ADVERTISEMENT

വീട് പണിയുമ്പോൾ പലകാര്യങ്ങളും മുൻകൂട്ടിക്കാണേണ്ടതുണ്ട്. ഈ ദീർഘവീക്ഷണമില്ലായ്മ മൂലം വീട് വാസയോഗ്യമല്ലാതാകുന്ന നിരവധി അനുഭവങ്ങളുണ്ട്.

വീടിന്റെ പുറംമോടിക്ക് പലരും പ്രാധാന്യം നൽകാറുണ്ട്. എന്നാൽ അവർ താമസിക്കുന്ന അകത്തളത്തിന് അത്രത്തോളം പ്രാധാന്യം കൊടുക്കാറുമില്ല. ഉദാഹരണത്തിന് പല തട്ടുകളായി അകത്തളം ഒരുക്കുന്നത് ഇപ്പോൾ പതിവാണ്. നിരപ്പുവ്യത്യാസമുള്ള ഭൂമിയിൽ, പ്ലോട്ട് നിരപ്പാക്കാതെ പണിയുമ്പോൾ അകത്തളങ്ങളിൽ പല തട്ടുകൾ വരുന്നതാണ് ഒരു കേസ്. നിരപ്പായ പ്ലോട്ടിലും സ്റ്റൈലിനുവേണ്ടി പല തട്ടുകളിൽ വിവിധ ഇടങ്ങൾ ഒരുക്കുന്നതാണ് രണ്ടാമത്തെ കേസ്.

വീടിനുള്ളിലെ ഇടങ്ങൾ തമ്മിൽ തട്ടുകൾ വരുന്നത് ഒട്ടും വയോജന സൗഹൃദമല്ല. ഒരനുഭവം പറയാം. അടുത്തിടെ ഒരു ഹോംസ്‌റ്റേയിൽ താമസിച്ചു. അതിന്റെ ഉടമ മലയാളികൾക്ക് ചിരപരിചിതനായ ഒരാളാണ്. മക്കൾ പഠനം കഴിഞ്ഞു കുടുംബമായി വിദേശത്ത് സെറ്റിൽ ചെയ്തു. വീട്ടിൽ പ്രായമായ ഗൃഹനാഥനും ഗൃഹനാഥയും മാത്രം. അങ്ങനെ അവർ ഫ്ലാറ്റിലേക്ക് മാറി, വീട് വെറുതെ കിടക്കാതെ ഹോംസ്റ്റേ ആക്കി.

രണ്ടായിരത്തിന്റെ  തുടക്കത്തിൽ പണിതതെന്ന് തോന്നുന്ന അക്കാലത്തെ ഡിസൈനിലുള്ള പ്രൗഢിയുള്ള വാർക്ക വീട്. പക്ഷേ അകത്തേക്ക് കയറുമ്പോഴാണ് പ്രശ്നം മനസിലാവുക. ലിവിങ്ങിൽനിന്ന് ഡൈനിങ്ങിലെത്താൻ മൂന്നുനാല് പടി കയറണം, അവിടെനിന്ന് ഒരുകിടപ്പുമുറിയിലെത്താൻ വീണ്ടും അടുത്ത പടികൾ. മുകളിലെ കിടപ്പുമുറിയിലേക്ക് വീണ്ടും പടികൾ. ചുരുക്കത്തിൽ വീട്ടിൽ ഒരുദിവസം കയറിയിറങ്ങി നടന്നാൽ ജിമ്മിൽ പോകേണ്ട.

 ആരോഗ്യമുള്ള സമയത്ത് പടികൾ കയറിയിറങ്ങുന്നത് പ്രശ്നമായി തോന്നിക്കാണില്ല. പക്ഷേ പ്രായമായതോടെ മുട്ട് പണിമുടക്കി. സ്റ്റെപ്പ് കാണുമ്പോൾത്തന്നെ നടുവേദന തോന്നിത്തുടങ്ങി. പല തട്ടുകളിലുള്ള ഇടങ്ങൾ വൃത്തിയാക്കാനും ഇരട്ടിപ്പണി.

രാത്രിയിൽ തട്ടിത്തടഞ്ഞു വീഴാനും നല്ല സാധ്യതയുണ്ട്. പുതിയ കാലത്ത് പോർട്ടബിൾ ലിഫ്റ്റ് സ്ഥാപിച്ചാലും വലിയ മാറ്റമുണ്ടാകാനിടയില്ല. അങ്ങനെയാകാം അവർ ഫ്ലാറ്റിലേക്ക് മാറിയത്.

രത്നച്ചുരുക്കം- വീട് പണിയുമ്പോൾ ആരോഗ്യമില്ലാതാകുന്ന ഭാവികാലം കൂടി മനസ്സിൽക്കണണം. ട്രെൻഡ് നോക്കി ഉപയുക്തത മറന്നാൽ വീടിനുള്ളിൽ താമസം സുഖകരമാകില്ല.

English Summary:

Importance of Oldage friendly House Interior- Mistakes, Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com