ADVERTISEMENT

വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഏറെക്കാലമായി അടഞ്ഞുകിടന്ന അയൽവീട്ടിൽ ആൾപെരുമാറ്റം. നോക്കിയപ്പോൾ കാനഡയിൽ സെറ്റിൽഡായ അച്ചായനും കുടുംബവുമാണ്. അവസാനം പുള്ളിയെ കണ്ടത് നാലഞ്ച് വർഷംമുൻപാണ്. പിന്നെ ഇപ്പോഴാണ് ലാൻഡ് ചെയ്യുന്നത്.

അച്ചായന്റെ ബയോഡേറ്റ ചുരുക്കത്തിൽ പറയാം:

പണ്ട് നാട്ടിൽ പോളിടെക്നിക്കോ എന്തോ കഴിഞ്ഞു ജോലിയും കൂലിയുമില്ലാതെ കറങ്ങി നടന്നപ്പോഴാണ് സാമ്പത്തികമായി പ്രാരാബ്‌ധമുള്ള കുടുംബത്തിലെ ഗൾഫിൽ ജോലിചെയ്യുന്ന ഒരു നഴ്സിന്റെ വിവാഹാലോചന വരുന്നത്. 'സ്ത്രീധനമൊന്നും തരാൻ പാങ്ങില്ല. കൊച്ചനെ അവളങ് കൊണ്ടുപോകും'. ഇതായിരുന്നു ഓഫർ. അങ്ങനെ അച്ചായൻ ഭാര്യാസമേതനായി കടൽകടന്നു. വർഷങ്ങൾ കഴിഞ്ഞു. കുടുംബത്തിന്റെ അംഗസംഖ്യ കൂടി. ഇതിനിടയിൽ ഗൾഫിൽനിന്നും പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ആരംഭിച്ചിരുന്നു. അങ്ങനെ ഭാര്യ ആ വഴിശ്രമിച്ചു. കാനഡയിൽ ജോലി തരപ്പെട്ടു. ഭർത്താവിനെയും കുടുംബത്തിനെയും കൊണ്ടുപോയി. പി.ആർ കിട്ടി. ഇപ്പോൾ കനേഡിയൻ പൗരന്മാരുമായി.

"എത്ര കാലമായി അച്ചായാ കണ്ടിട്ട്? എന്തുപറ്റി നാട്ടിലൊട്ടൊക്കെ വരാൻ തോന്നാൻ?"

"ഇവിടെ സ്ഥിരതാമസത്തിന് വന്നതൊന്നുമല്ലടാ ഊവ്വേ..ഈ വീടും സ്ഥലവും വിൽക്കാൻ ഡീൽ ആക്കിയിട്ടുണ്ട്. കാനഡയിൽ നല്ലൊരു വീടും സ്ഥലവും ഒത്തുവന്നിട്ടുണ്ട്. ഇത് വിറ്റ കാശുകൊണ്ടുവേണം അത് മേടിക്കാൻ. പിന്നെ അവിടെ വളർന്ന പിള്ളേർക്കൊന്നും നാട്ടിലേക്ക് വരാൻ താൽപര്യമില്ലെടാ..എന്നാൽപ്പിന്നെ ഈ ബാധ്യത കൂടി ഒഴിവാക്കിയിട്ട് നാടിനോട് ഗുഡ്ബൈ പറയാമെന്ന് കരുതി വന്നതാ"...

അപ്പോൾ ശരി, പോകുന്നതിന് മുൻപ് വീട്ടിലൊട്ടൊക്കെ ഒന്നിറങ്ങ്...അങ്ങനെ ഞങ്ങൾ ഉപചാരം ചൊല്ലിപ്പിരിഞ്ഞു.

ഇതിപ്പോൾ കേരളത്തിൽ ഒരു പുതിയ ട്രെൻഡ് ആയിരിക്കുകയാണ്. 80കളിൽ ഗൾഫ്, 90 കളിൽ ഐടി, രണ്ടായിരത്തിൽ സർക്കാർ ജോലി...ഇപ്പൊൾ കാനഡ, യുകെ etc... കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ പോലും റോഡരികിൽ  'സ്റ്റഡി/ മൈഗ്രെറ്റ് ടു യുകെ, കാനഡ' എന്നെഴുതിയ നിരവധി ബോർഡുകൾ ഇപ്പോൾ കാണാം. 

