28000 തെങ്ങിൻ തൈകളുടെ പെരുമയുമായി ഗോവിന്ദൻ
Mail This Article
തോപ്പുകളിലേക്ക് ഇറങ്ങിയ ഗോവിന്ദന് വിത്തു തേങ്ങ കണ്ടെത്തി മുളപ്പിച്ച് വിതരണം ചെയ്യൽ ഒരു ഹോബിയായി മാറുകയായിരുന്നു. ഗോവിന്ദനിലൂടെ സ്വന്തം നാടായ അന്നൂരിന്റെ പേരിൽ അന്നൂർ തെങ്ങിൻ തൈ പ്രചാരത്തിൽ വരികയും ചെയ്തു. വിത്ത് തേങ്ങ കണ്ടെത്തുന്നതിൽ ഗോവിന്ദന് പ്രത്യേക കഴിവുണ്ടെന്നു നാട്ടുകാർ പറയുന്നു. അന്നൂരിന് പുറത്തു നിന്നു ഗോവിന്ദൻ വിത്ത് തേങ്ങകൾ കണ്ടെത്തിത്തുടങ്ങി. അതു തലശ്ശേരി കോടതി പരിസരം വരെ എത്തിയിട്ടുണ്ട്.വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഗോവിന്ദന്റെ ബാഗിൽ കത്തിവാളും തെങ്ങിൽ കയറാനുള്ള തളയും ഉണ്ടാകും. ഒത്ത തെങ്ങ് കാണുമ്പോൾ വീട്ടുടമസ്ഥന്റെ അനുവാദത്തോടെ തെങ്ങിൽ കയറി വിത്തുതേങ്ങ ശേഖരിക്കും.
കോടതി പരിസരത്തെ വീട്ടിൽ നിന്ന് എടുത്ത വിത്തു തേങ്ങയിൽ മുളപ്പിച്ച തെങ്ങിൻ തൈകൾ വൻ പ്രചാരം നേടിയിരുന്നു എന്ന് ഗോവിന്ദൻ ഓർക്കുന്നു. നാട്ടിലെ തെങ്ങുകൾക്ക് മണ്ഡരി ബാധിച്ചപ്പോൾ ഗോവിന്ദൻ വിത്തു തേങ്ങകൾ തേടിപ്പോയത് കടപ്പുറത്തേക്കാണ്. 7 വർഷം മുൻപ് തെങ്ങ് കയറ്റം നിർത്തി എങ്കിലും വിത്തു തേങ്ങ ശേഖരിച്ച് വീട്ടുപറമ്പിൽ നഴ്സറി ഒരുക്കി ഇപ്പോഴും ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ഇപ്പോഴും പുലർച്ചെ 5ന് മുൻപ് ഗോവിന്ദൻ കടപ്പുറത്തേക്ക് പോകും. 6 മണിക്ക് തെങ്ങ് കയറ്റ തൊഴിലാളികൾ എത്തും മുൻപ് വിത്തു തേങ്ങകൾ ഗോവിന്ദൻ കണ്ടെത്തും. 5 മാസം കൊണ്ടാണ് തൈ മുളപ്പിച്ച് നൽകുന്നത്.