ലോക്ഡൗണിൽ ജോലി പോയി; വീടിന്റെ ടെറസ് രക്ഷയായി; മീൻ വളർത്തി കൊയ്തത് നൂറുമേനി
Mail This Article
കോവിഡ് വ്യാപനത്തെ തുടർന്ന് ജീവിതമാർഗം പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് ജനങ്ങളിൽ ഒരാളായിരുന്നു തൃശ്ശൂർ സ്വദേശിയായ സഗീർ എന്ന പന്തൽ ജോലിക്കാരൻ. പന്തൽ ജോലികൾ ലഭിക്കാതെ വന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി മറ്റു മാർഗങ്ങൾ തേടിനടന്ന സഗീർ ഇപ്പോൾ വീടിന്റെ ടെറസിൽ മീനുകളെ വളർത്തി ലാഭം കൊയ്യുകയാണ്.
വീട്ടിലിരുന്ന് ചെയ്യാവുന്ന തൊഴിലുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ സമൂഹമാധ്യമങ്ങളിൽ നിന്നുമാണ് ടെറസിൽ നടത്താവുന്ന മീൻ കൃഷിയെക്കുറിച്ച് അറിഞ്ഞത്. യൂട്യൂബ് വീഡിയോകളിൽ നിന്ന് നേടിയ അറിവുവച്ച് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു തുടക്കം. ഫ്രെയിമുകളും സിമന്റും ടാർപ്പോളിനും ഉപയോഗിച്ചാണ് 10000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് ടെറസിൽ നിർമ്മിച്ചത്. തൃശ്ശൂരിലെ ഫിഷ് നഴ്സറിയിൽ നിന്നും 1000 തിലാപ്പിയ കുഞ്ഞുങ്ങളെ വാങ്ങി. മീനുകൾക്കുള്ള തീറ്റ, വല, വെള്ളം ശുദ്ധീകരിക്കാനുള്ള മോട്ടർ എന്നിവയ്ക്കെല്ലാമായി പന്തൽ പണിയിൽ നിന്നും സ്വരുക്കൂട്ടി വച്ചിരുന്ന 37,000 രൂപയാണ് ചെലവാക്കിയത്.
ഇതിനിടെ മീനുകളെ വളർത്തുന്നതിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് കൃഷി നടത്തുന്ന അക്വാപോണിക്സ് എന്ന രീതിയെക്കുറിച്ചും സഗീർ മനസ്സിലാക്കി. അങ്ങനെ ചീരയും തക്കാളിയും വെണ്ടയും എല്ലാം ഇത്തരത്തിൽ ടെറസിൽ വളർത്തിത്തുടങ്ങി. അവയിൽ നിന്നെല്ലാം നല്ല ഫലമാണ് ലഭിക്കുന്നത്. മത്സ്യകൃഷി ആരംഭിച്ച് ആറുമാസത്തിനുശേഷം വിളവെടുത്ത സമയത്ത് 200 കിലോഗ്രാം മീനിനെയാണ് ടാങ്കിൽ നിന്നും ലഭിച്ചത്. മീനുകളിൽ ഏറിയപങ്കും അര കിലോഗ്രാം ഭാരം വരുന്നവയായിരുന്നു.
കിലോയ്ക്ക് 230 രൂപ നിരക്കിൽ വിറ്റതോടെ 46000 രൂപ സമ്പാദിക്കാനായി. ഇപ്പോൾ വീടിനുപുറത്ത് 16,000 ലിറ്ററിന്റെ മറ്റൊരു ടാങ്ക് കൂടി നിർമ്മിച്ച് പങ്കാസിയസ് മത്സ്യങ്ങളെ വളർത്തുകയാണ് സഗീർ. ലോക്ഡൗൺ അവസാനിച്ച ശേഷം പന്തൽ ജോലികളൊക്കെ ആരംഭിച്ചിട്ടുണ്ടെങ്കിലും മത്സ്യകൃഷി വിപുലീകരിക്കാനാണ് തന്റെ പദ്ധതിയെന്ന് സഗീർ പറയുന്നു.
വിവരങ്ങൾക്ക് കടപ്പാട്- ബെറ്റർ ഇന്ത്യ
English Summary- Fish Farming on Terrace; Aquaponics