കോഴിക്കോട് പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു ദഹിപ്പിക്കും
Mail This Article
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം കാണപ്പെട്ട രണ്ടു ഫാമുകളിൽ ഒരെണ്ണം കോഴി വളർത്തൽ കേന്ദ്രവും ഒന്ന് നഴ്സറിയുമാണ്.
രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു.
രണ്ട് ഫാമുകളിലെയും കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയത് വ്യാഴാഴ്ചയാണ്. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം ബലപ്പെട്ടതിനെത്തുടർന്ന് ഇന്നലെ സാമ്പിളുകൾ വിമാനമാർഗം ഭോപ്പാലിലേക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പെട്ടെന്നുതന്നെ റവന്യൂ, തദ്ദേശ വകുപ്പുകൾക്ക് അതിജാഗ്രതാനിർദ്ദേശം നൽകി.
പത്തുകിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിര്‍ദേശം. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊന്ന് ദഹിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ് അഞ്ചുപേർ വീതമുള്ള 25 പ്രതിരോധ സംഘങ്ങളെ നിയോഗിച്ചു. ഇതിനു മുമ്പ് 2016ൽ പക്ഷിപ്പനിയെത്തുടർന്ന് താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു.