വീടും കാറും പ്രവര്‍ത്തിക്കുന്നത് സോളര്‍ പവറില്‍; കറന്റ് ബില്‍ കുറഞ്ഞത് പതിനായിരത്തില്‍ നിന്നും 300 രൂപയിലേക്ക്
Mail This Article
ഫിസിയോതെറാപ്പിസ്റ്റ് ആയ റീമ ജനിച്ചതും വളര്‍ന്നതും മുംബൈയിലെ പ്രാന്തപ്രദേശത്താണ്. എന്നാല്‍ വിവാഹത്തോടെ തിരക്കേറിയ മുംബൈ നഗരത്തിലേക്ക് ഇവര്‍ കൂടുമാറി. പ്രകൃതിയോടു ഇണങ്ങി ജീവിക്കാന്‍ ഏറെ ഇഷ്ടപെട്ട റീമയ്ക്ക് മുംബൈ നഗരം ആദ്യം വലിയ ശ്വാസംമുട്ടലാണ് ഉണ്ടാക്കിയത്. എന്നാല്‍ പിന്നീട് മുംബൈയിലെ വീട് ഒരു പരിസ്ഥിതി സൗഹൃദ ഇടമായി റീമ മാറ്റിയെടുത്തു.
2010ല്‍ പുതിയ വീട് വാങ്ങിയ സമയത്താണ് ഗാർഹിക ഊർജ ആവശ്യങ്ങൾക്ക് സൗരോർജം ഉപയോഗിക്കാൻ റീമയും ഭര്‍ത്താവും തീരുമാനിച്ചത്. ആ സമയം മകനെ ഗർഭിണിയായിരുന്നു റീമ. ഒരു സോളര്‍ വാട്ടര്‍ ഹീറ്റര്‍ വീട്ടില്‍ ഫിക്സ് ചെയ്തായിരുന്നു തുടക്കം. ഇത് വിജയമായതോടെ അടുത്ത പടിയായി സോളര്‍ PV പാനല്‍ ഇന്‍സ്റ്റാള്‍ ചെയ്തു. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും പിന്നീട് ഇതില്‍ നിന്നായി. വൈകാതെ പതിനായിരം രൂപ വന്നിരുന്ന കറന്റ് ബില്‍ വെറും മുന്നൂറുരൂപയായി കുറഞ്ഞു.
5 KW സോളര്‍ സിസ്റ്റം ആണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. ഇതൊന്നും കൊണ്ട് റീമ അടങ്ങിയില്ല. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ പ്രകൃതിക്ക് നാശം വരുത്തുമെന്ന തിരിച്ചറിവിൽ വൈകാതെ ഒരു ഇലക്ട്രിക് കാർ ഇവര്‍ സ്വന്തമാക്കി. മാസം 9000 രൂപ പണ്ട് പെട്രോള്‍ അടിച്ചിരുന്നെങ്കിൽ ഇന്ന് വാഹനത്തിന്റെ ആകെ ചെലവ് മാസം അഞ്ഞൂറ് രൂപയായി.
വീട്ടിലെ മാലിന്യം എല്ലാം തന്നെ കമ്പോസ്റ്റ് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. വീട്ടിലെ ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ഇതാണ് വളം. സീറോ വേസ്റ്റ് എന്നതാണ് റീമയുടെ ആശയം. നമുക്ക് കഴിയാനുള്ളത് എല്ലാം പ്രകൃതി നല്‍കിയിട്ടുണ്ട് അത് മനസിലാക്കി ജീവിക്കുക എന്നതാണ് തന്റെ ആശയം എന്ന് റീമ പറയുന്നു.