ADVERTISEMENT

ഹാരിസ് വിദേശത്താണ്. സ്വന്തമായി പത്ത് സെന്റ് ഭൂമിയും അതിൽ ചെറിയൊരു വീടുമുണ്ട്. അവന്റെ തൊട്ടപ്പുറത്തെ 2000 Sqft ഉള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത് ഷമീറും കുടുംബവുമാണ് (രണ്ടുപേരും എന്റെ സുഹൃത്തുക്കളും അയൽവാസികളുമാണ്). ഷമീർ കുറച്ചുകാലം വിദേശത്തായിരുന്നങ്കിലും അവിടം ഒഴിവാക്കി ഇപ്പോൾ നാട്ടിൽ സെറ്റൽഡാണ്. (ഷമീറിന് നാട്ടിൽ പറയത്തക്ക ജോലിയൊന്നുമില്ല. ഷമീറിന്റെ ഭാര്യ ആർട്ട് ടീച്ചറാണ്. ഭാര്യയുടെ പേരിൽ തൊട്ടടുത്ത ടൗണിൽ ഒരു ചെറിയ ഗാർമെൻറ്സ് ഷോപ്പുമുണ്ട്.) 

സ്വന്തമായി വീടും ഗൾഫിൽ ജോലിയുമുള്ള ഹാരിസിന്റെ റേഷൻ കാർഡ് APL'ഉം കാര്യമായ ജോലിയൊന്നുമില്ലാതെ വാടകയ്ക്ക്  താമസിക്കുന്ന ഷമീറിന്റെ കാർഡ് BPL'ഉം ആണ്. ഇതിലെന്താണ് അസ്വാഭാവികത എന്നാകും ചിന്തിക്കുന്നത് (സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള നമ്മുടെ നാട്ടിലെ മാനദണ്ഡങ്ങളുടെ രസകരമായ തമാശ താഴെ പറയുന്ന കാര്യങ്ങളിൽനിന്നും മനസ്സിലാക്കാം...)

ഹാരിസ് കഴിഞ്ഞ 20 വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്നുണ്ടങ്കിലും കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല. കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ നിത്യ ജീവിതവുമൊക്കെ വലിയ അല്ലലില്ലാതെ കഴിഞ്ഞു പോകുന്നു എന്നതുമാത്രം മിച്ചം.

പക്ഷേ, അവൻ സ്വന്തമായി വസ്തുവും വീടുമുള്ള ഗൾഫുകാരനായതുകൊണ്ടുതന്നെ സർക്കാരിൽനിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാൻ അവനും കുടുംബവും അർഹരല്ല. എന്നാൽ തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന (ഗൾഫുകാരനല്ലാത്ത) ഷമീറും കുടുംബവും സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും അർഹരാണ് താനും.

ഇനി ഷമീറിനെ കുറിച്ച് പറയാം:

1990'കളിൽ വിദേശത്ത് പോയ ഷമീർ അവിടെ പല ബിസിനസ്സുകളും ചെയ്ത് നഷ്ടംവന്നു കടം കയറി നിൽക്കക്കള്ളിയില്ലാതെ നാട് പിടിച്ചതാണ്. ഷമീറിന്റെ കുടുംബം നല്ല സാമ്പത്തിക ശേഷിയുള്ളവരായതുകൊണ്ടുതന്നെ മാതാപിതാക്കളുടെ വസ്തുവകകൾ പങ്കുവച്ചപ്പോൾ തരക്കേടില്ലാത്ത ഒരു തുക അവന് വിഹിതമായി ലഭിക്കുകയുണ്ടായി.

ഷമീറിന് സ്വന്തമായി വീടും വസ്തുവും ഒന്നുമില്ലെങ്കിലും കിട്ടിയ പണംകൊണ്ട് അവൻ വീട് വയ്ക്കാനോ വസ്തു വാങ്ങാനോ ഒന്നും മെനക്കെട്ടില്ല. പകരം, കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗം റിയൽഎസ്റ്റേറ്റ് ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തു. (കുറച്ചു ലക്ഷങ്ങൾ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായും നിക്ഷേപിച്ചു) എന്നിട്ട് 2000 Sqft വലുപ്പമുള്ള അസ്സലൊരു വീട്ടിൽ വാടകക്ക് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. (വീട്ടുവാടക, വീട്ടിലെ മറ്റു ചെലവുകളെല്ലാം ഫിക്സഡ് ഡെപ്പോസിലെ പലിശകൊണ്ട് നടക്കും.) 

