കാന്താരിയുണ്ടോ? ന്യായവില നൽകി വാങ്ങാമെന്ന് കണമല സർവീസ് സഹകരണ ബാങ്ക്
Mail This Article
കണമല സർവീസ് സഹകരണ ബാങ്ക് വാക്കുപാലിച്ചു. കാർഷിക ഉൽപന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ചാണ് അവർ സംസ്ഥാനത്തു തന്നെ ശ്രദ്ധനേടിയത്. സർക്കാർ സംവിധാനങ്ങൾക്കു കഴിയാതെ പോയതും കർഷകർ തങ്ങളുടെ നിലനിൽപ്പിനായുള്ള പ്രധാന ആവശ്യമായി കാലങ്ങളായി ഉന്നയിച്ചിരുന്നതും ഇതു തന്നെയായിരുന്നു. ബാങ്ക് മുൻകൂട്ടി വാഗ്ദാനം നൽകിയ കിലോ 250 രൂപ തറവില നൽകി കർഷകരിൽ നിന്നും കഴിഞ്ഞ ദിവസം 100 കിലോയിൽ അധികം കാന്താരി മുളകാണ് വാങ്ങിയത്. ജൂൺ 23ന് രണ്ടാം ഘട്ടമായി വീണ്ടും കാന്താരിമുളക് എടുക്കും.
ഇതര ജില്ലകളിലും മറ്റുമാണ് കർഷകർക്കുവേണ്ടി ബാങ്ക് ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നത്. എത്ര വില അധികം കിട്ടിയാലും ബാങ്കിന്റെ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾക്ക് അത് അവകാശപ്പെട്ടതാണ്. തറവിലയുടെ ആത്മവിശ്വാസത്തിൽ കർഷകർ കൃഷി ചെയ്യുന്നു. തേനും (കണമല തേൻ ഗ്രാമം) പോത്തും (പമ്പാവാലി പോത്ത് ഗ്രാമം) ബാങ്കിന്റെ തറവില പ്രഖ്യാപനത്തിന്റെ ഇനങ്ങളാണ്. ഇനി അവയുടെ വാങ്ങലും വിൽപനയും കണമല ബാങ്കിന്റെ അടുത്ത ലക്ഷ്യം.
കോവിഡ് സാഹചര്യങ്ങളിൽ ഭക്ഷണം ചർച്ചയായപ്പോൾ പലരും തരിശിട്ടിരുന്ന ഭൂമിയിൽ ബാങ്കിന്റെ നേതൃത്വത്തിൽ ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങൾ ഭക്ഷ്യകൃഷി ചെയ്തു. സംസ്ഥാനതല ഭക്ഷ്യ- ആരോഗ്യ സ്വരാജ് കാമ്പയിനിൽ പങ്കാളിയുമാണ് കണമല ബാങ്ക്. ഫാർമേഴ്സ് ലൈബ്രറിയും വിദ്യാർഥികൾക്കായുള്ള ഡിജിറ്റൽ പഠനമുറിയുമൊക്കെയായി പിന്നെയും മുന്നോട്ടു പോകുന്നു അഡ്വ. ബിനോയി ജോസ് പ്രസിഡന്റായ കർഷകരുടെ സ്വന്തം കണമല ബാങ്ക്.
കാന്താരി വിൽപ്പനയ്ക്കുണ്ടെങ്കിൽ ബാങ്ക് പ്രസിഡന്റിനെ വിളിക്കാം. ഫോൺ: 9447366534
English summary: Tabasco Pepper Procurement