ADVERTISEMENT

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തുടർച്ചയായെത്തിയ പേമാരിയും വെള്ളപ്പൊക്കവും കേരളത്തെ ചെറുതായൊന്നുമല്ല ബാധിച്ചത്. ലക്ഷക്കണക്കിനു വീടുകൾ പൂർണമായോ ഭാഗികമായോ വെള്ളത്തിനടിയിലായി. 2018 നു ശേഷം തൊട്ടടുത്ത വർഷവും വെള്ളപ്പൊക്കം വന്നതോടെയാണ് ഇനി സാധാരണരീതിയിൽ ഭൂനിരപ്പിൽ നിർമിക്കുന്ന വീടുകൾക്കു കാലാവസ്ഥാവ്യതിയാനത്തിൽ പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലായത്. വെള്ളപ്പൊക്കത്തെ ബാധിക്കാത്ത രീതിയിൽ, പ്രളയത്തെയും പേമാരിയെയും ചെറുക്കുന്ന രീതിയിൽ ഒരു വീടു തേടിയുള്ള അന്വേഷണമാണ് ഒടുവിൽ തായ്‌ലൻഡ് മാതൃകയിലുള്ള വീടുകളിൽ എത്തി നിൽക്കുന്നത്. സാമൂഹികപ്രവർത്തകയും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയുമായ ഉമാ പ്രേമനാണ് കേരളത്തിനു തായ്‌ലൻഡ് മോഡൽ വീടുകൾ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ അട്ടപ്പാടി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒട്ടേറെ കൂരകൾ തകർന്നു. അട്ടപ്പാടിയിലെ ജനങ്ങൾക്ക് അടച്ചുറപ്പോടെ താമസിക്കാനൊരിടം എന്ന നിലയ്ക്കാണ് ചെലവു കുറഞ്ഞ ഭവനനിർമാണ രീതിയായ തായ്‌ലൻഡ് മോഡൽ വീടുകൾ അവർ അവതരിപ്പിച്ചത്. 

എന്താണ് തായ്‌ലൻഡ് മോഡൽ വീടുകൾ? 

5-lakh-house-landscape

കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയംകൊണ്ടു നിർമിക്കാവുന്ന പ്രീഫാബ് വീടുകളാണ് തായ്‌ലൻഡ് മോഡൽ വീടുകൾ. പ്രളയം രൂക്ഷമായ തായ്‌ലൻഡിൽ പ്രളയത്തെ ചെറുക്കുന്നതിനായി നിർമിച്ച മാതൃകകളാണവ. കേരളത്തിൽ കല്ല്, മണ്ണ്, സിമന്റ് എന്നിവയെല്ലാംകൊണ്ട് വീടുകൾ നിർമിക്കുമ്പോൾ തായ്‌ലൻഡ് മാതൃകയിലുള്ള വീടുകൾ നിർമിക്കുന്നത് TPI ബോർഡുകൾ ഉപയോഗിച്ചാണ്. തായ്‌ലൻഡിൽനിന്നു നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ് ഈ ബോർഡുകൾ. ഭൂനിരപ്പിൽനിന്ന് ഉയർത്തിയാണ് ഇത്തരം വീടുകൾ നിർമിക്കുന്നത്. അതിനാൽത്തന്നെ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടിനകത്ത് വെള്ളം കയറുമെന്ന ഭീതി വേണ്ട.

വലിയ കുഴികളിൽ വീപ്പ ഇറക്കിവച്ച് കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ ജിഐ ഫ്രെയിമുകൾ നാട്ടി വീടിന്റെ മാതൃകയൊരുക്കി അതിനും മുകളിൽ ബോർഡ് വിരിച്ച് അടിത്തറ ഒരുക്കിയാണ് വീടിന്റെ നിർമാണം. ചുവരുകളും മേൽക്കൂരയും സ്ക്രൂ ചെയ്തുറപ്പിക്കുന്നു. TPI ബോർഡുകൾകൊണ്ട് ഒരു കാർപ്പെന്ററുടെ സഹായത്താൽ ആർക്കും എവിടെ വേണമെങ്കിലും ഇത്തരത്തിലുള്ള വീടുകൾ നിർമിക്കാവുന്നതാണ്. ആവശ്യമെങ്കിൽ വീട് പൊളിച്ചുമാറ്റി മറ്റൊരിടത്ത് അതേ മെറ്റീരിയലുപയോഗിച്ചു പുനർനിർമിക്കാം. 