കയ്യിലുള്ള പണം വലിയ വീടുണ്ടാക്കാൻ മുടക്കുന്നതിനേക്കാൾ ബുദ്ധി 3000'ത്തിനോ 5000'ത്തിനോ മാസവാടകക്ക് നല്ലൊരു വീടെടുത്ത്, പണം മറ്റുബിസിനസ്സുകളിൽ നിക്ഷേപിക്കുന്നതാണ് എന്നത് അനുഭവംകൊണ്ട് പഠിച്ച വ്യക്തിയാണ് ഷമീർ. അവനത് അക്ഷരംപ്രതി പ്രാവർത്തികമാക്കുകയും ചെയ്തു.

(ഇത്രയും പറഞ്ഞത് 6 വർഷം മുൻപുള്ള കഥയാണ്.)

ഇനി പറയുന്നത് ഇവർ രണ്ടുപേരുടെയും നിലവിലുള്ള അവസ്ഥയാണ്.

ഹാരിസിനും കുടുംബത്തിനും ഈ 6 വർഷത്തിനിപ്പുറവും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവൻ ഇപ്പോഴും വിദേശത്തും കുടുംബം ആ പഴയ വീട്ടിലും താമസിക്കുന്നു. എന്നാൽ ഷമീർ ഇപ്പോൾ നാട്ടിലെ എണ്ണപ്പെട്ട പണക്കാരനാണ്. ചുളുവിലയ്ക്ക് വസ്തുക്കൾ വാങ്ങി മറിച്ചുവിൽക്കുക വഴി കോടികൾ അവൻ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. സ്വന്തമായി താമസിക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന പല വീടുകളും അവൻ പണിതെങ്കിലും ഇരട്ടി ലാഭത്തിന് ചോദിച്ചപ്പോൾ ഓരോന്നും വിറ്റു കാശാക്കി. ഇപ്പോൾ അവനും കുടുംബവും താമസിക്കുന്നത് ടൗണിന്റെ ഹൃദയഭാഗത്ത് പുതിയതായി നിർമിച്ച ഏകദേശം ഒന്നരകോടി വില മതിക്കുന്ന വീട്ടിലാണ്. (ഈ വീടും ഇരട്ടി വിലക്ക് ചോദിക്കുന്നുണ്ടന്ന് കഴിഞ്ഞ ദിവസം കക്ഷിയെ കണ്ടപ്പോൾ പറയുകയുണ്ടായി) അവന് തൊട്ടടുത്തുള്ള ടൗണിൽ ചില ഷോപ്പുകൾ വേറെയുമുണ്ട്!

ഈ അനുഭവത്തിലൂടെ ഞാൻ ഇവിടെ പറയാൻ ശ്രമിച്ചത് രണ്ടു കാര്യങ്ങളാണ്.

ഒന്ന്: നമ്മുടെ നിയമവ്യവസ്ഥ ഉറപ്പു നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലുള്ള പോരായ്മയാണ്.

പ്രധാനമായും പറയാൻ ശ്രമിച്ച രണ്ടാമത്തെ കാര്യം: കൈയിൽ വന്ന പണംകൊണ്ട് ഷമീർ ചെയ്ത ബുദ്ധിപരമായ കാര്യമാണ്. കയ്യിലുള്ള പണം 'തിരികെ വരുമാനം ലഭിക്കാത്ത' വീട് വയ്ക്കുന്നതിനു പകരം, പണം നഷ്ടപ്പെടില്ല എന്ന് ഉറപ്പുള്ള ബിസിനസ്സുകൾ ചെയ്ത് സാമ്പത്തിക ഭദ്രത വന്നതിനുശേഷം വീട് വയ്ക്കുക എന്നതിലേക്ക് ചിന്തിച്ചതും അത് അക്ഷരംപ്രതി പ്രാവർത്തികമാക്കിയ ബുദ്ധിപരമായ മാതൃകയുമാണ്.!

NB: കയ്യിൽ പണമുണ്ടായാൽപോലും എല്ലാവർക്കും എല്ലാം ചെയ്യാൻ സാധിച്ചെന്നു വരില്ല. എന്നാൽ ചിന്തിച്ചു തീരുമാനമെടുത്താൽ ചിലതെല്ലാം ചിലർക്ക് ചെയ്യാൻ സാധിക്കും. ഇവിടെയാണ് Financial Intelligenceന്റെ പ്രസക്തി. ഇതൊന്നും ആരും സ്‌കൂളുകളിൽ പഠിപ്പിക്കാറില്ല. സ്വയം ആർജ്ജിച്ചെടുക്കണം. അതിനു നമുക്ക് വേണ്ടത് ദൃഢനിശ്ചയവും ഇച്ഛാശക്തിയുമാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com