അന്ന് 48 മണിക്കൂറിനുള്ളിൽ മണ്ണടിഞ്ഞത് കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വീട്; നോവാണ് ഇന്നത്തെ കാഴ്ച
Mail This Article
കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വീട് 48 മണിക്കൂർ കൊണ്ട് മണ്ണെടുക്കുന്നത് നോക്കിനിൽക്കാനെ അവർക്കായുള്ളൂ. മണലാരണ്യത്തിൽ ഭാര്യയുമൊത്ത് കഷ്ടപ്പെട്ടുണ്ടാക്കിയതും കൃഷി ചെയ്ത് സമ്പാദിച്ചതുമെല്ലാം ആ വീടിനായി മുടക്കി. വായ്പയുമെടുത്തു. 48 മണിക്കൂറിനുള്ളിൽ സ്വപ്നങ്ങളെല്ലാം മണ്ണടിഞ്ഞുപോയി.
മാവടി പള്ളിപ്പടി തേനമാക്കൽ ബിനീഷിന്റെ പുതുപുത്തൻ ഇരുനില വീടാണ് കഴിഞ്ഞ പ്രളയത്തിൽ മണ്ണിനടിയിലേക്ക് താഴ്ന്ന് പോയത്. ‘സോയിൽ പൈപ്പിങ്ങാണ് കാരണമായി ഗവേഷക സംഘം കണ്ടെത്തിയത്.
മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമൊന്നും അന്ന് മാവടിയിലുണ്ടായില്ല. മഴ കനത്തതായിരുന്നെങ്കിലും ഇങ്ങനെയൊരു ദുരന്തം അവർ പ്രതീക്ഷിച്ചില്ല. എന്നാൽ പ്രളയം കനത്ത 2018 ഓഗസ്റ്റ് 14–ന് വൈകിട്ട് ബിനീഷിന്റെ വീടിന്റെ ഭിത്തികളിൽ വിള്ളൽ വീണു. അപകടം മണത്ത ബിനീഷും കുടുംബവും സഹോദരന്റെ വീട്ടിലേക്ക് മാറി താമസിച്ചു. അപ്പോഴേക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം മണ്ണ് പിളർന്ന് മാറിയിരുന്നു. 2018 ഓഗസ്റ്റ് 16–ന് വീട് പൂർണമായും നിലം പതിച്ചു.
ബിനീഷിന്റെ കൃഷിഭൂമിയിൽ ഉൾപ്പെടെ നാലര കിലോമീറ്ററിൽ അധികം പ്രദേശമാണ് ഭൂമി പിളർന്ന് മാറിയിരുന്നത്.വീട് ഇടിഞ്ഞ് താഴ്ന്നിടത്ത് മറ്റ് നിർമ്മാണങ്ങളൊന്നും നടത്തരുതെന്ന് റവന്യൂ അധികൃതർ നിർദേശം നൽകിയിരുന്നു. ഇപ്പോൾ നെടുങ്കണ്ടത്തിന് സമീപം താന്നിമൂട്ടിൽ പുതിയ വീട് വാങ്ങിയാണ് ബിനീഷും കുടുംബവും കഴിയുന്നത്.
ഭൂമി പിളർന്ന് നിലം പൊത്തിയ വീട് അവിടെ നിന്നും പൂർണമായും പൊളിച്ചു നീക്കി. മഴയിൽ ഇടിഞ്ഞിരുന്ന സമീപത്തെ മൺതിട്ട ഇടിച്ച് നിരത്തി വീടിരുന്നിടത്ത് ഏലം നട്ടു. ഒരു വർഷത്തിനിപ്പുറം ചുറ്റുമതിലിന്റെ ചില അവശേഷിപ്പുകൾ മാത്രമാണ് അവിടെ പഴയ വീടിന്റെ ഭാഗമായി അവശേഷിക്കുന്നത്.