പെരിയവരൈ പാലം; തകർന്നത് കർഷകരുടെ പ്രതീക്ഷകൾ
Mail This Article
മറയൂർ – മൂന്നാർ പാതയിലെ പെരിയവരൈ പാലം തകർന്നത് അഞ്ചുനാട് മേഖലയിലെ കർഷകരെയും പ്രതിസന്ധിയിലാക്കുന്നു. ടൺ കണക്കിന് പച്ചക്കറികളാണ് പ്രദേശത്ത് പാകമായിരിക്കുന്നത്. എന്നാൽ പാലം തകർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു ലോഡുകൾ കൊണ്ടുപോകാൻ ആവാത്ത അവസ്ഥയാണ്. പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാത്തതു മൂലം ഏറെ ദുരിതത്തിലാണ് കർഷകർ.
പുത്തൂർ, പെരുമല, കീഴാന്തൂർ ഗ്രാമങ്ങളിലായി കാരറ്റ്, കാബേജ് തുടങ്ങിയ വിളകൾ ടൺ കണക്കിനാണ് പാകമായിരിക്കുന്നത്. പാലം തകർന്ന് ഗതാഗതം തടസ്സപ്പെട്ടതിനാൽ ഹോർട്ടികോർപും, വിഎഫ്‍പിസികെയും പച്ചക്കറികൾ സംഭരിക്കാറില്ല. നിലവിൽ ഭാഗികമായി മാത്രം സംഭരിച്ച് സ്വകാര്യ വ്യാപാരികളാണ് തമിഴ്നാട്ടിൽ എത്തിച്ച് വിൽപന നടത്തിവരുന്നത്. കാന്തല്ലൂർ പുത്തൂർ സ്വദേശി എം.ആർ. ചന്ദ്രബോസ് അര ഏക്കറോളം സ്ഥലത്ത് കാരറ്റ് കൃഷി ചെയ്തെങ്കിലും അഞ്ച് ശതമാനം വിളവു പോലും വാങ്ങാൻ ആളില്ല. തന്മൂലം പൂർണ വളർച്ചയെത്തിയ അവശേഷിക്കുന്ന കാരറ്റ് ഓരോ ദിവസം വൈകുന്തോറും ചീഞ്ഞ് നശിക്കുന്ന അവസ്ഥയാണെന്ന് ചന്ദ്രബോസ് പറഞ്ഞു.
പാലം തകർന്നതു വിനോദസഞ്ചാര മേഖലയ്ക്കും കനത്ത തിരിച്ചടി ആയിരിക്കുകയാണ്. അടിയന്തരമായി പാലം പുനർ നിർമിച്ച് ഗതാഗത യോഗ്യമാക്കണം എന്നാണു പ്രദേശവാസികളുടെ ആവശ്യം.