വീടിനുള്ളിൽ വേണോ ഇതുപോലെ തടവറകൾ?
Mail This Article
ക്ലാസിലെ നാലു ചുമരുകൾക്കുള്ളിൽ അഞ്ചാറു മണിക്കൂറുകൾ തടവിലാക്കപ്പെടുന്ന കുട്ടികൾ വീട്ടിലെത്തുമ്പോൾ സ്റ്റഡി റൂം എന്ന മറ്റൊരു തടവറയിലേക്കു തള്ളപ്പെടുന്നു. ഇഷ്ടമുള്ള സ്ഥലത്തിരുന്നു പഠിക്കുമ്പോഴാണു പഠനം രസകരമാവുന്നത്. ചിലർക്കു വീടിനു വെളിയിൽ പുൽത്തകിടിയിലും മറ്റും പോയിരുന്നു പഠിക്കാനാണിഷ്ടം. നടന്ന് പഠിക്കാനിഷ്ടപ്പെടുന്ന കുട്ടികളുമുണ്ട്. ഇങ്ങനെയൊക്കെ പഠിച്ചവർ നല്ലനിലയിൽ എത്തിയിട്ടുമുണ്ട്.
സ്റ്റഡിറൂമിലിരുന്നു പഠിച്ചാലേ ജീവിതവിജയം നേടാനാവൂ എന്ന് ആരും പറഞ്ഞിട്ടില്ല. പല പ്രശസ്തരുമായുള്ള അഭിമുഖങ്ങൾ ശ്രദ്ധിച്ചാലറിയാം. അവരാരും ഇങ്ങനെയൊരു കാര്യം സൂചിപ്പിച്ചതായി കേട്ടിട്ടുമില്ല. പഠനത്തെ ഒരു പ്രഹസനമാക്കുകയാണ് പഠനമുറികൾ ചെയ്യുന്നത്. അടച്ചിട്ട മുറിയിൽ നിർബന്ധിച്ചിരുത്തുന്നതിനു പകരം അവരെ തുറന്നു വിടുക. പ്രകൃതിയറിഞ്ഞ് അവര്‍ ഉൽസാഹത്തോടെ പഠിക്കട്ടെ. അവരുടെ മനസ്സ് വിശാലമായിത്തീരട്ടെ.
ഒരു കാലത്തു റേഡിയോയ്ക്കും ടെലിവിഷനും വേണ്ടി പ്രത്യേക കൂടുകളും പെട്ടികളും ഷെൽഫുകളുമൊക്കെ ഉണ്ടാക്കി ആഘോഷിച്ചവരാണ് നമ്മൾ. കംപ്യൂട്ടര്‍ വന്നതോടെ അതൊന്നും മതിയാകാതെ വലിയൊരു മുറിതന്നെ ആ ബുദ്ധിയന്ത്രത്തിനു വേണ്ടി നമ്മൾ പണിതുകൊണ്ടിരിക്കുകയാണ്. ഇത്തരം കംപ്യൂട്ടർ റൂമുകൾ പലപ്പോഴും ഇന്റർനെറ്റ് കഫേയിലെ കുടുസ് മുറിയെ ഓര്‍മപ്പെടുത്തും. അനാരോഗ്യകരമായ അന്തരീക്ഷമാണത്.
പ്രായത്തിന്റെ ചാപല്യങ്ങൾക്കും ഇത് അവസരമൊരുക്കുന്നു. നാല് സ്ക്വയർഫീറ്റുള്ള ഒരു മേശപ്പുറത്ത് ഒതുക്കാവുന്നതേയുള്ളൂ നമ്മുടെ കംപ്യൂട്ടർ സിസ്റ്റം മുഴുവൻ. നമ്മുടെ കുട്ടികൾ നമ്മുടെ കൺവെട്ടത്തു തന്നെ കംപ്യൂട്ടർ ഉപയോഗിച്ചു പഠിച്ചാൽ എന്താണു കുഴപ്പം? കുഴപ്പമില്ലെന്നു മാത്രമല്ല, വീട്ടുകാർ തമ്മിലുള്ള ആശയവിനിമയം വർധിക്കും, അനാവശ്യവിസ്താരം കുറച്ചു വീടു നിർമാണ ബജറ്റിൽ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.
വിവരങ്ങൾക്ക് കടപ്പാട്
ജയൻ ബിലാത്തികുളം
English Summary- Is Study Rooms Necessary at Homes; Jayan Bilathikulam