ദുഃഖങ്ങൾ മാറി, കണ്മണിക്കായി വീട് കാത്തിരിക്കുന്നു: അമ്പിളി ദേവി
Mail This Article
മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അമ്പിളിദേവിയും ഭർത്താവ് ആദിത്യനും. കൊല്ലം ജില്ലയിലെ കൊറ്റൻകുളങ്ങരയിലാണ് അമ്പിളിദേവിയുടെ വീട്. ഡിസംബറിൽ എത്തുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അമ്പിളിയും ആദിത്യനും കുടുംബവും. അതിനായി മിനിസ്‌ക്രീനിൽ നിന്നൊരു ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും.
ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്. അന്ന് ഓടിട്ട ചെറിയൊരു വീടായിരുന്നു. പിന്നീട് പല വർഷങ്ങളിലായി വീട് പുതുക്കി എടുക്കുകയായിരുന്നു. ആചാരപ്പെരുമ കൊണ്ട് പ്രശസ്തമാണ് കൊറ്റൻകുളങ്ങര ദേവീക്ഷേത്രം. പുരുഷന്മാര്‍ വ്രതം നോറ്റ് പെണ്‍ വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്‍വ്വ ഉത്സവങ്ങളില്‍ ഒന്നാണ് ഇവിടുത്തെ ചമയ വിളക്ക്. ഇവിടെ ദേവി ഭൂനിരപ്പിലാണ് കുടികൊള്ളുന്നത് എന്നാണ് വിശ്വാസം. അതിനാൽ സമീപത്തുള്ള വീടുകളിലൊന്നും മുകൾനില പണിയാറില്ല. ഞങ്ങളുടെ വീട്ടിലും മുകൾനില റൂഫിങ് ഷീറ്റ് ഇട്ടിരിക്കുകയാണ്. മുകളിലേക്ക് പണിയാൻ കഴിയാത്തതിനാൽ പിന്നീട് മുൻവശത്തേക്ക് മുറികൾ കൂട്ടിയെടുക്കുകയായിരുന്നു.
ഇപ്പോൾ സ്വീകരണമുറി, ഊണുമുറി, പൂജാമുറി, അടുക്കള, അഞ്ചു കിടപ്പുമുറികൾ എന്നിവയുണ്ട്. അമ്പിളി പറയുന്നു.
വീട് മുന്നിലേക്ക് വളർന്നപ്പോഴും പഴയ തുളസിത്തറ സംരക്ഷിച്ചു നിലനിർത്തിയിരുന്നു. ഗെയ്റ്റ് കടന്നാൽ ആദ്യം ശ്രദ്ധ പതിയുക പൂജാമുറിയിലേക്കാണ്. ചിത്രങ്ങളും പുരസ്കാരങ്ങളും കഥ പറയുന്ന വീടാണിത് എന്നുപറയാം. വീടിനുള്ളിലേക്ക് ക്ഷണിക്കുന്നത് സിറ്റൗട്ടിൽ പ്രധാനവാതിലിനു മുകളിൽ വച്ചിരിക്കുന്ന അമ്പിളിയുടെ നൃത്തപ്രകടനത്തിന്റെ ചിത്രമാണ്.
അവിടെനിന്നും പ്രവേശിക്കുന്നത് ലിവിങ് ഹാളിലേക്കാണ്. വീടിന്റെ ശ്രദ്ധാകേന്ദ്രവും തുറസായ ശൈലിയിൽ സ്വീകരണമുറിയാണ്. സ്‌കൂൾ കാലം മുതൽ അമ്പിളിക്ക് ലഭിച്ച അനവധി പുരസ്‌കാരങ്ങൾ മുകളിലെ ഭിത്തികളിൽ മൂന്നുവശത്തും നൽകിയ ഷെൽഫുകളിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ചുവപ്പ് നിറം നൽകി ഒരു ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഭംഗി നൽകുന്നുണ്ട്.
സ്വീകരണമുറിയുടെ ഒരുവശത്തായി ആദിത്യനും അമ്മയും നിൽക്കുന്ന ചിത്രം. ആദിത്യന്റെ വല്യച്ഛനെ മലയാളികൾക്ക് പരിചയപ്പടുത്തേണ്ട കാര്യമില്ല. അനശ്വര നടൻ ജയൻ. അദ്ദേഹത്തിന്റെയും തറവാട് കൊല്ലം ജില്ലയിലായിരുന്നു. അദ്ദേഹത്തിന്റെയും ചിത്രങ്ങൾ സ്വീകരണമുറിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്റെയും തറവാട് കൊല്ലത്തു തന്നെയായിരുന്നു. അച്ഛനും അമ്മയും മരിച്ചു. വല്യച്ഛൻ ജീവിച്ചിരുന്ന വീട്ടിലേക്ക് ഇവിടെ നിന്നും പത്തു കിലോമീറ്ററേയുള്ളൂ. എനിക്കും ആ വീട്ടിൽ നിരവധി ബാല്യകാല സ്മരണകളുണ്ട്. ഞാൻ ഇപ്പോൾ തൃശൂരാണ് താമസിക്കുന്നത്. അമ്പിളി ഗർഭിണിയായ ശേഷം തൃശൂർ നിന്നും ഇവിടേക്ക് വന്നുപോവുകയാണ്. ആദിത്യൻ പറയുന്നു.
