ഇത് എന്റെ സ്നേഹവീട്; കൊറോണക്കാലം ഇങ്ങനെ: ശരണ്യ മോഹൻ
Mail This Article
സിനിമകളിലൂടെയും പിന്നീട് മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ശരണ്യ മോഹൻ. ശരണ്യ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ഓർമ വീട്..
ഒരു കലാകുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ മോഹൻ, അമ്മ കലാമണ്ഡലം ദേവി, സഹോദരി സുകന്യ. ഇതായിരുന്നു എന്റെ കുടുംബം. അച്ഛനും അമ്മയും നൃത്താധ്യാപകർ കൂടിയായിരുന്നു. ഞാൻ ജനിച്ചത് അമ്മയുടെ തൃശൂരുള്ള വീട്ടിലാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം ആലപ്പുഴയുള്ള അച്ഛന്റെ വീട്ടിലാണ്. പുന്നമട നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതിനടുത്താണ് വീട്.
100 വർഷമെങ്കിലും പഴക്കമുള്ള നാലുകെട്ടായിരുന്നു പണ്ട്. പിന്നീട് ആൾക്കാർ കുറഞ്ഞപ്പോൾ വീടിന്റെ വലുപ്പവും കുറഞ്ഞു. അറയും പുരയും ചായ്പ്പുമൊക്കെ ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ ഉയരം കുറവായതിനാൽ നീളമുള്ള ആൾക്കാർ കയറുമ്പോൾ തലയിടിക്കുമായിരുന്നു. റെഡ് ഓക്സൈഡ് വിരിച്ച നിലം നല്ല തണുപ്പായിരുന്നു. പറമ്പിൽ മൂന്നു കുളവും ധാരാളം മരങ്ങളും ഉണ്ടായിരുന്നു. ബന്ധുവീടുകൾ ഒക്കെ അടുത്തുതന്നെയായിരുന്നു. അന്നൊന്നും മതിൽ ഇല്ലായിരുന്നു.
പുതിയ വീട്...
എനിക്ക് 22 വയസ്സുള്ളപ്പോഴാണ് പഴയ വീട് പൊളിച്ചു പുതിയ വീട് പണിതത്. ഞങ്ങൾ തന്നെയാണ് രണ്ടുനില വീടിന്റെ ഡിസൈൻ നിർവഹിച്ചത്. പഴയ തറവാടിന്റെ ഓർമകൾ അനുസ്മരിപ്പിക്കുംവിധം നടുമുറ്റം ഒക്കെ നൽകിയാണ് വീടൊരുക്കിയത്. അമ്മൂമ്മയായിരുന്നു ചെറുപ്പകാലത്തെ എന്റെ അടുത്ത സുഹൃത്ത്. എന്റെ ഇരുപത്തഞ്ചാം വയസിലാണ് അമ്മൂമ്മ മരിക്കുന്നത്. എവിടെ യാത്ര പോയാലും വീട്ടിലേക്ക് തിരിച്ചു പോകാനുള്ള കാരണമായിരുന്നു അമ്മൂമ്മയുടെ സാന്നിധ്യം.
സിനിമ, കരിയർ...
ചെറുപ്പം മുതൽ നൃത്തം ജീവനാണ്. ഞാൻ മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ എന്റെ ഒരു ഡാൻസ് കണ്ടാണ് ഫാസിൽ സാർ അനിയത്തിപ്രാവിൽ അവസരം തരുന്നത്. പിന്നീട് അതിന്റെ തമിഴ് പതിപ്പിലും വിജയ്‌യുടെ ഒപ്പം അഭിനയിച്ചു. കൂടുതലും അനിയത്തി വേഷങ്ങളാണ് തമിഴിൽ ചെയ്തത്. പക്ഷേ വേലായുധത്തിലെ വിജയ്‌യുടെ അനിയത്തിവേഷം ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം വലിയ സ്റ്റാർ ആയതുകൊണ്ട് നമ്മളെ ഒന്നും മൈൻഡ് ചെയ്യില്ല എന്ന് കരുതിയ എനിക്ക് തെറ്റി. അദ്ദേഹം ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. വളരെ സൈലന്റ് ആയ വ്യക്തിയാണ് അദ്ദേഹം. പക്ഷേ ക്യാമറ ഓൺ ആയാൽ ഫുൾ എനർജിയാകും.
വിവാഹശേഷവും സിനിമകളിൽ അവസരങ്ങൾ വന്നിരുന്നു. മിനിസ്‌ക്രീനിൽ നാലു സീരിയലുകളിൽ വേഷങ്ങൾ ചെയ്തിരുന്നു. പക്ഷേ വീടിനും മക്കൾക്കുമായി കൂടുതൽ സമയം നീക്കിവയ്ക്കാൻ തൽക്കാലം മാറിനിൽക്കാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ നാട്യഭാരതി എന്നൊരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. പക്ഷേ ഇപ്പോഴും എവിടെ പോകുമ്പോഴും പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നു എന്നത് ഭാഗ്യമാണ്.
കുടുംബം, കൊറോണക്കാലം..
വിവാഹശേഷമാണ് ഞാൻ തിരുവനന്തപുരത്തേക്ക് മാറിയത്. ഭർത്താവ് ഡോ. അരവിന്ദ് ഡെന്റിസ്റ്റാണ്. ചേട്ടന്റെയും 60 വർഷം പഴക്കമുള്ള ഒറ്റനില വീടാണ്. ധാരാളം പറമ്പും മുറ്റവുമൊക്കെയുണ്ട്. അതിന്റെ ഗുണം ഈ കൊറോണക്കാലത്താണ് മനസിലാക്കിയത്. വീട്ടിലിരുന്നു ബോറടിക്കുമ്പോൾ പറമ്പിലൂടെ ഒന്ന് ചുറ്റിയടിക്കും. രണ്ടു മക്കൾ അനന്തപദ്മനാഭന് മൂന്നരവയസും അന്നപൂർണയ്ക്ക് ഒന്നേകാൽ വയസും ആയതേയുള്ളൂ. നല്ല രസമുള്ള പ്രായമാണ്. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ എന്റെ ജീവിതം ചലിക്കുന്നത്. അതുകൊണ്ട് ലോക്ഡൗൺ ബോറടി ഒന്നും അധികം അറിയുന്നില്ല. എങ്കിലും എല്ലാം പെട്ടെന്ന് ശരിയാകണേ എന്നാണ് പ്രാർഥന.
English Summary- Saranya Mohan House Family Covid Life