ADVERTISEMENT

സിനിമകളിലും മിനിസ്‌ക്രീനിലും വർഷങ്ങളായി അമ്മവേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മങ്ക മഹേഷ്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട്  നാടകത്തിൽ തുടങ്ങി സിനിമകളിൽ എത്തിയ കഥയാണ് താരത്തിന്റേത്. ഈ കാലയളവിൽ മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അവർ പറയുന്നു. മങ്ക മഹേഷ് ജീവിതവിശേഷങ്ങൾ പങ്കുവയ്ക്കുന്നു

അമ്പലപ്പുഴയാണ് ഞാൻ ജനിച്ചത്. പഠിച്ചു വളർന്നത് അമ്മയുടെ നാടായ ആലപ്പുഴയിലാണ്. ഞങ്ങൾ 6 മക്കളായിരുന്നു. ഞാൻ ഏറ്റവും ഇളയതും. സ്‌കൂൾ കാലംമുതൽ ഞാൻ കലാമേഖലയിൽ സജീവമായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു കലാജീവിതം തുടങ്ങി. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം പ്രൊഫഷണൽ നാടകങ്ങളിൽ അരങ്ങേറ്റം കുറിച്ചു. കെ.പി.എ.സി വഴിയാണ് അഭിനയജീവിതം തുടങ്ങിയത്. അവിടെവച്ചാണ് പിന്നീട് എന്റെ ജീവിതപങ്കാളിയായ മഹേഷിനെ പരിചയപ്പെടുന്നതും.

വിവാഹശേഷം ഞാൻ മഹേഷിന്റെ നാടായ തിരുവനന്തപുരത്തേക്ക് കൂടുമാറി. ഞങ്ങൾ നാടകങ്ങളിൽ ഒരുമിച്ചു അഭിനയിച്ചു. മകൾ ഉണ്ടായ ശേഷമാണ് കലാജീവിതത്തിൽ ആദ്യത്തെ ബ്രേക്ക് വരുന്നത്. മകൾ വലുതായ ശേഷം വീണ്ടും കലാരംഗത്ത്  തിരിച്ചെത്തി. അന്ന്  ദൂരദർശനിൽ സീരിയലുകൾ തുടങ്ങിയ സമയമാണ്. അതിൽ എനിക്ക് അവസരം ലഭിച്ചു. പിന്നാലെ സിനിമയിലുമെത്തി. 1997ൽ ഇറങ്ങിയ മന്ത്രമോതിരമാണ് ആദ്യ സിനിമ. ശ്രദ്ധിക്കപ്പെട്ടത് തൊട്ടടുത്ത വർഷമിറങ്ങിയ പഞ്ചാബി ഹൗസാണ്. അതിലെ ദിലീപിന്റെ അമ്മവേഷത്തിനു ശേഷം തുടരെ അമ്മവേഷങ്ങൾ തേടിയെത്തി. സിനിമയിൽ തുടക്കക്കാരിയായിട്ടും ആ വർഷം തന്നെ എംടി-ഹരിഹരൻ ടീമിന്റെ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിൽ അവസരം ലഭിച്ചതാണ് അഭിനയജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി കാണുന്നത്.

manka-mahesh
ചിത്രത്തിന് കടപ്പാട് - സമൂഹമാധ്യമം

അങ്ങനെ മൂന്നു നാലു വർഷങ്ങൾ കടന്നുപോയി. കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്. അതോടെ ജീവിതത്തിലെ പ്രകാശം പൊടുന്നനെ കെട്ടുപോയപോലെയായി. തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് ഞാൻ ആലപ്പുഴയിലേക്ക് തിരിച്ചുവന്നു. ഇതിനിടയ്ക്ക് മകൾ വിവാഹിതയായി. അവളും  കുടുംബവും വിദേശത്തായതോടെ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞാൻ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു. ഇപ്പോൾ അദ്ദേഹത്തിനൊപ്പം ആലപ്പുഴയിലെ വീട്ടിലാണ് താമസം. തുടരെ സിനിമകൾ ലഭിച്ചപ്പോൾ സീരിയലുകൾക്ക് ബ്രേക്ക്  കൊടുക്കണ്ടി വന്നു. പക്ഷേ ലോക്ഡൗൺ കാരണം മാസങ്ങൾ ഷൂട്ടിങ്ങില്ലാതെ വീട്ടിലിരിക്കേണ്ടിവന്നു. ഇപ്പോൾ സിനിമയ്ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമാകുന്നു.

ഞാൻ ഒരു കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. വീടിനെ കുറിച്ചുള്ള ഓർമകളിൽ ഏറ്റവും നിറഞ്ഞുനിൽക്കുന്നതും വിവാഹശേഷം തിരുവനന്തപുരത്തേക്ക് പോയപ്പോൾ നഷ്ടബോധം തോന്നിയതും ആ ഒത്തുചേരലുകൾക്കായിരുന്നു. പക്ഷേ ജീവിതം വീണ്ടും കറങ്ങിത്തിരിഞ്ഞു എന്റെ വേരുകളിലേക്ക് തന്നെയെത്തിച്ചു. ഇപ്പോൾ സഹോദരങ്ങൾ എല്ലാവരും അടുത്തവീടുകളിലുണ്ട്.  എന്താവശ്യത്തിനും അന്നുമിന്നും അവർ ഓടിയെത്തും. അത് വലിയൊരു ധൈര്യമാണ്.

ചുരുക്കത്തിൽ ഒരു കലാകാരി എന്ന നിലയിൽ ഞാൻ തൃപ്തയാണ്. ആഗ്രഹിച്ചതിലും കൂടുതൽ കഥാപാത്രങ്ങൾ എന്നെ തേടിവന്നു. ഇനിയുള്ള കാലവും നല്ല കഥാപാത്രങ്ങളിലൂടെ ഓർമിക്കപ്പെടണം എന്നുതന്നെയാണ് ആഗ്രഹം. 

English Summary- Manka Mahesh Actor Life Home Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com