ADVERTISEMENT

2006 ൽ അബുദാബിയിൽ എത്തി ജോലിയിൽ പ്രവേശിച്ചു ഏറെ ദിവസം കഴിയും മുൻപാണ് എന്റെ സീനിയർ എൻജിനീയർ ആയ ഫസീല എന്നോട് ആ ചോദ്യം ചോദിക്കുന്നത്.

" താങ്കൾ പുക വലിക്കുമോ ..?"

അൽപം തടിച്ച ശരീര പ്രകൃതമുള്ള ഫസീല മലയാളിയാണ്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം അബുദാബിയിൽ താമസം. 

അന്നും ഇന്നും പുകവലി എന്റെ ഒരു ശീലമല്ല, മാത്രമല്ല സിഗരറ്റിന്റെ മണം പോലും എനിക്ക് താൽപര്യമില്ല. അതുകൊണ്ടുതന്നെ ഞാൻ അൽപം  നീരസത്തോടെ ചോദിച്ചു.

" അങ്ങനെ തോന്നാൻ കാരണം ..?"   

" നിങ്ങൾ രാവിലെ സ്ഥിരമായി സ്റ്റെയർ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കാണാം, പുകവലിക്കുന്നവരാണ് അവിടെ പോയി നിന്ന് ഇക്കാര്യം സാധിക്കാറ്"

അപ്പോഴാണ് ഫസീലയെ ഞെട്ടിച്ച  ആ മറുപടി ഞാൻ പറയുന്നത്.

" ഞാൻ ലിഫ്റ്റ് ഉപയോഗിക്കാറില്ല. രാവിലെയും വൈകുന്നേരവും ഒരു വ്യായാമത്തിന് വേണ്ടി ഗോവണി വഴി കയറിയാണ് ഈ പന്ത്രണ്ടാം നിലയിൽ എത്തുന്നത്‌ "

ഫസീലയുടെ കിളി പോയി. നിഷ്കളങ്കനായ എന്നെ തെറ്റിദ്ധരിച്ചതിൽ അവർക്കു പശ്ചാത്താപം തോന്നിയിട്ടുണ്ടാകാം.

കുറച്ചുദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാവിലെ സീറ്റിൽ ഫസീലയെ കണ്ടില്ല, അവർ അവധി ആയിരിക്കും എന്ന് ഞാനും  കരുതി.

അൽപം കഴിഞ്ഞപ്പോഴാണ് കുറേപ്പേർ ചേർന്ന് ഫസീലയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുന്നത്.

അതിൽ കെട്ടിടത്തിന്റെ വാച്ച്മാൻ ഉണ്ട്, താഴത്തെ  ഓഫിസിലുള്ള രണ്ടു ഫിലിപ്പിനി  പെൺകുട്ടികൾ ഉണ്ട്, ഞങ്ങളുടെ ഓഫിസിലെ മുതിർന്ന ഡ്രൈവർ അഹമ്മദ്‌കുട്ടിക്ക ഉണ്ട്.

ആകെ ബഹളം.

" ഈ ലിഫ്റ്റ് ഇവിടെ കിടക്കുമ്പോൾ പന്ത്രണ്ടാം നിലയിലേക്ക് നടന്നു കയറേണ്ട വല്ല കാര്യവുമുണ്ടോ കുഞ്ഞേ ..?"

ഫസീലയോട് അത്രയും ചോദിച്ച  ശേഷം അഹമ്മദുകുട്ടിക്ക എന്നെ നോക്കി പറഞ്ഞു:

" പാവം, വ്യായാമത്തിനു വേണ്ടി ചെയ്തതാണ്,. ആറാം നിലയിൽ തലചുറ്റി സ്റ്റെപ്പിൽ ഇരിക്കുകയായിരുന്നു . വാച്ച്മാൻ കണ്ടത് ഭാഗ്യമായി"  

കിടന്നകിടപ്പിൽ ഫസീല എന്നെ തുറിച്ചുനോക്കി, എന്തായാലും പിന്നീടൊരു മൂന്നുനാലു ദിവസം ഞാൻ പുള്ളിക്കാരിയുടെ അടുത്തുകൂടി പോയില്ല.

കഴിഞ്ഞ മാസം കൂടി ഫോൺ ചെയ്തപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞു ചിരിച്ചതാണ്.

കളമശേരി കുസാറ്റ് അപകടത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരണപ്പെട്ട വാർത്ത വായിച്ചപ്പോളാണ് ഞാൻ ഈ പഴയ സംഭവം ഓർക്കുന്നത്.

ഇനി കളമശേരിയിലെ  സംഭവത്തെ നമുക്കൊന്ന് വിശകലനം ചെയ്തു നോക്കാം.

എന്താണ് ഈ തിക്കും തിരക്കും ..?

