ഉന്തുവണ്ടിയില്‍ നിന്നും സ്വപ്നഭവനത്തിലേക്ക്! ഹൃദയം നിറയ്ക്കും ഈ നന്മ
Mail This Article
കവിതയ്ക്കും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും ഇനി കൂട്ടായി ഒരു വീടിന്റെ സുരക്ഷിതത്വമുണ്ട്. ഉന്തുവണ്ടിയില്‍ നിന്നും സ്വപ്നഭവനത്തിലേക്ക് കവിതയെയും കുടുംബത്തെയും കൈപിടിച്ചു കയറ്റിയത് സാമൂഹികപ്രവര്‍ത്തകയായ ഡോ. എം.എസ് സുനിലാണ്. കൊടുമൺ ഇടത്തിട്ട സ്വദേശിനിയായ കവിതയുടെ കഥ ആരുടേയും കണ്ണുനിറയ്ക്കും. പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളെയും കൊണ്ട് ഉന്തുവണ്ടിയില്‍ പച്ചകറിക്കച്ചവടം നടത്തിയായിരുന്നു കവിത ജീവിതച്ചെലവിനുള്ള പൈസ കണ്ടെത്തിയിരുന്നത്. ഉന്തുവണ്ടിയിൽ പച്ചക്കറിക്കച്ചവടം നടത്തി അതിനുള്ളിൽ കുഞ്ഞുങ്ങളെ കിടത്തി കടത്തിണ്ണയിൽ അന്തിയുറങ്ങിയിരുന്ന കവിത പിന്നീടു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച വീടെന്നു പേരിനു പറയാവുന്ന ഒരു കൂരയ്ക്ക് കീഴിലായിരുന്നു കഴിഞ്ഞിരുന്നത്.
മക്കളുടെ സുരക്ഷയെ കുറിച്ച് ആശങ്കപെട്ട് ഓരോ രാത്രിയും കവിത ഇവിടെ തള്ളിനീക്കുകയായിരുന്നു. നിത്യവൃത്തിക്കായി ചെരുപ്പ് നന്നാക്കാൻ പോകുമായിരുന്നു കവിത. കോളേജിൽ നിന്നും സ്കൂളിൽ നിന്നും വരുമ്പോൾ കുളിക്കുവാനും പ്രാഥമികകൃത്യം നിർവഹിക്കുവാനും മുല്ലോട്ട് ഡാമിന്റെ പരിസരത്തു പോകേണ്ട ഗതികേടു ആയിരുന്നു ഈ കുടുംബത്തിന്. പ്രാഥമികകൃത്യത്തിനുള്ള സൗകര്യമില്ലാതെ, കുടിക്കാൻ വെള്ളമില്ലാതെ പിടയുന്ന മനസ്സുമായി കഴിഞ്ഞ കവിതയുടെ ജീവിതത്തിലേക്ക് സുനില്‍ ടീച്ചര്‍ വന്നത് ദൈവത്തെ പോലെയായിരുന്നു.
കവിതയുടെ ദയനീയവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റ്ഔട്ടും അടങ്ങിയ 650 ചതുരശ്രയടിയുള്ള വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. ഷിക്കാഗോ KCS Women's ഫോറത്തിന്റെ സഹായത്തോടെയാണ് കവിതയുടെ വീട് ഒരുങ്ങിയത്. വീടിനൊപ്പം കിണറും മഴവെള്ള സംഭരണിയും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
English Summary- MS Sunil Handedover New House to Poor Family