ADVERTISEMENT

സംസ്ഥാനത്തു വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടി കുത്തനെ കൂട്ടി. ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള കൂടിയ നിരക്കുകൾ നിലവിൽ വന്നു. കാർഷിക, വാണിജ്യ മേഖലകളിൽ റജിസ്റ്റർ ചെയ്യുന്ന വാടക, പാട്ട കരാറുകൾക്കും ഇതോടൊപ്പം ചെലവേറും. സംസ്ഥാന ബജറ്റിനൊപ്പം പാസാക്കിയ ധനബില്ലിലെ വ്യവസ്ഥ പ്രകാരമാണു നടപടികൾ.

11 മാസ കാലാവധിയിലെ കരാറുകൾ റജിസ്റ്റർ ചെയ്യേണ്ടത് മുൻപു നിർബന്ധമല്ലായിരുന്നെങ്കിലും ഇനിയതു പറ്റില്ല. ഇവയുടെ സ്റ്റാംപ് ഡ്യൂട്ടി 200 രൂപയിൽ നിന്ന് 500 ആക്കി. മിക്ക വീടുകൾക്കും ചെറിയ കടമുറികൾക്കും 11 മാസ കാലാവധിയിലാണ് സാധാരണ വാടകക്കരാർ എഴുതുന്നത്. പുതിയ രീതിയിൽ പാട്ടക്കരാറിന്റെ കാലാവധി അനുസരിച്ച് പല സ്ലാബുകളായി തിരിച്ച് ന്യായവിലയുടെ മേൽ 8% സ്റ്റാംപ് ഡ്യൂട്ടി നൽകണം. കെട്ടിടം മാത്രം കൈമാറ്റം ചെയ്യുന്ന കരാറുകൾക്ക് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ന്യായവിലയോ ആകെ വാടകത്തുകയോ, മുൻകൂറായി നൽകുന്ന തുകയോ ഏതാണോ കൂടുതൽ അത് അനുസരിച്ചായിരിക്കും സ്റ്റാംപ് ഡ്യൂട്ടി. 

പാട്ട, വാടകക്കരാറുകളുടെ റജിസ്ട്രേഷൻ ഫീസും ന്യായവില അടിസ്ഥാനമാക്കി മാറ്റുന്ന തീരുമാനം തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടായേക്കും. ഇപ്പോൾ റജിസ്റ്റർ ചെയ്യുന്ന കരാറുകൾക്ക് പുതിയ നിരക്കിലുള്ള സ്റ്റാംപ് ഡ്യൂട്ടിയും പഴയ നിരക്കിലുള്ള റജിസ്ട്രേഷൻ ഫീസും നൽകണം. അവ്യക്തത നിലനിൽക്കുന്നതിനാൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങിയിട്ടില്ല. 

ഫീസ് പിരിക്കൽ എളുപ്പമല്ല

വാടക, പാട്ട കരാറുകളുടെ സ്റ്റാംപ് ഡ്യൂട്ടിക്കും റജിസ്ട്രേഷനും ഭൂമി ന്യായവില അടിസ്ഥാനമാക്കി വർധിപ്പിച്ച നിരക്കുകൾ ബാധകമാക്കി വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതു പിരിച്ചെടുക്കുക എളുപ്പമല്ലെന്നു വിദഗ്ധർ. ഗവ. സ്ഥാപനങ്ങൾ അടക്കം പല കരാറുകൾ റജിസ്റ്റർ ചെയ്യാറില്ലെന്നതാണ് പ്രധാന തടസ്സം. 

കരാർ റജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി  സ്വീകരിക്കാൻ നിലവിൽ റജിസ്ട്രേഷൻ വകുപ്പിന് അധികാരങ്ങളുമില്ല. ഇതിനെല്ലാം പുറമേ സംസ്ഥാനത്തെ 85% ഭൂമി സർവേ നമ്പറുകളിൽ ന്യായവില നിശ്ചയിച്ചിട്ടുമില്ല. ന്യായവില നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ വിപണിമൂല്യം കണക്കാക്കാമെങ്കിലും ഇതിന് അധികാരം റവന്യൂ വകുപ്പിനാണ്.

English Summary:

Rent, Lease Stamp Duty Hiked in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com