23 വയസിൽ വിവാഹം, സിനിമ നിർമിച്ചു പാപ്പരായി, എല്ലാം തിരിച്ചു പിടിച്ചത് ഇങ്ങനെ: അരുൺ ഘോഷ്
Mail This Article
ഒരുകാലത്തു മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു അരുൺ ഘോഷ്. പിന്നീട് സീരിയൽ ഉപേക്ഷിച്ചു നിർമാതാവായ അരുണിന്റെ ജീവിതത്തിലും സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളുണ്ട്. അരുൺ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
റോഡ് എടുത്ത വീട്...
തൃശൂർ മണ്ണുത്തിയാണ് സ്വദേശം. അച്ഛൻ അരവിന്ദാക്ഷൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ ശോഭന. സഹോദരൻ അനിൽ. ഇതായിരുന്നു എന്റെ കുടുംബം. ഒരു വയലിന് നടുക്ക് ഒറ്റപ്പെട്ട വീടായിരുന്നു. ചുറ്റും പച്ചപ്പ്. മഴക്കാലമാകുമ്പോൾ വീട് ഒരു കൊച്ചു ദ്വീപ് പോലെയാകും. ചുറ്റിലും വെള്ളം. ആ സമയത്ത് സ്‌കൂളിൽ പോകാൻ എനിക്ക് മാത്രം ഒഴിവ് കിട്ടും. വാഴത്തട കൊണ്ട് വള്ളമുണ്ടാക്കി തുഴഞ്ഞുപോയ ഓർമകളുണ്ട്. ഞങ്ങൾക്ക് പറമ്പിൽ തന്നെ രണ്ടു കെട്ടിടങ്ങൾ ഉണ്ടായിരുന്നു. ഒന്ന് വീടും രണ്ട് ബിസിനസ്, റെന്റ് ആവശ്യങ്ങൾക്കായി കൊടുത്തതും. അതുവഴിയുള്ള വരുമാനവും ഞങ്ങൾക്ക് ആശ്വാസമായിരുന്നു.
30 വർഷം ഞാൻ ജീവിച്ചത് ആ വീട്ടിലാണ്. ഒരു ദിവസം അമ്മ ഫോണിൽ വിളിച്ചു ഭയങ്കര കരച്ചിൽ. ചോദിച്ചപ്പോൾ എറണാകുളം-പാലക്കാട് ദേശീയപാത വീതി കൂട്ടാനായി വീടും സ്ഥലവും സർക്കാർ ഏറ്റെടുക്കാൻ പോവുകയാണെന്ന് പറഞ്ഞു നോട്ടീസ് പതിച്ചെന്ന് അമ്മ പറഞ്ഞു. അന്ന് രാത്രി വീട് ഒരു മരണവീട് പോലെ ശോകമൂകമായിരുന്നു.
ഞങ്ങൾക്ക് തൃശൂർ നടത്തറയിൽ കുറച്ചു സ്ഥലമുണ്ടായിരുന്നു. അവിടെ വീട് പണിയാൻ ആരംഭിച്ചു. ഞങ്ങൾ കരുതിയത് ഉടൻ വീടും സ്ഥലവും സർക്കാർ ഏറ്റെടുത്ത പൊളിക്കുമെന്നാണ്. പക്ഷേ സർക്കാർ കാര്യങ്ങളിലെ കാലതാമസം ഞങ്ങൾക്ക് ഗുണമായി. രണ്ടു വർഷമെടുത്താണ് സ്ഥലമെടുപ്പും റോഡിന്റെ പണിയും തുടങ്ങിയത്. അപ്പോഴേക്കും ഞങ്ങൾ വീടുപണി പൂർത്തിയാക്കി താമസം മാറി. സർക്കാർ നഷ്ടപരിഹാരം നൽകിയെങ്കിലും ജനിച്ചു വളർന്ന ഓർമകളുള്ള ആ വീട് നഷ്ടമായത് ഒരു വിങ്ങലായി ഇപ്പോഴും മനസിലുണ്ട്.
കടക്കെണിയിൽ നിന്നും കരകയറി...
23 വയസ്സിൽ ഞാൻ വിവാഹിതനായി. പ്രിയയുമായുള്ള പ്രണയം വച്ചുതാമസിപ്പിക്കാതെ വിവാഹത്തിലെത്തുകയായിരുന്നു. ആ സമയത്ത് കയ്യിലുള്ള പണമെല്ലാം മുടക്കി ഞാൻ ഒരു സിനിമ നിർമിച്ചു. ആ സിനിമ വൻ സാമ്പത്തിക നഷ്ടത്തിൽ എന്നെ കൊണ്ടുചെന്നെത്തിച്ചു. ആ സമയത്ത് ധൈര്യം തന്നത് അച്ഛനാണ്. വീടും പറമ്പും വിറ്റിട്ടായാലും നമുക്ക് കടം തീർക്കാം, നീ പേടിക്കേണ്ട എന്ന അച്ഛന്റെ വാക്കുകൾ ആത്മവിശ്വാസം തന്നു. അക്കാലത്തു സീരിയൽ അഭിനയമാണ് പിടിവള്ളിയായത്. പാരിജാതം, സ്നേഹക്കൂട്, മാനസപുത്രി തുടങ്ങിയ സീരിയലുകൾ നിരവധി അവാർഡുകളും പ്രശസ്തിയും നേടിത്തന്നു. 7 വർഷം കൊണ്ട് ഞാൻ ബാധ്യതകൾ തീർത്തു. ആദ്യ ശ്രമത്തിൽ കൈ പൊള്ളിയെങ്കിലും നഷ്ടമായത് തിരിച്ചു പിടിക്കണമെന്ന വാശിയുണ്ടായിരുന്നു. അങ്ങനെ വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമൻസ്, സെക്കൻഡ് ക്‌ളാസ് യാത്ര തുടങ്ങിയ വിജയചിത്രങ്ങൾ നിർമിച്ചു. നഷ്ടമായത് തിരിച്ചു പിടിച്ചു. 2010 ൽ സീരിയൽ അഭിനയം നിർത്തി, നിർമാതാവിന്റെ റോളിലേക്ക് മാറി. സിനിമകളിൽ ഇപ്പോഴും അഭിനയിക്കാറുണ്ട്. ആമ്പല്ലൂരിൽ ചാന്ദ്‌വി-ശ്രീരാമ എന്നൊരു സിനിമാതിയറ്ററും ഇപ്പോൾ നടത്തുന്നുണ്ട്.
കുടുംബം, കൊറോണക്കാലം..
ഭാര്യ പ്രിയ. മകൾ ശിവാനി ഇപ്പോൾ പ്ലസ്‌വണ്ണിലും വൈഗ ഏഴാം ക്‌ളാസിലും പഠിക്കുന്നു. ചെറുപ്പത്തിലേ വിവാഹിതനായതുകൊണ്ട് നമ്മുടെ നല്ലപ്രായത്തിൽ മക്കളെ കെട്ടിച്ചുവിടാം എന്ന ഗുണമുണ്ട്. കൊറോണക്കാലത്ത് വീട്ടിൽത്തന്നെയാണ്. സിനിമകൾ കാണുന്നു, വായിക്കുന്നു. ഇപ്പോൾ അൽപം ഗാർഡനിങ്ങിനും സമയം കണ്ടെത്തുന്നു. പുതിയ സിനിമകളുടെ അന്വേഷണവും നടക്കുന്നു. ഇതൊക്കെയാണ് എന്റെ വിശേഷങ്ങൾ..
English Summary- Arung Ghosh House Family Life Memories