ഒരുക്കാൻ സാധിച്ചിട്ടില്ല. അതിനാൽ മൂന്ന് മടക്കുകളുള്ള സ്റ്റെയർകേസുകൾ കയറി വേണം ഈ വീട്ടിലെത്താൻ. രണ്ട് കിടപ്പുമുറികൾ, ഒരു സ്വീകരണമുറി, അടുക്കള, ഒരു ബാത്റൂം എന്നിവയാണ് പൂർണ്ണമായും വിമാനത്തിന്റെ അതേ രൂപത്തിൽ ഒരുക്കിയിരിക്കുന്ന വീടിനുള്ളിൽ ഉള്ളത്. ഓപ്പൺ പ്ലാനിലാണ് അകത്തളത്തിന്റെ നിർമാണം.

plane-house-int
©Jampress

സാധാരണ വിമാനങ്ങളിൽ കയറുന്നത് പോലെതന്നെ വീടിന്റെ ഒരു വശത്തായാണ് പ്രധാന വാതിൽ നൽകിയിരിക്കുന്നത്. പരിസരപ്രദേശങ്ങളിൽ എവിടെ നിന്ന് നോക്കിയാലും തറയോട് ചേർന്ന് വിമാനം പറക്കുന്നത് പോലെയുള്ള കാഴ്ച വ്യത്യസ്തമായ ഈ വീട് സമ്മാനിക്കുന്നുമുണ്ട്.

plane-house-bed
©Jampress

വിമാനത്തിന്റെ ജനാലകളോട് സാമ്യം തോന്നുന്ന തരത്തിൽ ഭിത്തിയിൽ ഉടനീളം ചെറു ജനാലകൾ സ്ഥാപിച്ചിരിക്കുന്നു. വിമാനത്തിന്റെ പുറംഭിത്തി ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയുടെ ലോഗോയുമായി സാമ്യം തോന്നുന്ന തരത്തിൽ കമൽജിത്തിന്റെ പേരും ഇന്ത്യയുടെ ദേശീയ പതാകയും വരച്ചു ചേർത്തിട്ടുമുണ്ട്.

English Summary- AirPlane like House in Punjab- Veedu News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com