പച്ചക്കറി വരവ് കുറഞ്ഞു ; വിപണിയിൽ വൻവില
Mail This Article
കുറവിലങ്ങാട് ∙മഴക്കാലമെത്തി അന്തരീക്ഷത്തിൽ ചൂട് കുറഞ്ഞു തുടങ്ങിയെങ്കിലും വിപണിയിൽ പച്ചക്കറികൾക്കു പൊള്ളുന്ന വില. നാടൻ പച്ചക്കറികളുടെ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതും തമിഴ്നാട്, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണം. ബീൻസ്, പച്ചമുളക് എന്നിവയുടെ വില 100 രൂപയ്ക്കു മുകളിലെത്തി. നാടൻ ഇനങ്ങളുടെ ഉൽപ്പാദനം പൂർണമായി നിലച്ച അവസ്ഥിയിലാണ്. കോവയ്ക്ക മാത്രമാണ് നാടൻ ഇനമായി വിപണിയിലെത്തുന്നത്. പാവയ്ക്ക, അച്ചിങ്ങാപ്പയർ, പച്ചമാങ്ങാ തുടങ്ങിയവക്കെല്ലാം വില കുതിച്ചു കയറി. നാടൻ ഏത്തക്കായക്കു കിലോഗ്രാമിന് 60 മുതൽ 65 വരെയാണ് ചില്ലറവില. ഏത്തപ്പഴത്തിനു 70 രൂപ നൽകണം.
ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങിയവയുടെയും വില ഉയർന്നു. കുറവിലങ്ങാട് ഉൾപ്പെടെയുള്ള മേഖലകളിൽ ഏറ്റവും കൂടുതൽ പച്ചക്കറി എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.കടുത്ത ചൂടിൽ തമിഴ്നാട്ടിൽ ഉൽപ്പാദനം കുറവാണ്. കിഴങ്ങുവർഗങ്ങളും ചില പച്ചക്കറിയിനങ്ങളും മൈസൂരിൽ നിന്നും എത്തുന്നുണ്ട്. ഇവിടെയും ഉൽപ്പാദനത്തിൽ കുറവുണ്ടായി.ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപ്പാദനം നടക്കുന്ന കുറവിലങ്ങാട്, കളത്തൂർ, കാളികാവ്, ഞീഴൂർ, മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം പ്രദേശങ്ങളിൽ പയർ, പടവലം എന്നിവയുടെ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. വിപണിയിൽ വില ഉയർന്നതോടെ വ്യാപാരികൾ 100 രൂപയ്ക്കും 150 രൂപയ്ക്കുമൊക്കെ നൽകിയിരുന്ന സാമ്പാർ, അവിയിൽ കിറ്റുകൾ നൽകുന്നില്ല.