ADVERTISEMENT

ആന്ധ്രപ്രദേശിലെ ഭീമാപുരത്തായിരുന്നു ഉഷ രാജുവിന്റെ കുട്ടിക്കാലം. പഴങ്ങളും പച്ചക്കറികളും ധാരാളം കൃഷി ചെയ്തിരുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു അത്. നല്ല നാടന്‍ പഴങ്ങളും പച്ചക്കറികളും തൊട്ടടുത്ത തോട്ടങ്ങളില്‍ നിന്നും നേരിട്ട് പോയി പറിക്കുമായിരുന്നു അന്ന് ഉഷയും കൂട്ടുകാരും. വിഷമടിച്ച പഴവർഗങ്ങളെ കുറിച്ചോ പച്ചക്കറികളെ കുറിച്ചോ കേട്ടുകേള്‍വി പോലുമില്ലായിരുന്നു.

പതിനേഴാം വയസ്സില്‍ വിശാഖപട്ടണത്തിനു അടുത്തായി ഒരു കടലോരപ്രദേശത്തേക്കായിരുന്നു ഉഷയെ വിവാഹം ചെയ്തയച്ചത്. ഫ്രഷ്‌ പച്ചക്കറികള്‍ കഴിച്ചു വളര്‍ന്ന അവര്‍ക്ക് നഗരത്തിലെ വാടിയ പച്ചക്കറികള്‍ ഒട്ടും ഇഷ്ടമായില്ല. വിഷം തീണ്ടിയ പച്ചക്കറികള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നത് തന്നെ ഉഷയ്ക്ക് വെറുപ്പായി മാറി. കുറെ വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി. നഗരത്തില്‍ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങിയത് ആയിടയ്ക്കാണ്. അങ്ങനെ അവിടുത്തെ ടെറസില്‍ പച്ചക്കറികള്‍ നട്ടുവളര്‍ത്താന്‍ ഉഷ തീരുമാനിച്ചു.  200 ചതുരശ്രയടിയില്‍  ആദ്യം പൂക്കളും ചെടികളും ഉഷ വളര്‍ത്തി നോക്കി. പിന്നീട് അവിടെ പച്ചക്കറികള്‍ നടാന്‍ തുടങ്ങി. പിന്നീടു അത് വിജയം കണ്ടതോടെ കൂടുതല്‍ കൃഷി ഇവിടെ ഉഷ ആരംഭിച്ചു. ഇന്ന് 800 ചതുരശ്രയടി ഇടത്തില്‍ മുപ്പതില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉഷ വളര്‍ത്തുന്നുണ്ട്. അടുക്കളയിലേക്ക് വേണ്ടതൊന്നും പുറത്തുനിന്നും വേണ്ടെന്നു സാരം. 

usha-garden-vegetables

ഫ്ലാറ്റിലെ വാച്ച്മാന്‍ അപ്പണ്ണയാണ് കൃഷിക്ക് ഉഷയുടെ സഹായി. ആവശ്യം കഴിച്ചുള്ള പച്ചക്കറികൾ സമീപ ഫ്ലാറ്റുകളിൽ വിൽക്കുന്നത് വഴി ചെറിയ സമ്പാദ്യവും ലഭിക്കുന്നു. ചുരുക്കത്തിൽ പച്ചക്കറി ഇനത്തിൽ കുടുംബ ബജറ്റിൽ നല്ലൊരു തുക ലാഭമായി വരുന്നു. ഒപ്പം ആദായവും!

പുനരുപയോഗിക്കാവുന്ന പോട്ടുകള്‍, തെര്‍മക്കോള്‍ ബോക്സ് എന്നിവയിലാണ് കൃഷി. വെള്ളം പിടിച്ചു നിര്‍ത്താന്‍ ഇവയ്ക്ക് കഴിയും ഒപ്പം ചെലവും കുറവെന്നു ഉഷ പറയുന്നു. എന്തിനു പഴയ ചെരുപ്പില്‍ പോലും ഉഷ ചെടി നടും. ചീര, തക്കാളി, ബീന്‍സ്, പടവലം , മല്ലിയില , വെള്ളരി, പാവല്‍, വെണ്ടയ്ക്ക തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാം ഉഷയുടെ തോട്ടത്തിലുണ്ട്. പേരയ്ക്ക, തണ്ണിമത്തന്‍ , സപ്പോട്ട , ആപ്പിള്‍ ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയും ഉണ്ട്. 

dragon-fruit

അടുക്കളയില്‍ നിന്നുള്ള വേസ്റ്റ് ആണ് മിക്കപോഴും വളമായി തോട്ടത്തിലേക്ക് എടുക്കുക. ഫ്ലാറ്റിലെ മറ്റു അഞ്ചു വീടുകളിലെ വേസ്റ്റ് കൂടി ഉഷ ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട്. ഒന്നരകിലോ വേസ്റ്റ് ആണ് ഒരുദിവസം ഇത്തരത്തില്‍ കമ്പോസ്റ്റ് ചെയ്യുന്നത്. 

usha-shoe-garden

ഉഷയെ പോലെ ചിന്തിക്കുന്ന വീട്ടമ്മമ്മാര്‍ ചേര്‍ന്ന് 'ഋതു മിത്ര ഗ്രൂപ്പ്‌ 'എന്നൊരു ഫെയ്സ്ബുക് ഗ്രൂപ്പ്‌ കൂടി തുടങ്ങിയിട്ടുണ്ട്. കൃഷി സംബന്ധിച്ച സംശയങ്ങള്‍ ഇവര്‍ പരസ്പരം പങ്കുവച്ചു അതിനു പരിഹാരം കണ്ടെത്തി മുന്നോട്ട് പോകുന്നുണ്ട്.ഇപ്പോള്‍ വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ച് ചില വര്‍ക്ക്‌ഷോപ്പുകള്‍ ഇവര്‍ നടത്തുന്നുണ്ട്.  കേരളത്തിലെ നഗരങ്ങളിൽ താമസിക്കുന്നവർക്കും മാതൃകയാക്കാവുന്നതാണ് ഉഷയുടെ പ്രവർത്തനങ്ങൾ. അതുവഴി നമ്മുടെ ഊണുമേശയിലും വിഷം തീണ്ടാത്ത പച്ചക്കറികൾ എത്തട്ടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com