ക്ഷീര കർഷകർക്ക് തിരിച്ചടിയായി കാലിത്തീറ്റ വിലവർധന
Mail This Article
കൽപറ്റ ∙ കാലിത്തീറ്റയ്ക്കുണ്ടാകുന്ന വില വർധന ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റയുണ്ടാക്കുന്നതിനാവശ്യമായ ചോളത്തിന്റെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും ലഭ്യതക്കുറവാണ് വില ഉയരാൻ കാരണമായി പറയുന്നത്. കഴിഞ്ഞ കാലവർഷത്തിൽ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചോളകൃഷി വൻതോതിൽ നശിച്ചിരുന്നു.
സർക്കാർ മേഖലയിൽ നിർമിക്കുന്ന മിൽമ, കേരള ഫീഡ് കാലിത്തീറ്റകൾക്ക് വേനൽക്കാലത്തു നിശ്ചിത കാലയളവിൽ സബ്സിഡി നൽകാറുണ്ടെങ്കിലും കൂടുതൽ കർഷകരും ഉപയോഗിക്കുന്ന സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മേയ് 15ന് മുമ്പ് വാങ്ങിയ മിൽമ കാലിത്തീറ്റയ്ക്ക് ചാക്കിന് 75 രൂപ വരെ സബ്സിഡി ലഭിച്ചിരുന്നു. ഇപ്പോൾ ഒരു കാലിത്തീറ്റയ്ക്കും സബ്സിഡി ഇല്ലാത്ത അവസ്ഥയാണ്.
കാലിത്തീറ്റ വില വർധനയ്ക്ക് ആനുപാതികമായി പാൽ വിലയും വർധിപ്പിക്കണമെന്നതാണ് ക്ഷീര കർഷകരുടെ ആവശ്യം. 2 വർഷം മുമ്പ് പാലിനു വില കൂട്ടിയപ്പോൾ കാലിത്തീറ്റയ്ക്കുണ്ടായിരുന്ന വിലയേക്കാൾ ഇപ്പോൾ ചാക്കിന് 100 രൂപയിൽ കൂടുതൽ വർധിച്ചിട്ടുണ്ട്. 2017ൽ 50 കിലോയുടെ ഒരു ചാക്ക് മിൽമ കാലിത്തീറ്റയ്ക്ക് 1010 രൂപയായിരുന്നത് ഇപ്പോൾ 1120 രൂപയും കേരള ഫീഡിന് 1145 രൂപയുമാണ്. ഇതേപ്രകാരം സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്ക്കും വർധനയുണ്ട്.
മിൽമ, കേള ഫീഡ് കാലിത്തീറ്റകൾക്ക് മാത്രമാണ് സബ്സിഡികൾ ലഭിക്കുകയെങ്കിലും സ്വകാര്യ മേഖലകളിലെ ഒട്ടേറെ കമ്പനികളുടെ കാലിത്തീറ്റകൾ വാങ്ങുന്നവരാണ് അധികവും. യൂറിയയുടെ അളവ് കൂടുതലായതിനാൽ ഇത്തരം കാലിത്തീറ്റകൾ കൊടുക്കുന്നതിനാൽ പാൽ കൂടുതൽ ലഭിക്കുമെങ്കിലും പശുക്കൾക്ക് ദോഷകരമാണെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നുണ്ട്.