പ്രളയത്തിലും മുങ്ങാതെ കുറുന്തോട്ടിക്കൃഷി
Mail This Article
മേലൂർ∙ തൊടികളിൽ നിന്ന് പുല്ലിനൊപ്പം പറിച്ചെറിഞ്ഞെറിഞ്ഞിരുന്ന കുറുന്തോട്ടികൾ അതേ തൊടികളിലേക്കു തന്നെ കൃഷിയിനമായി വീണ്ടുമെത്തുന്നു. പ്രളയം, കടുത്ത വേനൽ പോലുള്ള പ്രതികൂല കാലാവസ്ഥകളിലും പ്രത്യേക പരിഗണന നൽകാതെ തന്നെ കൃഷി ചെയ്യാമെന്നതാണ് കർഷകരെ കുറുന്തോട്ടിയോടടുപ്പിക്കുന്നത്.ആയുർവേദ മരുന്നു നിർമാണ രംഗത്ത് കുറുന്തോട്ടിക്ക് ആവശ്യമേറിയതും ലഭ്യതക്കുറവുമാണ് കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. ഇതോടെ സഹകരണ സംഘങ്ങളും പ്രോത്സാഹനവുമായി എത്തി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ രീതിയിൽ കുറുന്തോട്ടി കൃഷി ചെയ്യുന്നവരുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ പോലും പ്രത്യേക പരിചരണമില്ലാതെ വളരുന്നവയായതിനാൽ കൃഷി എളുപ്പമാണ്. പ്രളയത്തിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ പഞ്ചായത്താണിത്. വ്യാപകമായ കൃഷി നാശമുണ്ടായ പുലാനിയിലും പരിസരങ്ങളിലും കുറുന്തോട്ടിക്കൃഷി ഇപ്പോൾ വ്യാപകമാണ്.ദിവസങ്ങളോളം വെള്ളക്കെട്ടിൽ കിടന്നിട്ടും കുറുന്തോട്ടി ചെടികൾക്ക് ഒരു കോട്ടവും സംഭവിച്ചില്ലെന്ന് ഒന്നര ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുന്ന പെരിങ്ങാത്ര മോഹനൻ പറയുന്നു.
വാഴ, മരച്ചീനി, പച്ചക്കറി എന്നിവ നശിച്ചിടത്താണ് കുറുന്തോട്ടി തലയുയർത്തി നിൽക്കുന്നത്. മറ്റത്തൂർ ലേബർ സൊസൈറ്റിയിൽ നിന്നാണ് കർഷകർ വിത്ത് വാങ്ങിയത്.വിളവെടുത്തു കഴിഞ്ഞാൽ ഒരു കിലോയ്ക്ക് 77 രൂപ എന്ന നിലയ്ക്ക് ലേബർ സൊസൈറ്റി തന്നെ ഇവ ഏറ്റെടുക്കുമെന്നാണ് ഉറപ്പു നൽകിയിരിക്കുന്നത്. ജൈവരീതിയിലാണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. ചാണകപ്പൊടി വിതറിയ മണ്ണ് ട്രാക്ടർ കൊണ്ടിളക്കി മറിച്ച ശേഷം വിത്ത് മണ്ണിൽ പാകും. മുളച്ച ചെടികൾ ഒരു മാസം പ്രായമാകുമ്പോൾ പറിച്ചു നടാം. സാധാരണ 5 മാസം കൊണ്ട് കുറുന്തോട്ടി വിളവെടുപ്പിന് പാകമാകും. ചെടി പൂവിട്ട് കായകളിൽ വിത്തുപാകമാകുന്ന കാലയളവാണിത്.
ചെടി പറിച്ചെടുത്ത് ഉണക്കിയാണ് നൽകേണ്ടത്. കുറന്തോട്ടിക്കൃഷി നാട്ടിൽ പച്ച പിടിച്ചതോടെ സ്വകാര്യ സംരംഭകരും ചെടികൾ ഏറ്റെടുക്കുവാനുള്ള സന്നദ്ധതയുമായി രംഗത്തെത്തിയിട്ടുണ്ട്.സാധാരണ 5 മാസം കൊണ്ട് കുറുന്തോട്ടി ചെടികൾ വിളവെടുപ്പിന് പാകമാകും.വിളവെടുത്തുകഴിഞ്ഞാൽ ഒരു കിലോയ്ക്ക് 77 രൂപ എന്ന നിരക്കിൽ ലേബർ സൊസൈറ്റി വാങ്ങുമെന്നാണ് കർഷകർക്കു നൽകിയ ഉറപ്പ്.