അമ്പിളിയുടെ പഴയ കിടപ്പുമുറി ഇപ്പോൾ മകൻ അമർനാഥ് എന്ന അപ്പുവിന്റെ സാമ്രാജ്യമാണ്. അതിന്റെ നാലു ചുവരുകൾ നിറയെ ചിത്രങ്ങൾ കാണാം. അടുത്തിടെ നവീകരിച്ച കിടപ്പുമുറിയാണ് മറ്റൊരു മനോഹര ഇടം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി. അമർനാഥ് കൃഷ്ണവേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം ഇവിടെ നൽകിയിട്ടുണ്ട്. ഒരു പോർട്രെയ്റ്റിനേക്കാൾ മനോഹരം.
ചെറിയ ഊണുമുറിയാണ്. പഴയ വീടുകളുടെ ഓർമകൾ അവശേഷിപ്പിച്ചു കൊണ്ട് സുഖകരമായ ഒരു ഇരുട്ട് ഇവിടെ നിറയുന്നു.
സമീപം പുതിയകാലത്തേക്ക് മുഖം മിനുക്കിയെടുത്ത അടുക്കളയും വർക്കേരിയയും. ചൂടോടെ ഭക്ഷണം കഴിക്കാനും സൊറ പറയാനും ഇവിടെയും ഒരു ഭക്ഷണമേശ നൽകിയിട്ടുണ്ട്. വീടിന്റെ പിന്നിലായി പഴയ വീടിന്റെ ഓർമകൾ നിലനിർത്തിക്കൊണ്ട് ഔട്ട്ഹൗസ്.
മുൻവശത്തായി നൃത്തവിദ്യാലയത്തിനായി വലിയ ഹാൾ കെട്ടി വേർതിരിച്ചു.അപ്പുവിന്റെ കളരി ക്‌ളാസും ഇവിടെയാണ്. പ്രധാന ഭിത്തിയിൽ നടരാജന്റെയും ഗണപതിയുടെയും ചിത്രങ്ങൾ കാണാം. വശങ്ങളിലെ ഭിത്തിയിൽ നൃത്തത്തിലെ മുദ്രകളുമൊക്കെ വരച്ചു വച്ചിട്ടുണ്ട്. റെഡ്ഓക്സൈഡ് വിരിച്ച നിലം ഇന്നത്തെ കാലത്ത് ഒരപൂർവ സുന്ദര കാഴ്ചയാണ്. വൈകുന്നേരമായപ്പോൾ ഡാൻസ് ക്‌ളാസിലേക്ക് കുട്ടികളുടെ തിരക്ക് തുടങ്ങി. പാട്ടും നൃത്തച്ചുവടുകളുമായി വീടിന്റെ അന്തരീക്ഷം ശബ്ദമുഖരിതമായി.
Episode Sponsored by അക്വാസ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റം
25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള പൊന്നൂർ ഗ്രൂപ്പിൽ നിന്നുള്ള പുതിയ ഉൽപന്നമാണ് അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളത്തെ ഫലപ്രദമായി സംഭരിച്ചെടുക്കുന്നതിനുള്ള മഴവെള്ളപ്പാത്തികളും ടാങ്കുകളുമാണ് അക്വാ സ്റ്റാർ അവതരിപ്പിക്കുന്നത്. തുരുമ്പിനെ പ്രതിരോധിക്കുന്ന യുപിവിസി കൊണ്ട് നിർമിതമായ ഈ പാത്തികൾ ഏത് മേൽക്കൂരയ്ക്കും അനുയോജ്യമായ വിധം ഘടിപ്പിക്കാൻ കഴിയും. 10 വർഷത്തെ ഗ്യാരന്റിയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഇന്നുതന്നെ അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റത്തിലൂടെ നിങ്ങളുടെ വീടുകളിൽ മഴവെള്ളക്കൊയ്ത്ത് തുടങ്ങൂ. ജലക്ഷാമത്തെ പ്രതിരോധിക്കൂ..