വിഷരഹിത പച്ചക്കറി: കൃഷി വകുപ്പിനൊപ്പം കൈകോർത്ത് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരും
Mail This Article
വിഷരഹിത പച്ചക്കറി ഉൽപാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയില്‍ പങ്കുചേര്‍ന്ന് കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരും. പ്രസ് ക്ലബ് അങ്കണത്തിലും സമീപത്തെ സ്ഥലത്തുമാണ് ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 250ൽപ്പരം ഗ്രോ ബാഗുകളിലാണ് കൃഷി. തക്കാളി, പയര്‍, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ച്ച് ആറിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും
പച്ചക്കറിക്കൃഷിയില്‍ താൽപര്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ കൃഷി ആരംഭിക്കുന്നതിന് ആയിരം തൈകള്‍ അന്നു വിതരണം ചെയ്യും. പനച്ചിക്കാട് അഗ്രോ സര്‍വീസ് സെന്ററില്‍നിന്നും കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍നിന്നുമാണ് തൈകളും ഗ്രോ ബാഗുകളും ലഭ്യമാക്കുന്നത്. അടുത്ത ഘട്ടത്തില്‍ പ്രസ് ക്ലബിലെ തോട്ടത്തില്‍ ചെറുകിട ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം സജ്ജമാക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ബോസ് ജോസഫ് പറഞ്ഞു.
കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീന ജോര്‍ജ്, അസിസ്റ്റന്റ് ഡയറക്ടര്‍ മിനി എസ്. തമ്പി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസഫ്, ഫീല്‍ഡ് ഓഫീസര്‍ എസ്. ശശാങ്കന്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ എസ്. തമ്പി എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.