അതുപോലെ മധ്യകേരത്തിലെ എൻആർഐ ബെൽറ്റായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ 'വീടും സ്ഥലവും വിൽപനയ്ക്ക്' എന്നെഴുതിയ നിരവധി ബോർഡുകൾ തൂക്കിയ ആളില്ലാക്കൊട്ടാരങ്ങൾ കാണാം. അമേരിക്ക, കാനഡ, യുകെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിൽ സ്ഥിരതാമസമാക്കിയ മലയാളികളുടെ വീടുകളാകും ഇവയിൽ മിക്കതും. ഇത്രയും കാലം അടച്ചിട്ട് കാടും പടലവും കയറിയ വീടും സ്ഥലവും വിറ്റ് പണമാക്കുന്ന പ്രവണത ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 

ജോലിചെയ്യുന്ന/ പൗരത്വം ലഭിച്ച രാജ്യങ്ങളിൽ വീടും സ്ഥലവും മേടിക്കാനോ അല്ലെങ്കിൽ മറ്റ് നിക്ഷേപങ്ങൾക്കോ ആണ് ഈ പണം ഉപയോഗിക്കുക. 

മിക്ക പാശ്ചാത്യ രാജ്യങ്ങളിലും വീടുംസ്ഥലവും വാങ്ങാൻ ആകർഷകമായ പലിശാ സഹായങ്ങൾ അവിടെയുള്ള റിയൽ എസ്റ്റേറ്റ് മേഖല പ്രദാനം ചെയ്യുന്നുണ്ട്. ഇത്തരം രാജ്യങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കാൻ ഉയർന്ന തുകയാണ്. അങ്ങനെ നോക്കുമ്പോൾ മാസം വാടക കൊടുക്കുന്ന തുക കൊണ്ട് ലോൺ തിരിച്ചടവ് നടന്നുപോകും. നാട്ടിലെ ഉപയോഗമില്ലാത്ത കിടക്കുന്ന വീടും സ്ഥലവും വിറ്റ കാശുകൂടി കയ്യിൽവന്നാൽ ഇത്തരം ലോണുകൾ വേഗം ക്ളോസ് ചെയ്യാം എന്ന കണക്കൂകൂട്ടലിലാകാം പ്രവാസികൾ. അതുപോലെ അവിടെയുള്ള ആകർഷകമായ നിക്ഷേപങ്ങളിലും മുതൽമുടക്കാം.

വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ നാട്ടിൽ വീട്, ഭൂമി തുടങ്ങിയ നിക്ഷേപങ്ങൾ നടത്തുന്ന അന്യരാജ്യക്കാർക്ക് കൂടുതൽ കാലം തങ്ങാനുള്ള അനുമതിയോ പൗരത്വത്തിലേക്കുള്ള നടപടികൾ സുഗമമാക്കുകയോ മറ്റാനുകൂല്യങ്ങളോ നൽകുന്ന പാശ്ചാത്യ രാജ്യങ്ങളുമുണ്ട്.

നിലവിലെ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക കാലാവസ്ഥയിൽ, കേരളത്തോട് എന്നന്നേക്കുമായി 'ടാറ്റാ ബൈബൈ' പറഞ്ഞുപോകുന്ന മലയാളികളുടെ എണ്ണം ഇനിയും വർധിക്കാൻ തന്നെയാണ് സാധ്യത. കേരളത്തെ ഒരുകാലത്ത് സാമ്പത്തികമായി നടുനിവർത്തി നിൽക്കാൻ സഹായിച്ച ഗൾഫ് പ്രവാസം പോലെയല്ല ഇത്. തിരിച്ചുവരവില്ലാത്ത ഈ പ്രവാസം ഭാവിയിൽ കേരളത്തിൽ ഉണ്ടാക്കിയേക്കാവുന്ന സാമൂഹിക-സാമ്പത്തിക ചലനങ്ങൾ കണ്ടറിയുകതന്നെവേണം...

അടിക്കുറിപ്പ്- 

കടൽകടന്ന് ഇത്തരം രാജ്യങ്ങളിലെത്തി റിയൽ എസ്റ്റേറ്റ് ഡോണുകളായി മാറിയ മലയാളികളുണ്ട്. അല്ലെങ്കിലും നാടുവിട്ടാൽ മലയാളി വേറെ ലെവലാണല്ലോ...

English Summary- Migration of Malayalis to UK, Canada, Disposing Properties New Trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com