ADVERTISEMENT

ഇറ്റലിയിലെ മനോഹാരിതയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് പറയാവുന്ന ഇടം. ഗൾഫ് ഓഫ് നേപ്പിൾസിലെ ഗൈയോള ദ്വീപിനെ ഇങ്ങനെ വിശേഷിപ്പിക്കാം. സമുദ്രത്താൽ ചുറ്റപ്പെട്ട് പാറക്കെട്ടുകളും മരങ്ങളുമൊക്കെയായി പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമാണിത്. ആദ്യ കാഴ്ചയിൽ ഗൈയോള ആരുടെയും മനം നിറയ്ക്കുമെങ്കിലും ഇവിടെ ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാൻ ആരും തയാറാകില്ല. കാരണം ശാപങ്ങൾ പേറുന്ന ഒരിടമാണ് ഇതെന്ന് ഭൂതകാലചരിത്രം രേഖപ്പെടുത്തുന്നു.

ദ്വീപ് സ്വന്തമാക്കുന്നവർക്ക് അതോടെ കാലക്കേട് ആരംഭിക്കുമെന്നും ദുരന്തങ്ങൾ പിന്തുടരുമെന്നുമാണ്  പരക്കെയുള്ള വിശ്വാസം. പല കാലങ്ങളിലായി ദ്വീപിൻ്റെ ഉടമസ്ഥത നേടിയവരുടെ ജീവിതം ഇതിന് ഉദാഹരണങ്ങളാണ്. 1800കളുടെ അവസാനത്തിൽ ദീപു വാങ്ങിയ ലുയ്ഗി ഡിഗ്രി എന്ന വ്യക്തിയുടെ ദുരന്തകഥയാണ് ആദ്യത്തേത്. ദ്വീപിൽ ഒരു വില്ല പണിയുകയാണ് അദ്ദേഹം ചെയ്തത്. തൊട്ടുപിന്നാലെ വൻകടക്കണിയിലുമായി. 1911 ൽ ഗസ്പാരെ ആൽബെങ്ക എന്ന നാവികൻ ദ്വീപ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. ശേഷം കപ്പലപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.

സ്വിറ്റ്സർലൻഡ് സ്വദേശിയായ ഹാൻസ് ബ്രൗൺ ആയിരുന്നു ദ്വീപിൻ്റെ അടുത്ത ഉടമ. 1920ലാണ്  അദ്ദേഹം ഗൈയോള വാങ്ങിയത്. പിന്നീട് ഒരു റഗ്ഗില്‍ പൊതിഞ്ഞ നിലയിൽ അദ്ദേഹത്തിന്റെ ജഡം കണ്ടെത്തുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും മുങ്ങിമരിച്ചു. പിന്നീട് വന്ന ഉടമകളുടെ അവസ്ഥകളും വ്യത്യസ്തമായിരുന്നില്ല. ഒട്ടോ ഗ്രൻബാക്ക് എന്ന വ്യക്തിയെ ദ്വീപിലെ വില്ലയ്ക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ മോറിസ് വെസ് പിന്നീട് ഉടമസ്ഥത ഏറ്റെടുത്തു. എന്നാൽ അതിനുശേഷം മനോരോഗം ബാധിച്ച അദ്ദേഹം ഒരു മെന്റൽ ഹോസ്പിറ്റലിലാണ് ജീവൻ വെടിഞ്ഞത്.

പിന്നീടു വന്ന ബാറോൺ കാൾ എന്ന ഉടമയ്ക്ക് വൻസാമ്പത്തിക നഷ്ടം ഉണ്ടായി. അതോടെ ഫിയറ്റ് ഓട്ടോമൊബൈൽസിന്റെ ഉടമയായ ഗിയെന്നി അഗ്നെല്ലിക്ക് ദ്വീപ് കൈമാറ്റം ചെയ്തു. ഗിയെന്നിയുടെ സഹോദരൻ അപൂർവ കാൻസർ ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞു. അമേരിക്കൻ ബിസിനസുകാരനായ പോൾ ഗെറ്റിയും ഒരുകാലത്ത് ദ്വീപിന്റെ ഉടമയായിരുന്നു. എന്നാൽ ദുരന്തങ്ങളുടെ നീണ്ട നിരയാണ് അദ്ദേഹത്തെ വേട്ടയാടിയത്. ബ്രെയിൻ ട്യൂമർ ബാധിച്ച് ഇളയ മകൻ മരിച്ചതിന് തൊട്ടുപിന്നാലെ മൂത്തമകനും ആത്മഹത്യ ചെയ്തു.  രണ്ടാം ഭാര്യ മരുന്ന് അധികമായി ഉള്ളിൽ ചെന്നതിനെ തുടർന്ന് മരണപ്പെട്ടു. 

ഗിയെൻപാസ്ക്വേൽ ഗ്രപോൺ എന്ന വ്യക്തിയായിരുന്നു ദ്വീപിൻ്റെ അവസാന ഉടമ. കടങ്ങൾ കൊടുത്തു തീർക്കാനാവാതെ വന്നതോടെ അദ്ദേഹം ജയിലിലാവുകയും ഭാര്യ കാറപകടത്തിൽ മരിക്കുകയും ചെയ്തു. 1978 ൽ ഗൈയോള ദ്വീപ് ഇറ്റാലിയൻ ഭരണകൂടത്തിന്റെ നിയമപരിധിക്കുള്ളിലായി. അതോടെ സ്വകാര്യ ഉടമസ്ഥതയ്ക്കും അവസാനമായി. ഈ ദുരന്ത കഥകൾ അറിയാവുന്ന പ്രദേശവാസികൾ ദ്വീപിന് വലിയ ശാപം കിട്ടിയിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ്. നിലവിൽ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ഗൈയോള.

English Summary:

Is the Island Cursed? Stories about gaiola island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com