ഒരു സ്ഥലത്ത് മുൻപ് ഉദ്ദേശിച്ചിരുന്നതിനേക്കാൾ വളരെ കൂടുതൽ ആളുകൾ ഉൾക്കൊള്ളുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതിനെയാണ്,  തിക്കും തിരക്കും എന്ന് പറയുന്നത്.

അൻപത് ആളുകൾ കയറാനായി രൂപകൽപന ചെയ്യപ്പെട്ട  ബസ്സിൽ നൂറ് ആളുകൾ കയറിയാൽ അതിനെ തിരക്കുള്ള ബസ്സ് എന്ന് നാം വിളിക്കും.

ഇതേ നിയമങ്ങൾ കെട്ടിടങ്ങളിലും ഉണ്ട്. ഒരു കെട്ടിടം, ഓഡിറ്റോറിയം ഒക്കെ  രൂപകൽൽ ന ചെയ്യുന്നത് അതിൽ എത്ര  ആളുകളെ ഉൾക്കൊള്ളും, അല്ലെങ്കിൽ ഉൾക്കൊള്ളണം എന്ന കണക്കു വച്ചാണ്.

ഇവിടെയൊക്കെ ഓരോ വ്യക്തിക്കും വേണ്ടുന്ന നിശ്ചിത സ്ഥലം പോലും നമ്മുടെ എൻജിനീയറിങ്, ആർക്കിടെക്ചർ ഗ്രന്ഥങ്ങളിലും, ബന്ധപ്പെട്ട കോഡുകളിലും പരാമർശിക്കുന്നുണ്ട്.

സ്ഥലം മാത്രമല്ല, അവർക്കു ലഭിക്കേണ്ട വെന്റിലേഷൻ, സ്റ്റെയർകേസുകളുടെ എണ്ണം എന്നുവേണ്ട അവർക്കു വേണ്ടുന്ന കക്കൂസുകളുടെ എണ്ണം പോലും മുൻ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

തീർന്നില്ല. ഇത്രയും ആളുകൾ മൂലം ആ കെട്ടിടത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭാരത്തിനും കൈക്കണക്കുണ്ട്. ഇതിനെയാണ് 'ലൈവ് ലോഡ്' എന്ന് പറയുന്നത്.

അതായത് ഒരു ശരാശരി വീടിനു കണക്കുകൂട്ടപ്പെടുന്നതിനേക്കാൾ ലൈവ് ലോഡ് കണക്കു കൂട്ടിയാണ് ഒരു ഓഡിറ്റോറിയം നിർമിക്കപ്പെടുന്നത് എന്നർത്ഥം.

ഈ നിയമങ്ങളും വ്യവസ്ഥകളും ഒക്കെ തെറ്റിച്ചു നിർമിക്കപ്പെടുന്ന കെട്ടിടങ്ങളിൽ, ഇടങ്ങളിൽ ഒക്കെ ഇത്തരം അപകടങ്ങൾ ഉണ്ടാവാം.

ഇതൊക്കെ വലിയ സാങ്കേതിക കാര്യങ്ങളാണ് എന്ന് പറഞ്ഞു നമുക്ക് തള്ളിക്കളയാം.

എന്നാൽ അങ്ങനെയല്ല സ്റ്റെയർ കേസുകൾ. ഒരു അടിയന്തിര സാഹചര്യത്തിൽ ഒരു ബഹുനില കെട്ടിടത്തിലെ ആളുകളെ പുറത്തെത്തിക്കാനുള്ള ഏക ഉപാധിയാണ് ഈ ഗോവണികൾ.

കാരണം, ഇത്തരം സാഹചര്യങ്ങളിൽ ലിഫ്റ്റുകൾ പ്രവർത്തനരഹിതമാവും, മാത്രമല്ല അവ ഉപയോഗിക്കുന്നതും സുരക്ഷിതമല്ല.

ഭൂകമ്പമോ, തീപിടിത്തമോ ഉണ്ടാകുന്ന  സാഹചര്യത്തിൽ നിമിഷനേരംകൊണ്ട് ഈ ഗോവണികളിലേക്ക് ആളുകൾ എത്തും എന്നർത്ഥം. അതും നൂറുകണക്കിനാളുകൾ.

കേരളത്തിൽ നിലവിലുള്ള സാഹചര്യം വച്ച് നോക്കിയാൽ ഫ്‌ളാറ്റുകളിൽ കഴിയുന്നതിൽ നല്ലൊരു പങ്കും  വയോജനങ്ങളാണ്. സ്ത്രീകളും കുട്ടികളും ബാക്കിയുള്ള വലിയൊരു ശതമാനം വരും.

ഇത്തരത്തിൽ ശാരീരികമായി ക്ഷമത കുറഞ്ഞ, പരിഭ്രമത്തിനടിമപ്പെട്ട  വലിയൊരു കൂട്ടം ആളുകളാണ് ചുരുങ്ങിയ നേരം കൊണ്ട് താഴെ എത്താൻ ശ്രമിക്കുന്നത്. വീഴ്ച സ്വാഭാവികം.

