ADVERTISEMENT

പ്രളയ ശേഷം ബഹുനില അപ്പാർട്മെന്റ് ജീവിതത്തോടുള്ള താൽപര്യം കൂടിയിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് സംരംഭകർ. ഭൂമിയുടെ ലഭ്യതക്കുറവ്, കെട്ടിടങ്ങളുടെ ബലം, സുരക്ഷ എന്നിവയെല്ലാം ഫ്ലാറ്റുകളിലുള്ള താൽപര്യം കൂട്ടുന്നുവെന്ന് റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരുടെ സംഘടനയായ ക്രെഡായ് കേരളയുടെ സിഇഒ എം.സേതുനാഥ് പറഞ്ഞു. 

വീട് വാങ്ങുകയെന്നതു നിക്ഷേപമെന്നതിനപ്പുറം ഒരു യഥാർഥ ആവശ്യമെന്ന രീതിയിലേക്കു മാറി. ഒരു യഥാർഥ ഉപയോക്താവെന്ന രീതിയിലാണു പ്രവാസി മലയാളികളും ഇപ്പോൾ വീടു വാങ്ങുന്നത്. മുൻപു നിക്ഷേപമെന്ന നിലയിൽ മാത്രം വീടു വാങ്ങിയിരുന്ന പ്രവാസികൾക്ക് ഇന്ന് വീട് ഒരു ആവശ്യമായി മാറിയിട്ടുണ്ട്. ജോലി ലഭിച്ച യുവാക്കളും പ്രഥമവും പ്രധാനപ്പെട്ടതുമായ ആവശ്യമായി വീടിനെ കാണുന്നുണ്ടെന്നും സേതുനാഥ് പറഞ്ഞു.

പ്രളയശേഷം ഇഷ്ടം കൂടി

അപ്പാർട്മെന്റ് ജീവിതത്തെ വിശാലമായ ഒരു ജാലകത്തിലൂടെ കാണാൻ പ്രളയം ഇടയാക്കി. അതൊരു പോസിറ്റീവ് ട്രെൻഡായാണു കാണുന്നത്. രണ്ടടിയോളം വെള്ളമുയർന്നാൽ പോലും വീടുകളിൽ വെള്ളം കയറും. സുരക്ഷിതമായ ഭവനം ഉറപ്പുനൽകാൻ കഴിയുന്നത് ബഹുനിലക്കെട്ടിടങ്ങൾക്കാണ്.

മെട്രോ ട്രെയിനും റിയൽ എസ്റ്റേറ്റും

ഒരാൾ വീടു വാങ്ങുമ്പോൾ 4 കാര്യങ്ങൾക്കാണു മുൻഗണന നൽകുന്നത്. ഗതാഗത സൗകര്യം, ആശുപത്രി, സ്കൂൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയുമായുള്ള അടുപ്പം തുടങ്ങിയ കാര്യങ്ങളാണു നോക്കുന്നത്. കൊച്ചിയിൽ എവിടെയായാലും ഈ നാലു കാര്യങ്ങളും ലഭ്യമാകും. നഗരത്തിന്റെ ഏതു ഭാഗമെടുത്താലും ഇപ്പോൾ കണക്റ്റഡാണ്. മെട്രോയുടെ സാമീപ്യമെന്നത് ഒരു അധിക നേട്ടമാണ്.

പുതിയ അപ്പാർട്മെന്റ് പദ്ധതികൾ പലതും വരുന്നത് മെട്രോ ട്രെയിൻ പാതയോടു ചേർന്നാണ്. മെട്രോയുടെ ഫലം കിട്ടാൻ തുടങ്ങുന്നതേയുള്ളൂ. തൃപ്പൂണിത്തുറ വരെ നീട്ടിയാൽ പകുതിയാവും, അടുത്ത ഘട്ടത്തിൽ കാക്കനാട്ടേക്കു കൂടി നീട്ടിയാൽ മുക്കാൽ ഭാഗമാവും. പൂർണ ഫലം കിട്ടണമെങ്കിൽ മെട്രോ വിമാനത്താവളം വരെ നീട്ടണം– സേതുനാഥ് പറഞ്ഞു.

വീടു വാങ്ങാൻ പറ്റിയ സമയം 

ഭവന വായ്പയ്ക്കുള്ള പലിശ ഇപ്പോൾ ഏറ്റവും കുറഞ്ഞു നിൽക്കുകയാണ്. എസ്‌ബിഐ പ്രഖ്യാപിച്ച ഏറ്റവും പുതിയ ഭവന വായ്പാ പലിശ നിരക്ക് 8.05% ആണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോഴുള്ളത്. വായ്പയെടുത്തു വീടു വാങ്ങുന്നതിന് ഇതിലും നല്ലൊരു സമയമില്ല. ശമ്പളമുള്ള ജോലിക്കാർക്ക് എപ്പോഴും ആദായ നികുതി ആനുകൂല്യം ആവശ്യമാണ്. അതിനു ഭവന വായ്പയാണു നല്ലത്.

കൈമാറ്റം വൈകൽ മനഃപൂർവമല്ല

വീടുകൾ കൃത്യസമയത്തു നിർമിച്ചു കൈമാറുകയെന്നത് ഉപയോക്താവിനേക്കാൾ ബിൽഡറുടെ ആവശ്യമാണ്. പൂർത്തിയാകാൻ വൈകുംതോറും ചെലവും കൂടും. പ്രളയമുണ്ടായപ്പോൾ മണൽ ഖനനത്തിനും ക്വാറികൾക്കും നിരോധനം വന്നു. ഇതു രണ്ടും  കെട്ടിട നിർമാണ മേഖലയെ നേരിട്ടു ബാധിക്കും. ഇതു പഴയപടിയാവാൻ ഒരു മാസമെങ്കിലുമെടുക്കും.

കേരളത്തിലെ കെട്ടിട നിർമാണ രംഗം പൂർണമായും ആശ്രയിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. തൊഴിലാളികളുടെ ലഭ്യതക്കുറവും ചിലപ്പോൾ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്– സേതുനാഥ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com