50 കോടി രൂപ മൂല്യമുള്ള സ്വർണ ടോയ്‌ലറ്റ് കാണാതായ സംഭവം: കുറ്റം സമ്മതിച്ച് മോഷ്ടാവ്
Mail This Article
'അമേരിക്ക' മോഷ്ടിച്ചതിന് പിടിയിലാവുക. ഒടുവിൽ മോഷ്ടാവ് കുറ്റം സമ്മതിക്കുക. ഇതൊരു കെട്ടുകഥയല്ല. പക്ഷേ ഈ പറഞ്ഞ 'അമേരിക്ക' ഒരു ടോയ്‌ലറ്റാണെന്നുമാത്രം. 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച 6 മില്യൻ ഡോളർ (50 കോടി രൂപയിലേറെ) വിലമതിപ്പുള്ള അത്യപൂർവ ടോയ്‌ലറ്റ്!
വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലമായ യുകെയിലെ ബ്ലെൻഹേം കൊട്ടാരത്തിൽനിന്നാണ് 'അമേരിക്ക' മോഷണം പോയത്. വെല്ലിങ്ബറോ സ്വദേശിയായ ജെയിംസ് ഷീനാണ് മോഷ്ടാവ്.
ഇറ്റലി സ്വദേശിയായ പ്രശസ്ത ആർട്ടിസ്റ്റ് മൗരിസിയോ കാറ്റലൻ രൂപകൽപന ചെയ്ത സ്വർണ ടോയ്‌ലറ്റ്, 2019ൽ ആർട്ട് എക്സിബിഷന്റെ ഭാഗമായി കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരിക്കുകയായിരുന്നു. ചർച്ചിൽ ജനിച്ച മുറിക്ക് സമീപമുള്ള മറ്റൊരു മുറിയിലായിരുന്നു ടോയ്‌ലറ്റ് സ്ഥാപിച്ചിരുന്നത്. എന്നാൽ പ്രദർശനം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ അത് മോഷ്ടിക്കപ്പെട്ടു.
ആർട്ട് വർക്കായി നിർമിച്ചതാണെങ്കിലും പൂർണമായി പ്രവർത്തിക്കുന്ന നിലയിലായിരുന്നു ടോയ്‌ലറ്റ്. കൊട്ടാരത്തിന്റെ പ്ലമിങ് സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നതിനാൽ ടോയ്‌ലറ്റ് മോഷണം ചെയ്യപ്പെട്ടതിന് പിന്നാലെ അവിടെ വെള്ളക്കെട്ടുമുണ്ടായി.
2016 ൽ ന്യൂയോർക്കിലെ ഗഗ്ഗൻഹേമിലാണ് 'അമേരിക്ക' ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടത്. അന്നുമുതൽ ലോകമെമ്പാടും ടോയ്‌ലറ്റ് ശ്രദ്ധനേടിയിരുന്നു. വ്യത്യസ്ത ഭാഗങ്ങളായി നിർമിച്ച്, വെൽഡ് ചെയ്ത് ഒന്നാക്കിയ ശേഷമാണ് ടോയ്‌ലറ്റ് പ്രദർശനങ്ങൾക്ക് എത്തിച്ചിരുന്നത്. സാധാരണ ആർട്ട് വർക്കുകൾ പോലെ വെറുതെ കണ്ടുപോരാൻ മാത്രമല്ല, സന്ദർശകർക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാനും അനുമതി നൽകിയിരുന്നു.
***
വീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ..