ADVERTISEMENT

തിരുവനന്തപുരം വലിയവിളയില്‍, ശ്രീധര്‍ രാധാകൃഷ്ണന്‍ എന്ന എൻജിനീയർക്ക് ഒരു വീടുണ്ട്. 2017 ല്‍ 'വസന്തം ' എന്ന ഈ വീട്ടിലേക്ക് ചേക്കേറുമ്പോള്‍ പ്രകൃതിസ്നേഹി കൂടിയായിരുന്ന ശ്രീധറിന്റെ ഒരു സ്വപ്നം പൂവണിയുകയായിരുന്നു. പ്രകൃതിയെ ദ്രോഹിക്കാത്ത തരത്തിലൊരു വീടെന്നത്‌ ദീര്‍ഘകാലമായി അദ്ദേഹം മനസ്സില്‍ കൊണ്ട് നടന്ന മോഹമായിരുന്നു. അതിനുത്തരം കൂടിയാണ് 'വസന്തം'. 

vasantham-house-inside

നഗരത്തില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാണ് റബർ എസ്റ്റേറ്റുകള്‍ക്ക് നടുവിലെ ഈ വീട്. കാറ്റും വെളിച്ചവും പച്ചപ്പും ഹരിതാഭയുമെല്ലാം ആവോളം. ലാറി ബേക്കറുടെ നിര്‍മ്മാണരീതികളുടെ ആരാധകന്‍ കൂടിയാണ് ശ്രീധര്‍. ആര്‍ക്കിടെക്റ്റ് പിബി സാജനാണ് വീടിന്റെ ശിൽപി.

vasantham-house-hall

Mudlime Mortar Technique ഉപയോഗിച്ചാണ് വീടിന്റെ നിർമാണം. സിമന്റ്‌ കൊണ്ട് നിര്‍മ്മിക്കുന്നതിലും ഏറെ ബലവും ഉറപ്പും ഇത് ഉറപ്പാക്കും. ചുണ്ണാമ്പ് ചേര്‍ത്താണ് മണ്ണിനു ബലം നല്‍കിയത്. പൊളിച്ചു നീക്കിയ ഒരു കെട്ടിടത്തില്‍ നിന്നും കൊണ്ട് വന്ന 30,000 കല്ലുകള്‍, ഓടുകള്‍  എന്നിവയാണ് നിര്‍മ്മാണത്തിനു ഉപയോഗിച്ചത്. ഒപ്പം പൂട്ടികിടന്ന ഒരു സാനിറ്ററി കടയില്‍ നിന്നും വാങ്ങിയ വസ്തുക്കള്‍ ബാത്റൂമിലേക്ക് ഉപയോഗിച്ചു. പഴയ തടികളാണ് ജനലുകളുടെയും വാതിലുകളുടെയും കട്ടിളയ്ക്ക് ഉപയോഗിച്ചത്. വലിയ വരാന്തകള്‍, ബാല്‍ക്കണികള്‍ എല്ലാം ഈ വീട്ടില്‍ ആവശ്യത്തിനു  കാറ്റും വെളിച്ചവും നൽകുന്നു.

vasantham-upper

എത്ര വലിയ വേനലിലും ഇവിടെ ചൂട് പുറത്തെക്കാള്‍ ഏകദേശം 10 ഡിഗ്രി എങ്കിലും കുറവായിരിക്കും. മഴവെള്ളം സംഭരണി ഉപയോഗിച്ച് വെള്ളം നന്നായി ലാഭിക്കുന്നുണ്ട് ഇവിടെ. വീടിനു പുറത്തായി എല്ലാ പച്ചക്കറികളും ഉള്ളൊരു ഓര്‍ഗാനിക് തോട്ടം കൂടിയുണ്ട്.

ഇതിനോടകം നിരവധി സന്ദർശകർ ഈ വീടിന്റെ കുളിർമ അനുഭവിക്കാനായി ഇവിടേക്ക് എത്തിയിട്ടുണ്ട്. അവരെല്ലാം ഇതുപോലെ ഒരു വീടിന്റെ സ്വപ്നങ്ങളുമായാണ് മടങ്ങുന്നത്. ഒറ്റനോട്ടത്തില്‍ പഴമയും പ്രതാപവും അതേപടി പകര്‍ത്തിയ ഒരു ഫീല്‍ ആണ് ഇവിടെ. കോൺക്രീറ്റ് കാടുകൾ പൊങ്ങച്ചക്കൊട്ടാരങ്ങൾ പോലെ കെട്ടിപ്പൊക്കുന്ന മലയാളികൾക്കിടയിൽ വ്യത്യസ്തനാവുകയാണ് ശ്രീധറും വസന്തം നിറയുന്ന വീടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com