മഴക്കെടുതി : കൃഷിനാശം 1022 കോടി രൂപ
Mail This Article
തിരുവനന്തപുരം ∙ മഴക്കെടുതികളിൽ സംസ്ഥാനത്ത് 1022.43 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ നഷ്ടമുള്ള ജില്ലകൾ ഇവ: പാലക്കാട്– 219.79 കോടി രൂപ, വയനാട്– 205.03 കോടി രൂപ , തൃശൂർ– 131.99കോടി രൂപ.
കഴിഞ്ഞ പ്രളയത്തിലെന്ന പോലെ നെൽകൃഷിക്കാണു വ്യാപകനാശം. 17,071 ഹെക്ടറിൽ 256.04 കോടിയുടെ നഷ്ടം. പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് ഏറെ നെൽക്കൃഷിനാശം. 408 ഏക്കറിലെ മൂപ്പെത്താത്ത കൃഷി വെള്ളത്തിൽ മുങ്ങി. നഷ്ടം 61.21 കോടി. വിവിധ ജില്ലകളിലായി കായ്ഫലമുള്ള 40,614 തെങ്ങുകൾ നശിച്ചു. 10,079 മൂപ്പെത്തിയ തെങ്ങുകളും നഷ്ടമായി. ഓണത്തിനു വിളവെടുക്കാൻ പാകത്തിനു പരിപാലിച്ചിരുന്ന 86.06 ലക്ഷം ഏത്തവാഴകളാണ് ഇല്ലാതായത്. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി പ്രകാരം നടത്തിവന്ന പച്ചക്കറി കൃഷിയും ഇല്ലാതായി.
14 ജില്ലകളിലായി 27,792 ഹെക്ടറിലെ കൃഷിയാണു നശിച്ചത്. 95,729 കർഷകർക്കാണ് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും എല്ലാം നഷ്ടമായത്. അടിയന്തര നഷ്ടപരിഹാരമായി 160.96 കോടി രൂപ നൽകേണ്ടി വരുമെന്നു കൃഷിവകുപ്പു കണക്കാക്കുന്നു.
ഇൻഷുറൻസ് ഉണ്ടെങ്കിൽ കൂടുതൽ നഷ്ടപരിഹാരം
വിള ഇൻഷുർ ചെയ്ത കർഷകർക്കു നഷ്ടപരിഹാരത്തുകയിൽ ആനുപാതിക വർധനയുണ്ടാകും. തെങ്ങുനശിച്ച കർഷകനു 500 രൂപ ലഭിക്കും; വിള ഇൻഷുറൻസ് ഉണ്ടെങ്കിൽ 2000 രൂപ വരെ.തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, മരച്ചീനി, കൈതച്ചക്ക, തേയില, കൊക്കോ, ഗ്രാമ്പൂ, ജാതി, പയർ–കിഴങ്ങു വർഗങ്ങൾ തുടങ്ങി 25 ഇനം വിളകൾക്കു പരിരക്ഷ ലഭിക്കും. ആനുകൂല്യത്തിനായി കൃഷിഭവനുകളിലോ ബാങ്കിലോ 1800–425–7064 എന്ന ഇൻഷുറൻസ് ടോൾ ഫ്രീ നമ്പറിലോ വിവരം അറിയിക്കണം. കഴിഞ്ഞ പ്രളയകാലത്ത് 50 ശതമാനത്തിലധികമുള്ള നെൽക്കൃഷി നാശം പൂർണ നാശനഷ്ടമായി കണക്കാക്കി വിള ഇൻഷുറൻസ് പദ്ധതി പ്രകാരം നഷ്ടപരിഹാരം നൽകിയിരുന്നു.