ADVERTISEMENT

സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒന്നാം നിലയുടെ മുകളിൽ കേറേണ്ടിവന്നു. 35 ലക്ഷം ചിലവഴിച്ച് പണി കഴിപ്പിച്ചിട്ട് നാല് കൊല്ലമേ ആയിട്ടുള്ളു. 40 കൊല്ലം പഴക്കമുള്ള നല്ലൊരു ഓടിട്ട വീട് പൊളിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. നമ്മളീ മുറികളിൽ കാണുന്ന നിറങ്ങളുടെ പളപളപ്പൊന്നും ഫാൻ ലീഫിന്റെ മേൽഭാഗത്ത് അതായത് നാം കാണാത്ത ഭാഗത്ത് കാണില്ല. പൊടിയടിഞ്ഞ് കറുത്തിരിക്കുന്നുണ്ടാകും. അതുപോലെയാണ് വീട്ടിന്റെ ഒന്നാം നിലയുടെ മുകൾ ഭാഗം. അതായത് റൂഫ് ടോപ്പ്.

കറുത്തിരുണ്ട് കട്ടിയിൽ പായലടിഞ്ഞ് വെള്ളം കെട്ടിക്കിടന്ന് പർഗോളക്ക് ചുറ്റും നനഞ്ഞിറങ്ങി ചുമരിലൂടെ ഒലിച്ചിറങ്ങി ഒന്നാം നിലയുടെ അകം പലയിടത്തും നനഞ്ഞുകിടക്കുന്നു. ഒന്നാം നിലയിലേക്ക് കയറാൻ ഏണിയില്ല. റൂഫ് ടോപ്പിന്റെ വശങ്ങളിൽ ഹാൻഡ് റെയിലില്ല. ഒന്നാം നിലയിലെ ഒരു ബെഡ്റൂമിൽ ഫ്ളോറിങ് ചെയ്തിട്ടില്ല. മൊത്തം 4 വാഷ്റൂമിൽ രണ്ടിലും ഫ്ലഷ് വർക്ക് ചെയ്യുന്നില്ല.

ഒരു വാഷ്റൂമിൽ ഇപ്പോഴും എക്സോസ്റ്റ് ഫാൻ വച്ചിട്ടില്ല. തുണിയുണക്കാൻ ഒരു മുറിതന്നെ പണിതിരിക്കുന്നു. വലിയൊരു ഓപ്പൺ ഏരിയ ഉപയോഗമില്ലാതെ കിടക്കുന്നു. പുറത്ത് ടെറസിൽ ട്രസ്സടിച്ച് അലുമിനിയം ഷീറ്റടിച്ച് അവിടെ പഴയ കുറേ മേച്ചിലോടുകളും തെങ്ങോലകളും വിറകും വച്ചിരിക്കുന്നു. ബാക്കി ഭാഗത്ത് തുണിയുണക്കുന്നു.

സ്ഥലത്തെ പ്രധാനപ്പെട്ട കന്റെംപ്രറി വീടായ ഇതിന്റെ ഒന്നാം നിലയിലെ വലത്തേ ഭാഗത്താണീ ട്രസ് റൂഫ്. റോഡിലൂടെ പോകുന്ന ആർക്കുമത് കാണാം. ഒരു ബൈക്ക് മഴകൊള്ളാതെ നിർത്താനും പറ്റുന്നില്ല. കാറില്ലാത്തതു കൊണ്ട് പോർച്ചും പണിതിട്ടില്ല. അടുക്കളയിലേക്ക് മഴ കേറാതിരിക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചിട്ടുണ്ട്.

രണ്ട് ഡൈനിങ് റൂമുകളുണ്ട്. ഒന്ന് ഫാമിലിക്കും മറ്റേത് ഗസ്റ്റുകൾക്കും. വാഷ് ബേസിൻ വച്ചിരിക്കുന്നത് ജനാലയുടെ തൊട്ടു മുമ്പിൽ. വാഷ്ബേസിൻ വന്നാൽ അതിനൊപ്പം മിറർകൂടി വേണമെന്നാണ് മലയാളി വിചാരിക്കുന്നത്. അതും വച്ചപ്പോൾ ജനാല തുറക്കാനാവുന്നില്ല.

എന്തിന് പറയേണ്ടൂ, 35 ലക്ഷം കഴിഞ്ഞു. ഹൗസ് വാമിങ്ങും കഴിഞ്ഞു. ഇനി ചെയ്യാനുള്ള പണികളുടെ കണക്കെടുത്ത് നോക്കിയപ്പോൾ ഏകദേശം ഒന്നര ലക്ഷത്തിനടുത്ത് വരും.

എന്തിന് പറയേണ്ടൂ, താമസിയാതെ അവൻ തിരികെ ഗൾഫിലേക്ക് പോകുന്നു. ഏറെക്കാലം ഗൾഫിലായിരുന്നു. ഗൾഫ് അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു. സമാധാനത്തിൽ നാട്ടിൽതന്നെ ജീവിക്കണമെന്നുണ്ടായിരുന്നു അവന്. എന്തു ചെയ്യാം വീടിന്റെ കടം വീട്ടണമല്ലോ. പഴയ വീടൊന്ന് പുതുക്കാൻ 15 ലക്ഷം മാത്രമേ ആവുമായിരുന്നുള്ളു എന്ന് പറഞ്ഞ് അവൻ സങ്കടപ്പെട്ടപ്പോൾ വാസ്തവത്തിൽ ഇവിടെ വില്ലനാരാണ് എന്ന ചോദ്യമാണ് എന്റെ മനസ്സിൽ ബാക്കിയായത്.

***

ലേഖകൻ ഡിസൈനറാണ് 

മൊബൈൽ നമ്പർ- 8137076470

English Summary- Spending full Earnings on House; Malayali Mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com