ADVERTISEMENT

മഴക്കാലമായതോടെ കേരളത്തിൽ കൊതുകുശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്.. അതോടൊപ്പം അനുബന്ധമായ പല വൈറൽ പനികളും. ചിക്കന്‍ ഗുനിയ, ഡെങ്കി പനി, മലേറിയ എന്ന് തുടങ്ങി കൊതുകിന്റെ ശല്യം മൂലം ഭയക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്‌. എങ്ങനെയാണ് ഈ ശല്യത്തില്‍ നിന്നും രക്ഷനേടേണ്ടത് എന്ന് നോക്കാം....

മഴക്കാലം, സുവർണകാലം.

കൊതുകുകളുടെ പ്രജനന കാലമാണു മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്. 14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും. രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.

 

സാഹചര്യം ഒഴിവാക്കാം 

എല്ലാ നിവാരണനടപടികളും സ്വീകരിക്കുന്നതിനു മുൻപായി ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടില്‍ നിന്നും കൊതുക് വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. കെട്ടികിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയോടെ സൂക്ഷിച്ചാല്‍ തന്നെ കൊതുക് വരില്ല. 

 

കൊതുകിനെ തടയാൻ 

പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം.  ജനൽ, വെന്റിലേറ്റർ തുടങ്ങിയ സ്‌ഥലങ്ങളിൽ കൊതുകു  കടക്കാത്ത വലക്കമ്പി അടിക്കുക. കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ കട്ടിലിനു ചുറ്റും കൊതുകുവല ഇടുന്നത് ഉപകരിക്കും. ഇപ്പോൾ വിപണിയിൽ വളരെ അനായാസം വിരിക്കാൻ കഴിയുന്ന കൊതുകുവലകൾ ലഭ്യമാണ്.

വെളുപ്പാൻകാലത്തും സന്ധ്യയ്‌ക്കും സാമ്പ്രാണി, കുന്തിരിക്കം എന്നിവ പുകയ്‌ക്കുക.  വീടും പരിസരവും ഫോഗിങ് ചെയ്തും കൊതുകിനെ തുരത്താം. പകൽസമയങ്ങളിൽ പറമ്പിൽ ജോലിചെയ്യുന്നവർ കൊതുകു കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.

കൊതുകിനെ തുരത്താൻ ചില പ്രകൃതിദത്ത വഴികളുമുണ്ട്. 100 % ഫലപ്രാപ്തി പ്രതീക്ഷിക്കരുതെന്നുമാത്രം.

  • സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റും.
  • വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
  • കൊതുകുകളെ അകറ്റുന്നതിന് ഇഞ്ചപ്പുല്ല് എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച് റാന്തല്‍ മുറ്റത്ത് വയ്ക്കുക.

English Summary- Get rid of Mosquitoes from Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com