കമുക് കർഷകർക്കായി നീക്കിവച്ച 2 കോടി രൂപ കൃഷിവകുപ്പ് ചെലവഴിച്ചില്ല
Mail This Article
മഹാളി ബാധിച്ച് ഉൽപാദന നഷ്ടമുണ്ടായ കമുക് കർഷകരെ സഹായിക്കാൻ സംസ്ഥാന ബജറ്റിൽ പ്രത്യേക പാക്കേജായി അനുവദിച്ച 2 കോടി രൂപ ചെലവഴിക്കാതെ കൃഷിവകുപ്പ്. പണം എങ്ങനെ ചെലവഴിക്കണമെന്ന് നിർദേശിച്ച് സർക്കാർ ഇറക്കിയ ഉത്തരവിലെ ആശയക്കുഴപ്പമാണ് കർഷകർക്ക് തിരിച്ചടിയായത്.
യഥാർഥ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയൊരു തുക മാത്രമാണ് കിട്ടിയതെങ്കിലും അതും നഷ്ടമാകുന്ന സ്ഥിതിയാണ്. 2 കോടി രൂപയിൽ പകുതി തുക രോഗ ബാധയുണ്ടായ തോട്ടങ്ങളിൽ കീടനാശിനി തളിക്കാനാണ് കൃഷിവകുപ്പ് മാറ്റിവച്ചത്. ബാക്കി ഒരു കോടിയിൽ 90 ലക്ഷം രൂപ മഞ്ഞളിപ്പ് ബാധിച്ച കവുങ്ങുകൾ മുറിച്ച് മാറ്റാനും 10 ലക്ഷം രൂപ കൊണ്ട് പുതിയ തൈകൾ നടാനുമായിരുന്നു പദ്ധതി തയാറാക്കിയത്.
എന്നാൽ, അസമയത്ത് കീടനാശിനി തളിക്കാനുള്ള നിർദേശത്തോട് കർഷകർ സഹകരിച്ചില്ല. മഴക്കാലത്താണ് മഹാളി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നത്. ആ സമയത്ത് കീടനാശിനി തളിച്ചാൽ മാത്രമേ രോഗം നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. അടയ്ക്ക പഴുത്ത് വിളവെടുപ്പ് നടക്കുന്ന ഈ സമയത്ത് കീടനാശിനി തളിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഈ തുക കർഷകർക്കു നേരിട്ട് വിതരണം ചെയ്യാൻ പ്രിൻസിപ്പൽ കൃഷി ഓഫിസിൽനിന്നു പദ്ധതി തയാറാക്കിയെങ്കിലും ഇതിനു അംഗീകാരം ലഭിച്ചിട്ടില്ല.
കൃഷി വകുപ്പ് ഡയറക്ടർ ഭേദഗതി അംഗീകരിച്ചാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഭീമമായ നഷ്ടം പരിഗണിച്ച് ഒരു ഹെക്ടറിന് 10000 രൂപ വീതം നഷ്ടപരിഹാരം നൽകുക, പുതിയ 28 ലക്ഷം തൈകൾ നടാൻ ഒരു തൈക്ക് 25 രൂപ വീതം സഹായം നൽകുക തുടങ്ങിയ നിർദേശങ്ങൾ കൃഷിവകുപ്പിനു പ്രിൻസിപ്പൽ കൃഷി ഓഫിസർ സമർപ്പിച്ചിരുന്നെങ്കിലും കേവലം 2 കോടി രൂപ മാത്രമാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 2010 ൽ പ്രഖ്യാപിച്ച പാക്കേജിന്റെ അതേ ഗതിയാകുമോ ഇതിനുമെന്നാണ് കണ്ടറിയേണ്ടത്.
മഹാളി ഉൽപാദനം കുറയ്ക്കുന്നു
കാസർകോട് ജില്ലയിൽ 19000 ഹെക്ടറിലാണ് കമുക് കൃഷിയുള്ളത്. കഴിഞ്ഞ വർഷം ഇതിൽ 8000 ഹെക്ടറിലധികം സ്ഥലത്തെ തോട്ടങ്ങളിൽ മഹാളി ബാധിച്ച് ഉൽപാദനം നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. ഇതിനെ ആശ്രയിച്ച് കഴിയുന്ന ആയിരത്തിലേറെ കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. രോഗബാധയ്ക്ക് മറ്റു തരത്തിലുള്ള സഹായങ്ങളും ലഭിക്കുന്നില്ല.
2 കോടി രൂപ കൃഷി നാശമുണ്ടായ കർഷകർക്ക് പണമായി നൽകണമെന്നായിരുന്നു എംഎൽഎമാർ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ വർഷവും മഹാളി കാരണം ജില്ലയിൽ ഉൽപാദനത്തിൽ ഭീമമായ ഇടിവുണ്ട്. അടക്കയ്ക്ക് നല്ല വില ലഭിക്കുമ്പോഴും കർഷകർക്കു കരകയറാൻ കഴിയാത്തതും ഇതുകൊണ്ട് തന്നെ.