മക്കളെ കണ്ട് വീട് പണിയരുത്: പാഠമാകണം ഈ മലയാളിയുടെ അനുഭവം
Mail This Article
പ്രിയ സുഹൃത്ത് ദിനേശന് വയസ്സ് 52 കഴിഞ്ഞു. ഇരുപത്തിയെട്ട് വർഷമായി അദ്ദേഹം ജോലി ചെയ്യുന്നത് വിദേശത്താണ്. ദിനേശനും ഭാര്യ രജനിക്കും മൂന്ന് മക്കൾ. മൂത്ത മകൾ അശ്വതിയും ഭർത്താവും ഒമാനിലാണ്. രണ്ടാമത്തെ മകൻ ആദർശ് പ്ലസ്ടുവിന് പഠിക്കുന്നു. ചെറിയ മകൻ അശ്വിൻ നാലാം ക്ലാസ്സിലും.
നാലുവർഷം മുൻപാണ് ദിനേശൻ പുതിയ രണ്ടുനില വീട് പണിതത്. താഴത്തെ നിലയിൽ രണ്ടു കിടപ്പു മുറികൾ, മുകളിൽ രണ്ട് കിടപ്പുമുറികൾ. എല്ലാം ബാത്ത് അറ്റാച്ചഡ്. രണ്ടു വർഷം മുൻപാണ് മകൾ അശ്വതിയുടെ വിവാഹം കഴിഞ്ഞത്. മുകളിലെ ഒരു കിടപ്പുമുറി മകൾക്കും ഭർത്താവിനും, രണ്ടാമത്തെ മുറി മൂത്ത മകൻ ആദർശിന്. താഴെയുള്ള ഒരു മുറി ദിനേശനും ഭാര്യക്കും, രണ്ടാമത്തെ മുറി നാലാം ക്‌ളാസിൽ പഠിക്കുന്ന അശ്വിനും. ഇങ്ങിനെയാണ് വീട്ടിലെ കിടപ്പുമുറികളുടെ സെറ്റപ്പ്.
കഴിഞ്ഞ വീക്കെൻഡ് ഹോളിഡേയിൽ രണ്ടുദിവസം ഞാൻ ദുബായിലുള്ള ദിനേശന്റെ കൂടെയായിരുന്നു. മുപ്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളിലാണ് പുള്ളി. ശിഷ്ടകാലം നാട്ടിൽ പോയി കുടുംബത്തോടൊത്ത് കഴിയാൻ മോഹമുണ്ടങ്കിലും, അതിനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടൊന്നുമല്ല ദിനേശൻ ജോലി റിസൈൻ ചെയ്യുന്നത്. 'വീട്ടിൽ ആളില്ല' എന്നതാണ് ദിനേശൻ പറഞ്ഞ കാരണം.
ദിനേശന്റെ നൊമ്പരങ്ങൾ ഓരോന്നായി ദിനേശൻ പറയാൻ തുടങ്ങി:
മകൾ വിവാഹം കഴിഞ്ഞു കുടുംബസമേതം വിദേശത്ത് താമസമായപ്പോൾത്തന്നെ വീടുറങ്ങി. പകൽ എങ്ങിനെയെങ്കിലുമൊക്കെ കഴിഞ്ഞുപോകും. രാത്രിയാണ് വീട് ശോകമൂകമാകുന്നത്. മുതിർന്ന മകനാണെങ്കിൽ വീടിന്റെ മുകളിലെ നിലയിലെ അവന്റെ മുറിയിൽനിന്നും താഴെ വന്നു കിടക്കാനോ, കൂടുതൽ സമയം താഴത്ത് അമ്മയോടൊത്ത് ചിലവഴിക്കാനോ ഒരുക്കമല്ല. അത്യാവശ്യം വലിയ വീടായതുകൊണ്ടുതന്നെ ചെറിയ കുട്ടിയുമായി താഴെ നിലയിൽ കിടക്കുക എന്നത് ഭാര്യക്കും കുട്ടിക്കും വലിയ പേടിയും. ചുരുക്കംപറഞ്ഞാൽ ഒരുതരം 'ആൾക്കൂട്ടത്തിലെ ഏകാന്തത'...
ഉള്ള പണംകൊണ്ട് ഒറ്റനില വീട് വയ്ക്കാനായിരുന്നു മോഹം. അഭിപ്രായങ്ങൾ മാറി മറിഞ്ഞപ്പോൾ ലോണും മറ്റുമായി മക്കളുടെ എണ്ണത്തിനനുസരിച്ചു മുറികളും രണ്ടുനില വീടും പണിതു. ഓരോ മുറിയും ഓരോരുത്തർക്ക് നൽകുമ്പോൾ, വീടിനകത്ത് അത് വലിയ വിടവുകൾ വരുത്തുമെന്ന കാര്യം ഓർത്തില്ല...
ദിനേശൻ വിതുമ്പികൊണ്ട് വേറെയും പലതും പറഞ്ഞു. ഒറ്റനില വീടിനുള്ളിലെ ശാന്തിയും, സമാധാനവും, സുരക്ഷിതത്വവും, ഇരുനില വീട്ടിൽ ലഭിക്കുന്നില്ല എന്ന ദുഃഖത്തോടെയാണ് ദിനേശൻ പറഞ്ഞു നിർത്തുന്നത്.
N.B- എല്ലാവരുടെയും അനുഭവം ദിനേശന്റേതിന് സമാനമോ അദ്ദേഹത്തിന്റെ ഭാര്യയുടേയോ, അവരുടെ കുടുംബത്തിന്റേതുപോലെയോ ആകണമെന്നില്ല. ഒരുനില വീടുകളിൽ എല്ലാം സമാധാനവും ഇരുനില വീടുകളിലെല്ലാം ഒറ്റപ്പെടലുമാണെന്ന് സാമാന്യവത്കരിക്കാൻ ഈ എഴുത്തുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല. ദിനേശന്റെ കഥ കേട്ടപ്പോൾ "ഈ കഥയ്ക്ക് വീടുവയ്ക്കുന്നതുമായി എവിടൊക്കെയൊ ബന്ധമുണ്ടൊ'' എന്ന് തോന്നിയപ്പോൾ വെറുതെയൊന്ന് ഷെയർ ചെയ്‌തെന്നു മാത്രം....
English Summary- Never Build Vast House Looking Children- Malayali Experience