ഉമാ പ്രേമന്റെ ഒരു സുഹൃത്താണ് തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്യുന്ന TPI ബോർഡുകളെക്കുറിച്ചും അവ കൊണ്ടു നിർമിക്കുന്ന വീടുകളെക്കുറിച്ചും പറഞ്ഞത്. ഫൈബർ സിമന്റ് ബോർഡാണ് TPI. പാളികളായി മാറ്റാൻ കഴിയുന്നവയാണിവ. ഒരു വീടിന്റെ വിവിധ ഭാഗങ്ങളായി മാറ്റി ഈ ബോർഡുകൾ ക്രമീകരിക്കാൻ സാധിക്കും. 50  വർഷം വാറന്റിയുമുണ്ട്. തുടക്കം എന്ന നിലയ്ക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ബോർഡുകൾ ഇറക്കുമതി ചെയ്തത്. തുടർന്നു ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ വക സ്കൂൾ രൂപകൽപന ചെയ്ത എൻജിനീയർ അനിലിനെ ചുമതല ഏൽപ്പിച്ചു. 10 ദിവസംകൊണ്ട് ആദ്യവീട് തയാറായി. ഇതിനായി തുടക്കത്തിൽ വന്ന ചെലവ് അഞ്ചു ലക്ഷം രൂപയാണ്. എന്നാൽ പിന്നീടു വെറും മൂന്നു ലക്ഷം രൂപയ്ക്കു വരെ വീടുകൾ നിർമിക്കാൻ കഴിഞ്ഞു. അടിത്തറ, ചുവരുകൾ, മേൽക്കൂര എന്നിവയ്‌ക്കെല്ലാം TPI ബോർഡുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്വീകരണമുറി, ഊണുമുറി, അടുക്കള, രണ്ടു കിടപ്പുമുറികൾ, ഒരു അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം. ഇത്രയുമാണ് 400 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്നത്. ജനലുകളും അടുക്കളയുടെ കബോർഡുകളും മുറിയുടെ വാഡ്രോബുകളും അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു. ഇത്തരത്തിൽ ചെറുതും വലുതുമായി വീടുകൾ നിർമിക്കാം. വർഷം മുഴുവൻ കടുത്ത ചൂടും കാറ്റുമുള്ള കാലാവസ്ഥയാണ് അട്ടപ്പാടിയിലേത്. തായ്‌ലൻഡ് മാതൃകയിലുള്ള വീടുകൾ ഈ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നവയാണ്. കാറ്റു പിടിക്കില്ല, മഴ പെയ്താൽ അകത്ത് ശബ്ദം കേൾക്കില്ല, തണുപ്പ് അകത്തേക്കു കടത്തിവിടില്ല തുടങ്ങി ഇത്തരം വീടുകൾക്കു പ്രത്യേകതകൾ നിരവധി. 

5-lakh-house-attapadi-home

‘ഈ മാതൃക കേരളത്തിനുവേണ്ടി മാത്രമുള്ളതല്ല. അടിക്കടി പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന എവിടെയും പരീക്ഷിക്കാം. നിലവിൽ TPI ബോർഡുകൾ തായ്‌ലൻഡിൽ നിന്നു നേരിട്ട് ഇറക്കുമതി ചെയ്യുകയാണ്.  കേരളത്തിലും ചിലയിടങ്ങളിൽ ഇത്തരം ബോർഡുകൾ ലഭ്യമാണ്. ഇത്തരം വീടുകൾ സാധാരണ വീടുകൾ പോലെ തന്നെയാണ്. ടൈൽ വിരിക്കാനും മറ്റു ഫർണിഷിങ്ങിനും അനായാസം സാധിക്കും.

5-lakh-house-attappadi-kitchen

ഭൂനിരപ്പിൽനിന്ന് ഉയർത്തി പണിയുന്നതിനാൽ പ്രളയത്തെ പ്രതിരോധിക്കുന്നു, കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാം, വിദഗ്ധ തൊഴിലാളികൾ ആവശ്യമില്ല, ചെലവും കുറവ്, ആവശ്യാനുസരണം അകത്തളങ്ങൾ പുനഃക്രമീകരിക്കാം, ആവശ്യമെങ്കിൽ അഴിച്ചു മാറ്റി, മറ്റൊരിടത്ത് പുനർനിർമിക്കാം, കേടുപാടുകൾക്കുള്ള സാധ്യത വളരെ കുറവാണ് തുടങ്ങിയ സവിശേഷതകളാണ് ഇത്തരം വീടുകളുടെ നിർമാണത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുന്നത്. ഉമാ പ്രേമന്റെ നേതൃത്വത്തിൽ ഭവനരഹിതർക്കായി നിർമിച്ചു നൽകിയ 135 വീടുകളിൽ 100 എണ്ണം മാത്രമാണ് സിമന്റ് കൊണ്ടുണ്ടാക്കിയത്. ബാക്കിയെല്ലാം ബദൽ മാതൃകകളായിരുന്നു.

തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ CSR പദ്ധതികളുമായി സഹകരിച്ച് ഇത്തരം വീടുകൾ നിർമിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഫൗണ്ടേഷൻ ശ്രദ്ധ ചെലുത്തുന്നത്. ധനുഷ്കോടിയിൽ ഇത്തരത്തിൽ 500  വീടുകളാണ് നിർമിക്കേണ്ടത്. നാഗാലാൻഡിൽ ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഇത്തരത്തിൽ TPI ബോർഡുകൾ കൊണ്ട് വീടുകൾ നിർമിക്കുന്ന തിരക്കിലാണ് ഉമാ പ്രേമനും കൂട്ടരും. ഇത്തരം വീടുകളിൽ അധിക ഭംഗിക്കുവേണ്ടി റൂഫിങ് ടൈൽസ് വേണമെങ്കിൽ അതും വിരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ രണ്ടു നിലകളായും പണിയാം.  TPI ബോർഡുകൾ ഉപയോഗിച്ചുള്ള കെട്ടിട നിർമാണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിൽ സ്കൂളുകൾ, ആശുപത്രികൾ എന്നിവയും പണിയുന്നുണ്ട്.  ഇത്തരത്തിൽ ഭൂമിക്കു ഭാരമാകാതെ നിർമിക്കുന്ന വീടുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് അനിവാര്യം എന്നു പ്രവൃത്തികൊണ്ടു തെളിയിക്കുകയാണ് ഉമാ പ്രേമൻ.  

തയാറാക്കിയത്

ലക്ഷ്മി നാരായണൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com