കോവിഡ് കാലത്ത് തിരിച്ചറിയേണ്ട മാതൃക; ജോലി ഉപേക്ഷിച്ചു വീട്ടിൽ ജൈവകൃഷി; ഇന്ന് മികച്ച സംരംഭകൻ
Mail This Article
കോവിഡ് എന്ന മഹാമാരി ഉയർത്തുന്ന മറ്റൊരു ഭീഷണിയാണ് ഭക്ഷ്യക്ഷാമം. കേരളം പോലെ ഒരു ഉപഭോക്‌തൃ സംസ്ഥാനത്ത് ഇത് കൂടുതൽ ഗൗരവമുള്ള വിഷയമാണ്. സ്വന്തം വീട്ടിൽ തന്നെ ജൈവപച്ചക്കറികൾ വളർത്താൻ പ്രചോദനമാകുന്ന ഒരു വിജയകഥ വായിക്കാം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ നിരക്കില്‍ ഉയര്‍ന്നു നില്‍ക്കുന്ന നാടാണ് പഞ്ചാബ്. കാന്‍സര്‍ രോഗികളെ കൊണ്ട് പോകാന്‍ മാത്രമായി ബതിണ്ടയില്‍ നിന്നും ബിക്കാനീറിലേക്ക് ട്രെയിന്‍ സര്‍വീസ് വരെയുള്ള നാട്. കാരണം ബിക്കാനീറിലാണ് പഞ്ചാബിലെ റീജണല്‍ കാന്‍സര്‍ സെന്റെര്‍ പ്രവര്‍ത്തിക്കുന്നത്. കൃഷിക്കായി വ്യാപകമായി പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇവിടുത്തെ കുടിവെള്ളത്തില്‍ പോലും കീടനാശിനിയുടെ അംശമുണ്ട് എന്നതാണ് സത്യം. ജലന്ധര്‍ സ്വദേശിയായ അനുരാഗ് അറോറയും ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നടുവിലാണ് വളര്‍ന്നത്.
ആദ്യമൊന്നും ഇതിനെതിരെ എന്ത് ചെയ്യണം എന്ന് എല്ലാവരെയും പോലെ അനുരാഗിനും അറിയില്ലായിരുന്നു. നല്ലൊരു കമ്പനിയില്‍ ജോലി ചെയ്തു സുഖമായി ജീവിച്ചു വരികയായിരുന്നു അദ്ദേഹവും. പക്ഷെ ഒരുപാട് കാലം അനുരാഗിനു ഇതിനെതിരെ പ്രതികരിക്കാതെ ഇരിക്കാന്‍ സാധിച്ചില്ല. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ജോലി ഉപേക്ഷിച്ചു. എന്നിട്ടോ ? MINK ഒര്‍ഗനിക്സ് എന്നൊരു അഗ്രോ എജന്‍സി തുടങ്ങി അദ്ദേഹം. കൂട്ടിനു ഭാര്യ ജയന്തിയും.
പെസ്റ്റ് ഫ്രീ ആയതും എന്നാല്‍ ഗുണമുള്ളതുമായ ആഹാരം ജനങ്ങള്‍ക്ക് നല്‍കണം എന്ന് മാത്രമേ അപ്പോള്‍ അനുരാഗിനു ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ക്ക് കുറഞ്ഞ ചിലവില്‍ വീടിന്റെ ടെറസില്‍ തന്നെ കൃഷി ചെയ്യാന്‍ സഹായിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഓര്‍ഗാനിക് പച്ചകറികള്‍ , ധാന്യവർഗങ്ങൾ , വിത്തുകള്‍ എല്ലാം എജന്‍സി വഴി കുറഞ്ഞ വിലയ്ക്ക് വില്പനയും ഉണ്ട്. 20 ജൈവകര്‍ഷകരും അനുരാഗും ചേര്‍ന്നാണ് ജൈവകൃഷി ചെയ്യുന്നത്.
എജന്‍സി തുടങ്ങുമ്പോള്‍ സ്ഥലം ഇല്ലാതിരുന്നത് കൊണ്ട് സ്വന്തം വീടിന്റെ ടെറസിലായിരുന്നു കൃഷി. കൃഷിയില്‍ വലിയ പരിചയം ഒന്നും അന്ന് ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു നഴ്സറിയില്‍ പോയി മണ്ണും വിത്തുകളും വാങ്ങി കൃഷി തുടങ്ങി. അത് വലിയ വിജയം ആകാതെ പോയി. പിന്നീടു കൃഷിയില്‍ ഒരു കോഴ്സ് ചെയ്തു അനുരാഗ് . ഇതില്‍ നിന്നും കൃഷി കൂടുതല്‍ പഠിച്ചു. ശേഷം പഞ്ചാബ് അഗ്രിക്കള്‍ച്ചര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ഗാനിക് ഫാമിംഗ് പഠിച്ചു അനുരാഗ്.
300 ചതുരശ്രയടി ടെറസില്‍ പിന്നീടു പലതരം പച്ചകറികള്‍ ഇദ്ദേഹം കൃഷി ചെയ്തു വിജയിച്ചു. പിന്നീട് സ്ഥലം പാട്ടത്തിനു എടുത്തായി കൃഷി. മള്‍ട്ടി ക്രോപ്പിംഗ് ഫാമിംഗ് ആണ് അനുരാഗ് ചെയ്യുന്നത്. ദിവസവും 200 കിലോ പച്ചക്കറികള്‍ വരെ ലഭിക്കും. എല്ലാം ജൈവകൃഷി തന്നെ.
അനുരാഗിന്റെ ഔട്ട്‌ലറ്റില്‍ നിന്നും ആളുകള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴിയും പച്ചകറികള്‍ വാങ്ങാം. ഔട്ട്‌ലറ്റില്‍ ഏറ്റവും ഡിമാന്‍ഡ് വീറ്റ്ഗ്രാസ് ജ്യൂസിനാണ്. ആദ്യകാലത്ത് ഓര്‍ഗാനിക് പച്ചകറികള്‍ വിലകൂടിയവ ആണെന്ന് ഒരു ധാരണ പലര്‍ക്കും ഉണ്ടായിരുന്നു എന്ന് അനുരാഗ് പറയുന്നു. ഇത് മാറ്റി എടുക്കാന്‍ തന്നെ സമയമെടുത്തു.
ഇന്ന് എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും ടെറസ് ഫാമിങ്ങിലൂടെ വീട്ടിൽ ജൈവപച്ചക്കറികൾ ഉൽപാദിപ്പിക്കാനുള്ള പരിശീലനവും ഇദ്ദേഹം നൽകുന്നു. ആളുകള്‍ക്ക് ഇതിനായി അവബോധം ഉണ്ടാകാന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും അനുരാഗ് നടത്താറുണ്ട്. നിരവധി കാന്‍സര്‍ രോഗികള്‍ ഇന്ന് തന്റെ സ്ഥിരം കസ്റ്റമര്‍ഴ്സ് ആണെന്ന് അനുരാഗ് പറയുന്നു.
English Summary- Organic Vegetables at Terrace; Successtory