സ്റ്റെയർകേസുകളിൽ അനധികൃതമായി കൊണ്ടുവച്ച ഡ്രസ്സ് ഉണക്കുന്ന സ്റ്റാൻഡുകളോ, പിള്ളേരുടെ സൈക്കിളുകളോ ഈ സാഹചര്യം ഒന്നുകൂടി  സങ്കീർണ്ണമാക്കും.

കൂടാതെ വൈദ്യുതി നഷ്ടപ്പെട്ട സാഹചര്യം മൂലം ഇരുട്ടും  ഉണ്ടാകാം. അപകടം സുനിശ്ചിതം. വീണുകിടക്കുന്നവരെ ചവിട്ടി മെതിച്ചുകൊണ്ട് പുറകിലുള്ള ജനക്കൂട്ടം കടന്നുപോകും.

അതായത് പരിഭ്രമത്തിനു കാരണമായ അപകടം മൂലം ഉണ്ടാവുന്നതിനേക്കാൾ വലിയ ദുരന്തമാണ് ഈ കൂട്ടയോട്ടം മൂലം ഉണ്ടാവുന്നത്. ബഹുനില കെട്ടിടങ്ങൾ തിങ്ങി നിറഞ്ഞ, കേരളത്തിലെ ഏതൊരു പട്ടണത്തിലും, ഏതു സമയത്തും ഇത് സംഭവിക്കാം.

സർക്കാരോ, ബന്ധപ്പെട്ട വകുപ്പുകളോ ഇതിൽ ഇടപെടുമെന്നോ ഇതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ തരുമെന്നോ പ്രതീക്ഷിക്കരുത്.

നമ്മുടെ സുരക്ഷ നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. ഓരോ കെട്ടിടത്തിലെയും റസിഡൻഡ്സ് അസോസിയേഷനുകൾ യോഗം ചേർന്ന് ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ അതിനെ എങ്ങനെ മറികടക്കണം എന്ന് ഒരു പദ്ധതി പ്ലാൻ ചെയ്യണം.

ഒരു ദുരന്തമുണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണികളിൽ അനാവശ്യ തടസ്സങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തണം.

ഗോവണികളിലെ എമർജൻസി വിളക്കുകൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. ജനൽ ചില്ലുകൾ പൊട്ടിക്കാൻ ആവശ്യമായ ചുറ്റികകൾ അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

ഒരു പ്രശ്നം ഉണ്ടായാൽ പോലീസിനും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനും കെട്ടിടത്തിൽ എത്താനുള്ള, അവരുടെ ഗോവണികൾ ക്രമീകരിക്കാനുള്ള സ്പേസ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.

വേണ്ടിവന്നാൽ ഒരു മോക്ക് ഡ്രിൽ സംഘടിപ്പിക്കണം, അതിനു പ്രാദേശിക ഫയർ സർവീസിന്റെയോ, പോലീസിന്റെയോ സഹായം തേടണം. 

കേരളത്തിൽ നിന്നുള്ള എത്രയോ സുരക്ഷാ വിദഗ്ദർ വിദേശങ്ങളിൽ ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്നവരായി ഉണ്ട്, അവരുടെ അഭിപ്രായങ്ങൾ ആരായാണം.

അതുപോലെ പാർക്കിൽ നടക്കാൻ പോകുന്നതുപോലെയോ, ജിമ്മിൽ പോകുന്നതുപോലെയോ വല്ലപ്പോഴും ഒക്കെ സ്വന്തം കെട്ടിടത്തിന്റെ ഗോവണി ഒന്ന് നടന്ന് കയറി നോക്കണം. ഒന്നിച്ചു വേണ്ട, കുറേശെ  ആയി മതി.  അത് ഗുണം ചെയ്യും. വ്യായാമ ആവശ്യത്തിനും, അത്യാവശ്യ ഘട്ടങ്ങളിലും.

എൻജിനീയർ ഫസീലയുടെ കഥ  നമ്മളോട് പറയുന്നതും അതാണ്...

കളമശേരിയിൽ മരണപ്പെട്ടവർക്ക്‌ ആദരാഞ്ജലികൾ ..

***

കഴിഞ്ഞ 25 കൊല്ലമായി ഇന്ത്യയിലും യു.എ.ഇ യിലുമായി  സിവിൽ എൻജിനീയറിങ് രംഗത്തു ജോലി ചെയ്യുന്ന ലേഖകൻ വാസ്തുവിദ്യയും പഠനവിധേയമാക്കിയിട്ടുണ്ട്. 

email- naalukettu123@gmail.com

English Summary:

Emergency Crowd Management in Multi Storey Buildings in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com