80 % ഇന്ധനലാഭം, എൽപിജിയോട് വിടപറയാം; കണ്ടുപിടിത്തവുമായി യുവാവ്
Mail This Article
ഗുജറാത്തിന്റെ വടക്ക് ഭാഗത്തുള്ള ഭനസ്കാന്തയിലാണ് ധവാല്‍ തക്കര്‍ ജനിച്ചു വളര്‍ന്നത്. ചെറുപ്പം മുതലേ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ മിടുക്കനായിരുന്നു ധവാല്‍. അഹമദാബാദില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന കാലത്ത് സബര്‍മതി നദി കാണാന്‍ പോയതാണ് ധവാലിന്റെ ജീവിതത്തിലെ വഴിത്തിരിവ്. സബര്‍മതി നദിയുടെ അവസ്ഥ ശരിക്കും അദ്ദേഹത്തെ ഞെട്ടിച്ചു. മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയ നിലയിലായിരുന്നു നദി. പ്രകൃതിയോടു മനുഷ്യര്‍ ചെയ്യുന്ന ക്രൂരത ഇത്രയധികം മാരകമാണെന്ന് ധവാല്‍ മനസിലാക്കി. പിന്നെയും ഏഴു വര്‍ഷങ്ങള്‍ കടന്നു പോയി. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വലിയ എംഎന്‍സികളില്‍ ധവാല്‍ ജോലി ചെയ്തു. അപ്പോഴും പ്രകൃതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു മോഹം ധവാലിന്റെ ഉള്ളിലുണ്ടായിരുന്നു.
ആയിടയ്ക്ക് ഉഡുപ്പിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് അദ്ദേഹം യാത്ര പോയി. ആ യാത്രയിലാണ് പാകം ചെയ്യാനായി ഉപയോഗിക്കുന്ന വിറക് പ്രകൃതിക്ക് എന്തുമാത്രം ദോഷം ചെയ്യുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത്. 70 % ഇന്ത്യക്കാരും, ലോകത്തിലെ 50 % ആളുകളും പാകം ചെയ്യാന്‍ വിറകുകള്‍ ഉപയോഗിക്കുന്നു. ഇതിനായി മരം മുറിക്കുന്നു. 20 % ആഗോളതാപനം ഇതുവഴി കൂടിയാണ് ഉണ്ടാകുന്നത് എന്ന് ധവാല്‍ മനസിലാക്കി. അതുപോലെ ഇവ ശ്വസിക്കുന്നത് ആരോഗ്യത്തിനും ഹാനീകരമാണ്. അങ്ങനെയാണ് സോളാര്‍ സ്റ്റവ് എന്ന കണ്ടെത്തലിലേക്ക് ധവാല്‍ എത്തുന്നത്.
80 % എല്‍പിജി ഇന്ധനം ലാഭിക്കാന്‍ ഇതുവഴി സാധിക്കും. ചെലവും കുറവ്. Proprietary Thermal Storage Unit വഴി 72 മണിക്കൂര്‍ ഇതില്‍ സോളര്‍ ഇന്ധനം സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. തീരെ ഭാരം കുറഞ്ഞ സ്റ്റവ് എവിടെ വേണേലും വച്ച് പാകം ചെയ്യാം എന്ന് ധവാല്‍ പറയുന്നു. എട്ടു വർഷം കൊണ്ടാണ് ധവാല്‍ ഇത് നിര്‍മ്മിച്ചത്. വഡോധരയില്‍ ഒരു കമ്പനിയും ഇതിന്റെ നിര്‍മ്മാണത്തിനു ധവാല്‍ സ്ഥാപിച്ചു. LPG ഇറക്കുമതിക്ക് ഇന്ത്യ പ്രതിവര്‍ഷം ഒരുലക്ഷം കോടി ചിലവാക്കുന്നുണ്ട് എന്ന് ധവാല്‍ പറയുന്നു. എന്നാല്‍ ഇത്രയും ലാഭകരമായ ഒരു കണ്ടുപിടുത്തം താന്‍ നടത്തിയിട്ടും സര്‍ക്കാര്‍ വേണ്ട പോലെ തന്റെ കണ്ടെത്തലിനെ കാണുന്നില്ല എന്ന് ധവാലിനു പരാതിയുണ്ട്. ഇനിയുള്ള കാലം പ്രകൃതിക്ക് ദോഷം ചെയ്യാത്ത എന്തെങ്കിലും ഓരോരുത്തരും ചെയ്യണം എന്ന് തന്നെയാണ് ധാവലിനു പറയാനുള്ളതും.
English Summary- Youth Invented Solar Stove saves 80 % LPG