കഴിഞ്ഞ 30 വർഷമായി ഈ 72-കാരനു വാട്ടർ ചാർജ് അടയ്ക്കേണ്ട, കാരണമുണ്ട്...
Mail This Article
തമിഴ്നാട്ടിലെ കല്ലായി ഗ്രാമത്തിലാണ് അരുണാചലം ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ഗ്രാമത്തില്‍ ജലക്ഷാമം രൂക്ഷമായിരുന്നു. എന്നാല്‍ മഴവെള്ളം സംഭരിച്ചായിരുന്നു അരുണാചലത്തിന്റെ അമ്മ അതിനെ അതിജീവിച്ചത്. വലിയ ചെമ്പ് പാത്രങ്ങളില്‍ സംഭരിച്ചു വെയ്ക്കുന്ന ഈ വെള്ളമാണ് ജലദൗര്‍ലഭ്യം നേരിടുമ്പോള്‍ അവരെ സഹായിച്ചിരുന്നത്. പില്‍ക്കാലത്ത് മഴവെള്ളം സംഭരിച്ചു വിനിയോഗിക്കാന്‍ അരുണാചലത്തെ പ്രേരിപ്പിച്ചതും ഇതായിരുന്നു.
പില്‍ക്കാലത്ത് സിവില്‍ എൻജിനീയറിങ് പഠനത്തിനു ചേര്‍ന്ന അരുണാചലത്തിന്റെ ഇഷ്ടവിഷയം ഹൈഡ്രോലിക്സായിരുന്നു. മഴവെള്ളക്കൊയ്ത്തിനെക്കുറിച്ച് അദ്ദേഹം കൂടുതല്‍ പഠിച്ചു. പഠനശേഷം മധുരയില്‍ പബ്ലിക് വര്‍ക്ക്‌സ് വിഭാഗത്തില്‍ ജോലിക്ക് കയറിയ അദ്ദേഹം സ്കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എല്ലാം മഴവെള്ളം സംഭരിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. മുപ്പത്തിമൂന്നു വര്‍ഷം പിഡബ്യൂഡിയിലെ ഔദ്യോഗികജീവിതകാലത്ത് അദ്ദേഹം രണ്ടു വീടുകളില്‍ മാറിമാറി താമസിച്ചു. ഈ രണ്ടു വീടുകളിലും അദ്ദേഹം മഴവെള്ളസംഭരണിയുണ്ടാക്കി. ഒരിക്കല്‍ പോലും സര്‍ക്കാര്‍ വക വാട്ടര്‍ കണക്ഷന്‍ അദ്ദേഹം സ്വീകരിച്ചില്ലന്നു മാത്രമല്ല പ്രതിവര്‍ഷം 16000 ലിറ്റര്‍ വെള്ളം വീതം മുപ്പത് വർഷം ശേഖരിക്കുകയും ചെയ്തു. ഒരിക്കല്‍ പോലും ജലക്കരം അദേഹത്തിന് നല്‍കേണ്ടി വന്നില്ല.
ഫ്ലാറ്റുകളില്‍ , വലിയ ഓഫീസുകളില്‍ ,വീടുകളില്‍ എല്ലാം കുറഞ്ഞ ചെലവിൽ എളുപ്പത്തില്‍ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന വഴികള്‍ ആളുകളിലേക്ക് എത്തിക്കാന്‍ അരുണാചലം ഇന്ന് പരിശ്രമിക്കുന്നുണ്ട്. കെട്ടിടങ്ങളുടെ ടെറസില്‍ വീഴുന്ന മഴവെള്ളം പൈപ്പ് ഉപയോഗിച്ച് സംഭരിക്കുന്നതാണ് അരുണാചലത്തിന്റെ രീതി. ഈ പൈപ്പുകളുടെ എല്ലാം മൂടിയില്‍ നെറ്റ് ഉപയോഗിച്ചിട്ടുണ്ട്. ഇത് മാലിന്യം ടാങ്കില്‍ എത്താതെ സൂക്ഷിക്കും. നദിയില്‍ നിന്നുള്ള കല്ലുകള്‍ ,ചാര്‍കോള്‍, മണൽ എന്നിവ ഉപയോഗിച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത്. ഇങ്ങനെ ഫില്‍ട്ടര്‍ ചെയ്യുന്ന വെള്ളം മറ്റൊരു ടാങ്കിലേക്ക് പിന്നീട് മാറ്റുന്നു. ഇതാണ് പിന്നീട് കുടിക്കാനും പാചകത്തിനുമെല്ലാം ഉപയോഗിക്കുന്നത്. ടാങ്ക് ഓവര്‍ഫ്ലോ ആകുന്ന ഘട്ടങ്ങളില്‍ അരുണാചലം ആ ജലം ബോര്‍വെല്ലില്‍ ശേഖരിക്കാന്‍ മാര്‍ഗ്ഗം ഒരുക്കിയിട്ടുണ്ട്. ഇത് കുഴല്‍ കിണര്‍ റിചാര്‍ജിങ്ങിനു സഹായിക്കുന്നു.
ഒറ്റതവണ മഴവെള്ളസംഭരണിയ്ക്കായി ചെലവാക്കേണ്ടത് 2.5 ലക്ഷം രൂപയാണ്. എന്നാല്‍ ഇതൊരു വണ്‍ ടൈം ഇന്‍വെസ്റ്റ്‌മെന്റ് ആണെന്ന് അരുണാചലം പറയുന്നു. ഇതുവഴി പ്രതിവര്‍ഷം 16000 ലിറ്റര്‍ ജലം ഒരു വീട്ടിലെ അംഗങ്ങള്‍ക്ക് മാത്രം ശേഖരിക്കാം.
ജലക്ഷാമം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മഴ കുറഞ്ഞു വരുന്നു. പ്രകൃതിക്ക് തിരിച്ചൊന്നും നല്‍കാതെ നമ്മള്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്തെടുക്കുകയാണ്. ഇത് തുടര്‍ന്നാല്‍ കൊടും വരള്‍ച്ച നമ്മള്‍ നേരിടുന്ന കാലം അകലെയല്ലെന്നു അരുണാചലം ഓര്‍മ്മിപ്പിക്കുന്നു. 'പണം അനാവശ്യമായി ചിലവാക്കരുതെന്നു' നമ്മള്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ 'ജലവും അനാവശ്യമായി ചെലവാക്കരുതെന്നു അടുത്ത തലമുറയോട് നമ്മള്‍ പറഞ്ഞുകൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല.