ADVERTISEMENT

പ്രവാസി മലയാളികളുടെ കരുതലിന്റെ കരങ്ങൾ നാൽപതോളം ദരിദ്രകുടുംബങ്ങൾക്ക് തണൽ ആയ കഥയാണിത്. മൂന്ന് വർഷം മുൻപാണ് കഥ തുടങ്ങുന്നത്.

ഭൂരഹിതരായ 140  കുടുംബങ്ങൾക്ക് തിരുവല്ല കടപ്രയിലെ ഷുഗർ മിൽ ഫാക്ടറിയുടെ കീഴിലുള്ള  മൂന്ന് സെന്റ്‌ സ്ഥലം വീതം കേരളസർക്കാർ പതിച്ചു നൽകി. അവരിൽ നാൽപ്പതുപേർ പമ്പയുടെ തീരത്തു കിട്ടിയ സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി താമസം തുടങ്ങി. പക്ഷേ എല്ലാ മഴക്കാലവും ദുരിതദിനങ്ങളായിരുന്നു ഇവർക്ക് സമ്മാനിച്ചത്. വെള്ളം പൊങ്ങുമ്പോൾ കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്ത് അടുത്ത സ്കൂളിലേക്കു പോകും. എന്നാൽ, കഴിഞ്ഞ മഴക്കാലത്തെ പ്രളയത്തിൽ കടപ്രയിലെ കോളനിവാസികളുടെ ജീവനൊഴിച്ച് ബാക്കിയെല്ലാം പമ്പയാറെടുത്തു. കടം വാങ്ങിയും കൂലിപ്പണി ചെയ്തും കെട്ടിപ്പൊക്കിയ ചെറിയ കൂരകളൊക്കെ ഒലിച്ചു പോയി. ഇനിയെന്ത് എന്നൊരു ചോദ്യത്തിനു മുന്നിൽ ഉത്തരം കിട്ടാതെ നിന്നിരുന്ന ഈ കുടുംബങ്ങളുടെ അടുത്തേക്കാണ് ഫോമ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് കടന്നു വരുന്നത്.

പ്രളയബാധിത പ്രദേശങ്ങളിൽ സഹായങ്ങളുമായി എത്തിയതായിരുന്നു യുഎസിലെ പ്രവാസി മലയാളികളുടെ ഈ കൂട്ടായ്മ. എന്നാൽ കടപ്രയിലെ ഈ കുടുംബങ്ങളുടെ ദയനീയാവസ്ഥ കണ്ട ഫോമ, തണൽ എന്ന സന്നദ്ധസംഘടനയുമായി കൈകോർത്ത് ഇവർക്കെല്ലാം ഉറപ്പുള്ള വീടുകൾ നിർമിച്ചു നൽകാൻ തീരുമാനമെടുത്തു.

 

house-during-flood

പ്രളയത്തെ തോൽപിച്ച് ഈ വീടുകൾ...

flood-resistant-house-kadapra

കഴിഞ്ഞ തവണ ഈ പ്രദേശത്ത് പൊങ്ങിയ പ്രളയജലത്തിന്റെ ലെവൽ രേഖപ്പെടുത്തിയ ശേഷമാണ് വീടുകളുടെ പ്ലാൻ തയാറാക്കിയത്. പൈലിങ് നടത്തിയ ശേഷം  ഭൂനിരപ്പിൽ നിന്നും നാലടി മുതൽ എട്ടടി വരെ ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകളിലാണ് വീടിന്റെ അടിത്തറ. അതിനാൽ ഇത്തവണ ഈ പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും വീടിനകത്തേക്ക് എത്തിയില്ല. വെള്ളമില്ലാത്ത സമയത്ത് താഴെയുള്ള സ്ഥലം സ്റ്റോറേജിനും മറ്റും ഉപയോഗിക്കുകയും ചെയ്യാം.

house-colony

കിടപ്പുമുറികൾ, സ്വീകരണമുറി, അടുക്കള, ബാത്റൂം എന്നിവയാണ് ഏകദേശം 500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വെറും കെട്ടിടം നിർമിച്ചു കൊടുക്കുക മാത്രമല്ല ഫോമാ ചെയ്തത്. പൂർണമായും താമസയോഗ്യമായ വിധത്തിൽ കട്ടിലും മേശയും കസേരയും ലൈറ്റും ഫാനുമെല്ലാം സഹിതം ഫർണിഷിങ് ചെയ്തു നൽകി. 

7 ലക്ഷം രൂപയിൽ ഒരു വീടിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. തണൽ എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് നിർമാണം നടത്തിയത്. ഒരു വീടിനാവശ്യമായ ബജറ്റിൽ അഞ്ചര ലക്ഷത്തോളം രൂപ ഫോമയും ബാക്കി ഒന്നര ലക്ഷം തണലും ചെലവഴിച്ചു.  വെറും നാലു മാസം കൊണ്ട് വീടുകൾ പൂർത്തിയാക്കി എന്നതും ശ്രദ്ധേയമാണ്. തണലാണ്‌ വീടിന്റെ നിർമാണം ഏകോപിപ്പിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ പ്രളയത്തെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു നൽകിയ തണലിന്റെ അനുഭവസമ്പത്തും ഇവിടെ മുതൽക്കൂട്ടായി.

 

ഒറ്റക്കെട്ടായി അമേരിക്കൻ മലയാളികൾ...

പ്രളയസമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി സംഘടനകൾ ചെയ്തതിലും ഒരുപടി മുന്നിൽ നിൽക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ തങ്ങൾക്ക് ചെയ്യാനായതിൽ ചാരിതാർഥ്യമുണ്ടെന്നു ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പറയുന്നു. ഇത് ശരിക്കുമൊരു കൂട്ടായ്മയുടെ വിജയമാണ്. വീട് നിർമിച്ചു കൊടുക്കാനുള്ള ആശയം ഫോമ കമ്മിറ്റിയിൽ വന്നപ്പോൾ തന്നെ എല്ലാവരും കയ്യടിച്ചു പാസാക്കി. കടപ്രയിൽ മാത്രമല്ല, ആലുവ, നിലമ്പൂർ എന്നിവിടങ്ങളിലും ഫോമയുടെ സഹകരണത്തോടെ വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ആദരവെന്നോണം കേരള സർക്കാരിന്റെ വെബ്‌സൈറ്റിലും ഫോമ നിർമിച്ചു നൽകിയ വീടുകൾ ഇടംകണ്ടെത്തി. ഫിലിപ്പ് സംഗ്രഹിക്കുന്നു.

ചുരുക്കത്തിൽ പ്രളയത്തെ നേരിടുന്ന ഇത്തരം വീടുകളാണ് ഇനി കേരളത്തിന് ആവശ്യം എന്ന് വീണ്ടുമെത്തിയ പ്രളയത്തെ മറികടന്ന ഈ വീടുകൾ ഓർമിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com