കൊറോണക്കാലം, അയ്യപ്പനും കോശിയിലും കണ്ട കെട്ടിടങ്ങൾ; അനിൽ നെടുമങ്ങാട് മനസ്സ് തുറക്കുന്നു
Mail This Article
അയ്യപ്പനും കോശിയും എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമാണ് അയ്യപ്പൻറെ മേലുദ്യോഗസ്ഥനായ സിഐ യുടേത്. മനുഷ്യപ്പറ്റുള്ള എന്നാൽ ശക്തനായ പൊലീസ് കഥാപാത്രം. ആ വേഷം മനോഹരമാക്കിയ നടൻ അനിൽ നെടുമങ്ങാട് തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഓർമവീട്..
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ. ഇതായിരുന്നു കുടുംബം. അച്ഛൻ അധ്യാപകനായിരുന്നു. അമ്മ കെഎസ്ഇബിയിലും. അമ്മയുടെ തറവാടിനെ ചുറ്റിപ്പറ്റിയാണ് എന്റെ ബാല്യകാല ഓർമകളെല്ലാം. അമ്മയുടെ കൂട്ടുകുടുംബമായിരുന്നു. അമ്മയുടെ സഹോദരങ്ങളുടെ മക്കളും ഞങ്ങളും ചേർന്ന് പിള്ളേരുടെ വലിയൊരു പട തന്നെയുണ്ടായിരുന്നു. നെടുമങ്ങാട് അന്നൊരു കാർഷികഗ്രാമമായിരുന്നു. ധാരാളം നെൽകൃഷിയും പശുവും ഒക്കെയുണ്ടായിരുന്നു. നെല്ല് സൂക്ഷിക്കാനുള്ള വലിയ പത്തായപ്പുര, പശുത്തൊഴുത്ത്, വൈക്കോൽത്തുറു ഇവയെല്ലാം വീട്ടിലുണ്ടായിരുന്നു. സ്‌കൂൾ കാലമായപ്പോൾ അച്ഛൻ ഞങ്ങളെയും കൊണ്ട് ടൗണിലേക്ക് ഒരു വാടകവീടെടുത്ത് താമസം മാറി. ഇരുവരുടെയും ജോലിസൗകര്യാർഥമായിരുന്നു അത്. എല്ലാ ആഴ്ചാവസാനവും ഞങ്ങൾ തിരിച്ചു തറവാട്ടിലേക്ക് മടങ്ങും.
മിനിസ്ക്രീനും സിനിമയും..
അഭിനയമോഹം ഉണ്ടായിരുന്നതുകൊണ്ട് സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങി. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സംവിധായകരുടെ വീടുകളിൽ ചാൻസ് ചോദിച്ചു പോയി. പക്ഷേ എന്റെ സമയം ആയിരുന്നില്ല. പിന്നീട് മിനിസ്‌ക്രീനിൽ അവതാരകനായി. അങ്ങനെ വർഷങ്ങൾ അവിടെക്കൂടി. 2014 ലാണ് 'സ്റ്റീവ് ലോപസ്' എന്ന സിനിമയിൽ രാജീവ് രവി അവസരം തരുന്നത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു. ഇപ്പോൾ അയ്യപ്പനും കോശിയിലെ പൊലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ട്.
അയ്യപ്പനും കോശിയിലെ കെട്ടിടങ്ങൾ...
ചിത്രത്തിൽ രണ്ടു കെട്ടിടങ്ങൾ പൊളിക്കുന്ന രംഗങ്ങളുണ്ട്. ഒന്ന് കോശി, അയ്യപ്പൻറെ പണിതുകൊണ്ടിരിക്കുന്ന വീട് പൊളിക്കുന്നതും, രണ്ടാമത് അയ്യപ്പൻ, കുട്ടമണിയുടെ കട പൊളിക്കുന്നതും. ഇത് രണ്ടും സെറ്റ് ഇട്ടതാണ്. കൂടാതെ അട്ടപ്പാടി പൊലീസ് സ്റ്റേഷനായി കാണിക്കുന്ന കെട്ടിടവും സെറ്റ് ഇട്ടതാണ്. കെട്ടിടത്തിന്റെ പഴക്കം വരെ കൃത്രിമമായി നിർമിച്ചെടുത്തതാണ്.
അച്ഛൻ പണിത വീട്...
കുറച്ചു വർഷങ്ങൾക്ക് ശേഷം തറവാടിനടുത്ത് അമ്മയ്ക്ക് ഭാഗം കിട്ടിയ സ്ഥലത്ത് അച്ഛൻ ഒരു വീട് വച്ചു. 30 വർഷങ്ങൾക്കിപ്പുറവും ആ വീട്ടിൽത്തന്നെയാണ് ഞാനും അമ്മയും താമസിക്കുന്നത്. അച്ഛൻ 13 വർഷം മുൻപ് മരിച്ചു.
ഞാൻ പണിത വീട്...
ചാനലിൽ സജീവമായ സമയത്ത് ഞാൻ നെടുമങ്ങാട് ഒരു വീട് സ്വന്തമായി വച്ചിരുന്നു. വിവാഹമോചിതനായ ശേഷം ആ വീട് ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. വട്ടിയൂർക്കാവിൽ കുറച്ചു സ്ഥലം കിടപ്പുണ്ട്. അവിടെ ഭാവിയിൽ ഒരു വീട് വയ്ക്കണം എന്നാണ് ആഗ്രഹം.
കൊറോണക്കാലം...
രണ്ടു സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് ലോക്ഡൗൺ വന്നത്. അതോടെ വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ ടിവിയിൽ വാർത്തകളും പഴയ സിനിമകൾ കണ്ടുമാണ് സമയം ചെലവിടുന്നത്. വീട് വൃത്തിയാക്കൽ, പറമ്പിലെ പണികൾ എന്നിവയും നടക്കുന്നുണ്ട്. എല്ലാം പെട്ടെന്ന് നേരെയാക്കാൻ പ്രാർഥിക്കുന്നു.
English Summary- Anil Nedumangad Film Home Memories