'ഏറെക്കാലത്തെ സ്വപ്നം റിലീസായി'; വിശേഷങ്ങൾ പങ്കുവച്ച് നമിത പ്രമോദ്
Mail This Article
ഇക്കഴിഞ്ഞ ലോക്ഡൗൺ കാലം മലയാളത്തിന്റെ പ്രിയനടി നമിതാ പ്രമോദിനും കുടുംബത്തിനും സ്പെഷലായിരുന്നു. കൊച്ചിയിൽ സ്വന്തമായൊരു വീട് എന്ന ഏറെക്കാലത്തെ സ്വപ്നം അവർ സഫലമാക്കി. കടന്നുവന്ന വീടുകളുടെ ഓർമകളും പുതിയ വീടിന്റെ വിശേഷങ്ങളും നമിത പങ്കുവയ്ക്കുന്നു.
ഓർമവീടുകൾ..
ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരം പൂജപ്പുരയിലുള്ള വീട്ടിലാണ്. പ്ലസ്‌ടു വരെ പഠിച്ചതും ഈ വീട്ടിൽനിന്നാണ്. അതുകൊണ്ട് വീടിനെക്കുറിച്ചുള്ള ഓർമകൾ കൂടുതലും ഇവിടെയാണ്. നഗരത്തിന്റെ സാമീപ്യമുള്ള അന്തരീക്ഷമായിരുന്നു ഇവിടെ. പഴയ കേരളാശൈലിയിലുള്ള വീടായിരുന്നു. പിന്നീട് കുറച്ചുകൂടി സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് പുതുക്കിപ്പണിതു.
അച്ഛന്റെ വീട് കോട്ടയം കുമരകമാണ്. പ്രകൃതിരമണീയമായ പ്രദേശമാണ്. വീടിനു മുന്നിൽ തോടാണ്, പിന്നിൽ പച്ചപ്പട്ടുടുത്ത പാടവും. വീട്ടിലേക്ക് കയറുന്നത് തന്നെ ചെറിയൊരു പാലത്തിൽകൂടിയാണ്. എപ്പോഴും വയലിൽ നിന്നെത്തുന്ന കാറ്റ് വീടിനുള്ളിൽ അലയടിക്കും. അങ്ങനെ രണ്ടു വ്യത്യസ്ത അന്തരീക്ഷമുള്ള വീടുകളിലാണ് ഞാൻ വളർന്നത്.
സ്വപ്നം സഫലമാക്കി പുതിയ വീട്...
കൊച്ചി ജഡ്ജസ് അവന്യുവിലാണ് പുതിയ ഫ്ലാറ്റ്. മൂന്നു ബെഡ്‌റൂം ഫ്ലാറ്റാണ്. ഏകദേശം 2000 ചതുരശ്രയടിയുണ്ട്. ഒരു വർഷം മുൻപാണ് ഫ്ലാറ്റ് വാങ്ങിയത്. വീടിന്റെ ഓരോ മുക്കും മൂലയും എങ്ങനെയാകണമെന്നു ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു. അതുകൊണ്ട് സമയമെടുത്ത് അടുത്താണ് ഫർണിഷിങ് പൂർത്തിയാക്കിയത്. കർക്കിടകത്തിൽ ശുഭകാര്യങ്ങൾ പാടില്ല എന്നല്ലേ, ചിങ്ങം വരെ കാത്തിരിക്കാനും വയ്യ, അതുകൊണ്ടാണ് അതിനുമുൻപ് തിരക്കിട്ട് പാലുകാച്ചൽ നടത്തിയത്.
വൈറ്റ്+ ഗ്രേ കളർ കോംബിനേഷനിലാണ് ഫ്ലാറ്റിന്റെ തീം. സ്വീകരണമുറിയിൽ ഒരു ഫോട്ടോ വോൾ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്റെയും അനിയത്തിയുടെയും കുഞ്ഞിലേ മുതലുള്ള ഫോട്ടോസ് ഇവിടെ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. വീട്ടിൽ ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് ടിവി ഏരിയയുള്ള സ്വീകരണമുറിയിലാണ്. ഇവിടെ ഒരു ഭിത്തി ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
കിടപ്പുമുറികൾ ഒക്കെ അറേഞ്ച് ചെയ്തു കൊണ്ടിരിക്കുകയാണ്. വൈറ്റ്+ഗ്രേ തീമിലാണ് കിച്ചൻ. ഇനി ബാൽക്കണിയിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യണം.
കുടുംബം, കൊറോണക്കാലം...
അച്ഛൻ പ്രമോദ്. ടൂറിസം മേഖലയിലെ ബിസിനസാണ് അച്ഛന്. അമ്മ ഇന്ദു വീട്ടമ്മയാണ്. അനിയത്തി അഖിത കോളജ് വിദ്യാർഥിനിയാണ്. ലോക്ഡൗൺ കാലം മുഴുവൻ വീടിന്റെ അകത്തളം ഒരുക്കുന്നതിന്റെ ഓട്ടപാച്ചിലായിരുന്നു. സിനിമയുടെ തിരക്കിനിടയിൽ ഞാൻ വിദൂരവിദ്യാഭ്യാസം വഴി ഒരു കോഴ്സ് പഠിക്കുന്നുണ്ടായിരുന്നു. അതിന്റെ ഫൈനൽ എക്‌സാമിന്റെ തയ്യാറെടുപ്പുകളും ഇതിനിടയിൽ ഉണ്ടായിരുന്നു.
കൊറോണക്കാലമായതുകൊണ്ട് പുറത്താരുടെയും സഹായമില്ലാതെ ഞങ്ങൾ തന്നെയാണ് ഷിഫ്റ്റിങ് കൈകാര്യം ചെയ്തത്. കൊറോണക്കാലമായതുകൊണ്ട് സിനിമാസുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒന്നും പാലുകാച്ചലിന് വിളിക്കാൻ കഴിഞ്ഞില്ല. എല്ലാം ഒന്ന് കുറഞ്ഞിട്ടുവേണം എല്ലാവരെയും ഇൻവൈറ്റ് ചെയ്യാൻ.
English Summary- Namitha Pramod New Flat Kochi