വീട്ടിലെ മാലിന്യവും സംസ്കരിക്കാം, ബോണസായി വളവും കിട്ടും! ശ്രദ്ധ നേടി ജി-ബിൻ
Mail This Article
മലയാളികൾ ഇത്തിരിസ്ഥലത്തെ വീടുകളിലേക്കും ഫ്ളാറ്റുകളിലേക്കും ചേക്കേറിയപ്പോൾ ഉയർന്ന ഒരു പ്രശ്‌നമാണ് മാലിന്യസംസ്കരണം. പലരും റോഡുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയാൻ തുടങ്ങിയത് ഗുരുതരമായ പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉറവിട മാലിന്യസംസ്കരണത്തിന്റെ പ്രസക്തി. മാലിന്യം അത് സൃഷ്ടിക്കപ്പെടുന്ന ഇടതുവച്ചുതന്നെ സംസ്കരിച്ച് വളമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് ഇപ്പോൾ കേരളത്തിൽ പ്രസക്തിയുണ്ട്.
അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ടപ് വിഭാഗം രൂപകൽപന ചെയ്ത ഹോം- കംപോസ്റ്റർ യൂണിറ്റാണ് ജീ-ബിൻ. അടുക്കള മാലിന്യങ്ങൾ ജൈവവളമാക്കി മാറ്റുന്ന ഈ ഉൽപന്നത്തിനു ഇപ്പോൾ കേരളം ശുചിത്വമിഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. അമൽജ്യോതിയിലെ ബിസിനസ് ഇൻക്യുബേറ്ററിൽ പ്രവർത്തിക്കുന്ന ഫോബ് സൊല്യൂഷൻസാണ് ജീ-ബിൻ രൂപകൽപന ചെയ്തത്.
ജി-ബിൻ പ്രവർത്തനം..
ജി- ബിന്നിൽ അടുക്കളമാലിന്യങ്ങൾ നിക്ഷേപിച്ചാൽ 45 ദിവസത്തിനകം വളമായി മാറും. മൾട്ടിലെയർ മൈക്രോബിയൽ സാങ്കേതികവിദ്യയാണ് ജി-ബിന്നിൽ ഉപയോഗിച്ചിരിക്കുന്നത്. 29 ലിറ്റർ 3 ബിന്നുകളിൽ ഒരെണ്ണം ഒരുമാസം കൊണ്ട് നിറയുന്നതാണ്. ഇതിനെ ഏകദേശം 45 ദിവസത്തിനകം മൂല്യമുള്ള ജൈവവളമാക്കി മാറ്റം. മാലിന്യങ്ങൾ വിഘടിക്കുമ്പോഴുള്ള ദുർഗന്ധവും ഇവിടെ ഒഴിവാകുന്നു. അടുക്കളത്തോട്ടത്തിൽ ഈ വളം ഉപയോഗിക്കുകയും ചെയ്യാം.
ഒരു വർഷമായി വാണിജ്യ ഉൽപാദനവുമുണ്ട്. എണ്ണൂറോളം ബിന്നുകൾ ഇതിനോടകം വിറ്റുപോയിട്ടുണ്ട് എന്ന് ഇതിന്റെ പ്രചാരകർ പറയുന്നു. 5200 രൂപയാണ് മൂന്നു ബിന്നുകൾ അടങ്ങിയ ഒരു ജി-ബിൻ യൂണിറ്റിന്റെ വില. എന്നാൽ പഞ്ചായത്ത്- മുനിസിപ്പാലിറ്റി-കോർപറേഷൻ വഴി 90 % സബ്സിഡിയോടെ ജി-ബിൻ സ്വന്തമാക്കാം. കേരളത്തിൽ 15 ഫ്രാഞ്ചൈസികളും പ്രവർത്തിക്കുന്നു. ചെറിയ പ്ലോട്ടുകളിൽ വീടുവച്ചു താമസിക്കുന്നവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഈ ഉൽപന്നം ഒരുനുഗ്രഹമാകുമെന്നു തീർച്ച.
English Summary- Gee-Bin BioComposter