തേനീച്ചക്കർഷകർക്ക് പ്രതീക്ഷയുടെ മധുരം
Mail This Article
വണ്ടൂർ ∙ പ്രളയത്തിൽ കനത്ത നഷ്ടം ഉണ്ടായ തേനീച്ചക്കർഷകർക്കു വീണ്ടും പ്രതീക്ഷയുടെ സീസൺ. ഇത്തവണ കൂടുകളിൽനിന്നു മികച്ച അളവിൽ തേൻ കിട്ടുന്നുണ്ടെന്നാണു കർഷകർ പറയുന്നത്. മാവ് അടക്കമുള്ള മരങ്ങൾ നിറഞ്ഞു പൂത്തതു പ്രതീക്ഷയ്ക്കു വക നൽകുന്നു. മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി കഴിഞ്ഞ വർഷവും നല്ല ഉൽപാദനം ലഭിച്ചിരുന്നു. പിന്നീടാണ് പ്രളയത്തിൽ നഷ്ടം ഉണ്ടായത്.
കൂടു മുങ്ങി തകർന്നു നൂറുകണക്കിനു പെട്ടികൾ നശിച്ച കർഷകരുണ്ട്. തോട്ടങ്ങളിൽ വയ്ക്കാൻ സൂക്ഷിച്ചിരുന്ന പുതിയ പെട്ടികളും നശിച്ചു.വ്യാജ തേൻ വിൽപനക്കാരാണു വിപണിയിൽ യഥാർഥ തേൻ കർഷകർക്കു വെല്ലുവിളി ഉയർത്തുന്നത്. കലക്കു പാനീയം തേനാണെന്നു പറഞ്ഞു കുറഞ്ഞ വിലയ്ക്കു നൽകിയാണ് തട്ടിപ്പ്.
ഇതു നേരിടാൻ കൂടുകൾ വച്ചിട്ടുള്ള തോട്ടങ്ങളിൽനിന്നു നേരിട്ട് തേൻ വിറ്റഴിക്കാനുള്ള ശ്രമവും കർഷകർ നടത്തുന്നുണ്ട്. തോട്ടങ്ങളിൽനിന്നു തന്നെ യന്ത്രം ഉപയോഗിച്ചു തേൻ വേർതിരിച്ചു കുപ്പികളിലാക്കി നൽകും. സർക്കാർ ഏജൻസികളുടെ സംഭരണ കേന്ദ്രങ്ങളിലും എത്തിക്കും.