അമ്മയെ കണ്ട ഓർമയില്ല; പക്ഷേ ദൈവം എന്നെ കൈവിട്ടില്ല : നന്ദു
Mail This Article
ഇന്ന് മലയാളസിനിമയിലെ സജീവസാന്നിധ്യമാണ് നന്ദു. സിനിമയിലെത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. ആദ്യവർഷങ്ങളിലെ കോളജ്‌കുമാരന്റെ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള പരിണാമം വളരെ പതുക്കെയായിരുന്നു. ഇപ്പോൾ ചെറിയ വേഷങ്ങളിൽ പോലും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിക്കുന്ന നടനായി നന്ദു മാറി. നന്ദു തന്റെ വീടോർമകൾ പങ്കുവയ്ക്കുന്നു.
ഓർമയിലെ വീട്..
നന്ദലാൽ കൃഷ്ണമൂർത്തി എന്നാണ് മുഴുവൻ പേര്. അച്ഛൻ കൃഷ്ണമൂർത്തി ദേശീയ ടേബിൾ ടെന്നീസ് കോച്ചും അമ്മ സുകുമാരി ഗായികയുമായിരുന്നു. അച്ഛന്റെ നാട് ചെന്നൈയും അമ്മയുടേത് ആലപ്പുഴയുമായിരുന്നു. പിന്നീട് അവർ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു. അവിടെ വച്ചാണ് ഞാൻ ജനിക്കുന്നത്. എനിക്ക് 60 ദിവസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. അച്ഛൻ പിന്നീടുള്ള കാലം മുഴുവൻ ഏകനായി ജീവിച്ചു. കായിക പരിശീലനങ്ങളും അതിന്റെ ഭാഗമായുള്ള യാത്രകളുമായിരുന്നു അച്ഛന്റെ ആശ്വാസം. അത്തരമൊരു പരിശീലനത്തിനിടയിലാണ് അച്ഛനും മരിക്കുന്നത്. ഞാൻ പിന്നീട് വളർന്നത് ചിറ്റപ്പന്റെയും ചിറ്റമ്മയുടെയും കൂടെയാണ്. അവരുടെ വീട് എന്റെ വീടായി മാറി. അവർ എന്റെ മാതാപിതാക്കളും. അവരുടെ ഏകമകൾ എനിക്കെന്റെ സ്വന്തം സഹോദരിയായി മാറി.
സിനിമയിലേക്ക്...
സംവിധായകനും നടനുമായിരുന്ന വേണു നാഗവള്ളി എന്റെ നാട്ടുകാരനും സുഹൃത്തുമായിരുന്നു. ആ പരിചയമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ഞാൻ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന സമയത്താണ് വേണുച്ചേട്ടൻ എന്നെ സർവകലാശാല എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അക്കാലത്തെ മിക്ക ചിത്രങ്ങളിലും കോളജ് കുമാരന്റെ വേഷങ്ങളായിരുന്നു. വർഷങ്ങൾക്കിപ്പുറം സ്പിരിറ്റിലെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം ക്യാരക്ടർ റോളുകൾ ലഭിച്ചു തുടങ്ങി.
പുതിയ ജീവിതം...
1997 ലായിരുന്നു വിവാഹം. അതിനുശേഷം കുറച്ചുവർഷങ്ങൾ വാടകവീടുകളുടെ കാലമായിരുന്നു. 2000 ൽ ഒരു വാടകഫ്‌ളാറ്റിലേക്ക് മാറി. 5 വർഷത്തിനുശേഷം ഞങ്ങൾ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി. ജഗതിയിലാണ് ഫ്ലാറ്റ്.
എനിക്കിപ്പോൾ ഫ്ലാറ്റ് ജീവിതമാണ് കൂടുതലിഷ്ടം. ഫ്ലാറ്റായതു കൊണ്ട് ഞാൻ ഷൂട്ടിന് പോകുമ്പോൾ കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കാം. പിന്നെ അത്യാവശ്യം പച്ചപ്പും ഓപ്പൺ സ്‌പേസുമൊക്കെയുള്ള ഇടമാണിത്. അതുകൊണ്ട് ശ്വാസം മുട്ടൽ അനുഭവപ്പെടില്ല. പിന്നെ കമ്യൂണിറ്റി ലിവിങ്ങിന്റെ സൗകര്യങ്ങളുമുണ്ട്. അതുകൊണ്ട് ഇനിയൊരു വീട് വയ്ക്കുമെന്ന് തോന്നുന്നില്ല..
കുടുംബം, കൊറോണക്കാലം..
ഭാര്യ കവിത വീട്ടമ്മയാണ്. മകൾ നന്ദിത ഡിഗ്രിക്ക് പഠിക്കുന്നു. മകൻ കൃഷാൻ രണ്ടാം ക്‌ളാസിൽ പഠിക്കുന്നു. ലോക്ഡൗൺ മൂലം രണ്ടു മാസമായി വീട്ടിലിരിപ്പായിരുന്നു.. വെബ് സീരീസുകളും പഴയ സിനിമകളുമൊക്കെ കണ്ടു. പാചകം ഇഷ്ടമാണ്. ചെറിയ പാചകപരീക്ഷണങ്ങളും ചെയ്യുന്നുണ്ട്. കൊറോണ മൂലം കഷ്ടതയനുഭവിക്കുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ ടെക്‌നീഷ്യൻസും അഭിനേതാക്കൾ വരെ കഷ്ടപ്പെടുന്നുണ്ട്. ദുരഭിമാനം കൊണ്ട് പുറത്ത് പറയാത്ത ഒരുപാട് പേരുണ്ട്. കൊറോണ ഇങ്ങനെ തുടർന്നാൽ എന്താകും അവസ്ഥ എന്നാലോചിക്കുമ്പോൾ പേടിയുണ്ട്. സിനിമാരംഗം വീണ്ടും സജീവമാകുന്ന കാലത്തിനായി കാത്തിരിക്കുന്നു.
English Summary- Nandu Actor Home Life Memories